മൂന്നാം വയസ്സിലും പന്ത്രണ്ടാം വയസ്സിലും പീഡിപ്പിക്കപ്പെട്ടു.. ഈ അനുഭവം പീഡോഫീലിയക്കാർ കേൾക്കണം!
കോഴിക്കോട്: മാസം തികയാത്ത പെണ്‍കുഞ്ഞും 90 കഴിഞ്ഞ വൃദ്ധയും ഒരുപോലെ ലൈംഗികമായി ആക്രമിക്കപ്പെടുന്ന വല്ലാത്തൊരു കറുത്ത കാലത്തിലൂടെയാണ് നമ്മുടെ കടന്ന് പോക്ക്. അഞ്ച് വയസ്സുകാരിക്ക് മഞ്ച് കൊടുത്ത് അവളുടെ കാമം നേടാന്‍ ശ്രമിക്കുന്ന മനോരോഗിയും അതിനെ പിന്തുണയ്ക്കുന്ന ഒരു കൂട്ടരുമാണ് പീഡോഫീലിയ എന്ന വാക്ക് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ സംവാദത്തിന് വഴി തുറന്നത്.
യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ക്ക് നേരെ തോന്നുന്ന കാമത്തെ അനുകൂലിക്കണോ എതിര്‍ക്കണോ എന്ന ചര്‍ച്ചയ്ക്ക് പോലും എവിടെയാണ് സാധ്യത! കുഞ്ഞുങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ് എന്നതിനപ്പുറം ഒരു സംവാദത്തിനുള്ള സാധ്യതയും അക്കാര്യത്തില്‍ അവശേഷിക്കുന്നില്ല. ടിപ്പാനി ഡപ്പി എന്ന യൂടൂബ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്ന ഒരു വീഡിയോ ശരിക്കും ഞെട്ടിക്കുന്നതാണ്. കുട്ടിക്കാലത്ത് സംഭവിച്ച ലൈംഗികാക്രമണം ഒരാളുടെ ജീവിതത്തെ വര്‍ഷങ്ങളോളം എങ്ങനെ പിന്തുടരുന്നു എന്നത് ഈ അനുഭവം പറഞ്ഞ് തരും.

വേട്ടയാടുന്ന അനുഭവം
പ്രായപൂര്‍ത്തിയായ ശേഷം സംഭവിക്കുന്ന ലൈംഗിക ആക്രമണങ്ങള്‍ പോലും അതിജീവിക്കുക എന്നത് കഠിനമാണ്. അപ്പോള്‍ പിഞ്ചുകുട്ടികളുടെ കാര്യം എങ്ങനെയായിരിക്കും. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ ഇര എന്നല്ല വിളിക്കേണ്ടത്. ആ പെണ്‍കുട്ടി അതിജീവിച്ചവളാണ്. അങ്ങനെയാവുക എന്നത് എല്ലാ പെണ്‍കുട്ടികളെക്കൊണ്ടും ഒരു പക്ഷേ സാധ്യമാവില്ല. കുട്ടികളെയാവട്ടേ ഒരു ജീവിതകാലം അത്തരം അനുഭവങ്ങള്‍ വേട്ടയാടാം.

ഞെട്ടിക്കുന്ന അനുഭവം
ചെറുപ്രായത്തില്‍ സംഭവിച്ച ലൈംഗിക അതിക്രമം അതിജീവിക്കാന്‍ കഴിയാതെ പോയ ഒരു വ്യക്തിയുടെ ജീവിതമാണ് ടിപ്പാനി ഡപ്പി വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മൂന്നാം വയസ്സിലും പന്ത്രണ്ടാം വയസ്സിലും ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ഇവര്‍ക്ക് ഇപ്പോള്‍ പ്രായം 52. പക്ഷേ കുട്ടിക്കാലത്തുണ്ടായ ദുരനുഭവം ഇന്നും ഈ സ്ത്രീയെ വേട്ടയാടുന്നു എന്നറിയുമ്പോഴാണ്, അതെത്ര ആഴത്തിലുള്ള മുറിവാണെന്ന് നമ്മളോര്‍ക്കുക.

ഇപ്പോഴും ഓർക്കുമ്പോൾ വിഷമം
വീഡിയോയില്‍ പേരോ മുഖമോ ഇല്ലാത്ത സ്ത്രി പറയുന്നത് കേള്‍ക്കുക. '' എപ്പോള്‍ ആലോചിക്കുമ്പോഴും അതൊരു വിഷമമാണ്. അന്ന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ പോലും ഭയങ്കര വിഷമമാണ്. അങ്ങനെ ആലോചിക്കുമ്പോള്‍ പുരുഷനെ വെട്ടിക്കൊല്ലാന്‍ തോന്നും. പത്രം വായിക്കുമ്പോള്‍ പീഡനവാര്‍ത്തകള്‍ നോക്കാറില്ല.

മൂന്നാം വയസ്സിലെ അനുഭവം
അത് നോക്കുമ്പോള്‍ പഴയ ഓര്‍മ്മകള്‍ വല്ലാതെ വിഷമിപ്പിക്കും. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ കാണേണ്ട, വായിക്കേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ്. ടിവിയില്‍ വരുമ്പോള്‍ എഴുന്നേറ്റ് പോകും. അച്ഛന്‍ ഡോക്ടറാണ്. അമ്മ കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസിലാണ്. വീട്ടില്‍ വേലക്കാരിയും താനും മാത്രമേ ഉള്ളൂ. കുഞ്ഞനിയത്തി ഉറങ്ങിക്കിടക്കുന്നു. അച്ഛന്റെ സുഹൃത്തായ പോലീസ് ഓഫീസര്‍ക്ക് വേലക്കാരിയുമായി ചില ബന്ധങ്ങളുണ്ടായിരുന്നു.

ആണുങ്ങളെയെല്ലാം കൊല്ലണമെന്ന് തോന്നും
മൂന്ന് വയസ്സുള്ള ഒരു കുട്ടിക്ക് അതൊന്നും മനസ്സിലായിരുന്നില്ല. ഇയാള്‍ വീട്ടില്‍ വരുമ്പോള്‍ തന്നെ എടുക്കും. അപ്പോള്‍ കാലിന്റെ ഇടയില്‍ വേദന തോന്നുന്ന സ്പര്‍ശമുണ്ടാകും. അന്ന് തന്റെ ചുണ്ടിലൊരു കാക്കപ്പുള്ളിയുണ്ട്. അത് കടിച്ച് കളയാം എ്ന്നായിരുന്നു അയാളന്ന് പറയാറുള്ളത്. ഇത്രയും പ്രായമായിട്ടും അയാളുടെ വായ്‌നാറ്റം ഇന്നും മറക്കാന്‍ സാധിച്ചിട്ടില്ല. അതോര്‍ക്കുമ്പോള്‍ ആണുങ്ങളെയെല്ലാം കൊല്ലണമെന്ന് തോന്നും.

തെറി പറഞ്ഞപ്പോൾ അടിച്ചെന്ന്
വെറുതെ കൊല്ലണമെന്നല്ല, ക്രൂരമായി കൊല്ലണമെന്ന് തോന്നി. അന്നത്തെ ദിവസം വേലക്കാരി വന്നപ്പോള്‍ താന്‍ കരഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞു, ഇവള്‍ തെറി പറഞ്ഞപ്പോള്‍ അടി കൊടുത്തതാണ് എന്ന്. തെറി എന്താണെന്ന് പോലും തനിക്ക് അറിയില്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ തനിക്കായില്ല. അമ്മ വന്നപ്പോള്‍ വേലക്കാരി പറഞ്ഞു, തെറി പറഞ്ഞപ്പോള്‍ അയാള്‍ അടിച്ചു എന്ന്. അത് തിരുത്താന്‍ തനിക്ക് കഴിഞ്ഞില്ല.

പാടുന്ന കുട്ടി മിണ്ടാതായി
അച്ഛനും അമ്മയും തെറി പറയരുതെന്നും നല്ല കുട്ടിയാവണമെന്നും തന്നെ ഉപേദേശിക്കുകയാണ് ചെയ്തത്. താന്‍ തെറി പറഞ്ഞുവെന്ന് അവരങ്ങ് തീരുമാനിച്ചു. സംഭവിച്ചത് പറയാന്‍ തനിക്കായില്ല. ശേഷം തനിക്ക് പനി വന്നു. പിന്നെ തനിക്ക് സംസാരിക്കുന്നതില്‍ വിക്ക് വന്നു. പാട്ട് പാടിക്കൊണ്ടിരുന്ന കുട്ടി അധികം സംസാരിക്കാതെയായി. സ്പീച്ച് തെറാപ്പിസ്റ്റിനെ കാണിച്ചാണ് പിന്നെ അത് മാറിപ്പോയത്. പക്ഷേ ആ ഓര്‍മ്മ വിട്ടുപോയതേ ഇല്ല.

പന്ത്രണ്ടാം വയസ്സിൽ സംഭവിച്ചത്
പിന്നെ അത്തരം അനുഭവം ഉണ്ടായത് പന്ത്രണ്ടാം വയസ്സിലാണ്. അച്ഛന്‍ സുഹൃത്തുക്കള്‍ കളക്ടര്‍മാരും ജഡ്ജിമാരും ഒക്കെയായിരുന്നു. ആ പ്രായത്തില്‍ തന്നെ നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലാതായി. കാരണം അച്ഛന്റെ സുഹൃത്തുക്കളായ ക്രിമിനല്‍ ലോയറും സെഷന്‍സ് ജഡ്ജും ആണ്. വീട്ടില്‍ മദ്യപാനം നടക്കാറുണ്ട്. തന്നെ വികൃതമായി ചുംബിക്കാനും മാറിടം അമര്‍ത്താനുമൊന്നും അവര്‍ക്കൊരു ഭയപ്പാടും ഇല്ലായിരുന്നു.

നിയമവ്യവസ്ഥയോട് പോലും വെറുപ്പായി
അതിന് ശേഷം അവരെ കാണുമ്പോള്‍ കുളിമുറിയില്‍ കയറി ഒളിച്ചിരിക്കും. ഇപ്പോഴും ആ വേദന തനിക്ക് ഫീല്‍ ചെയ്യാറുണ്ട്. അത് മറക്കാനായിട്ടില്ല. അച്ഛനോട് ഇത് പറയാന്‍ ശ്രമിച്ചു. അവര്‍ തന്നോട് മോശമായി പെരുമാറാന്‍ തുടങ്ങിയെന്ന് അച്ഛനോട് പറയാന്‍ ശ്രമിച്ചു. പക്ഷേ അച്ഛനത് മനസ്സിലാക്കാന്‍ ശ്രമിച്ചില്ല. അവരൊക്കെ തൂക്കിക്കൊല്ലാന്‍ പോലും കഴിവുള്ള ആളുകളാണ്. അതോടെ നിയമവ്യവസ്ഥയോട് പോലും വെറുപ്പായി. ഇത്തരം ആളുകളുടെ അടുത്താണ് താന്‍ ചെന്ന് സങ്കടം പറയേണ്ടി വരുന്നത്. ഇപ്പോഴും അത് മാറിയിട്ടില്ല.

ആശ്വാസം തരുന്ന സ്വപ്നങ്ങൾ
തനിക്കിപ്പോള്‍ ഇത്രയും പ്രായമായി. മുതിര്‍ന്ന മകളുണ്ട്. ഇപ്പോഴിത് പറയാന്‍ കാരണം ആ സങ്കടം പെരുകി എന്റെ ശരീരം എനിക്ക് വേണ്ടാത്തതായി മാറുന്ന അവസ്ഥയിലെത്തിയത് കൊണ്ടാണ്. ഈ സംഭവങ്ങള്‍ക്ക് ശേഷം പലപ്പോഴും എല്ലാ പുരുഷന്മാരേയും വെട്ടിക്കൊല്ലാനും കഴുത്ത് പിടിച്ച് ഞെരിക്കാനും തോന്നാറുണ്ട്. അത്തരം സ്വപ്‌നങ്ങളാണ് ആശ്വാസം നല്‍കാറുള്ളത്.

മരിക്കാനുള്ള ആഗ്രഹം
അത് സംഭവിക്കാത്ത സ്വപ്‌നം കണ്ടാല്‍ കരച്ചില്‍ വരികയും മരിക്കാന്‍ തോന്നുകയും ചെയ്യും. 12 വയസ്സ് മുതല്‍ മരിച്ച് കളയാം എന്ന തോന്നലുണ്ട്. ഇതുവരെ ആ തോന്നലിന് ഒരു പരിഹാരം കിട്ടിയിട്ടില്ല. സമാധാനം കണ്ടുപിടിക്കാന്‍ ശ്രമിക്കാറുള്ളത്, അവരൊക്കെ വളരെ കഷ്ടപ്പെട്ടാണ് മരിച്ചിട്ടുണ്ടാവുക, കൊല്ലപ്പെട്ടതാവാം എന്നൊക്കെ ഓര്‍ത്താണ്. ആ അനുഭം തലച്ചോറില്‍ എഴുതിയത് പോലെയാണ്. ഒരിക്കലും മറക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല''.. പീഡിയോഫീലിയോ പോലും പ്രോത്സാഹിപ്പിക്കുന്ന മാനസിക രോഗികള്‍ കാണേണ്ടതാണ് ഈ അനുഭവം.
വീഡിയോ കാണാം
ടിപ്പാനി ഡപ്പി പുറത്ത് വിട്ട വീഡിയോ












Click it and Unblock the Notifications