പഹൽഗാം ആക്രമണം; കൊല്ലപ്പെട്ടവരിൽ മലയാളിയും, മരിച്ചത് ഇടപ്പള്ളി സ്വദേശി
ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മലയാളിയും കൊല്ലപ്പെട്ടു. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രൻ (68) ആണ് മരിച്ചത്. രാമചന്ദ്രനും കുടുംബവും ഇന്നലെയാണ് കാശ്മീരിൽ എത്തിയതെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും സുരക്ഷിതരാണ്.
ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. മരിച്ചവരിൽ കർണാടക സ്വദേശിയും !ഒഡീഷ സ്വദേശിയും ഉണ്ട്. കർണാടകത്തിൽ നിന്നുള്ള മഞ്ജുനാഥ് റാവുവാണ് കൊല്ലപ്പെട്ടത്. മറ്റുള്ളവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രാദേശികരായ രണ്ട് പേരും രണ്ട് വിദേശികളും മരിച്ചതായി റിപ്പോർട്ടുണ്ട്.

എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്താൻ നിർദേശം നൽകി മുഖ്യമന്ത്രി
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി. എറണാകുളം സ്വദേശി കൊല്ലപ്പെട്ടു എന്ന വാർത്ത അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കും. ആവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ നേതൃത്വത്തിൽ നിർവഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമം കേരളത്തിൽ നിന്നും പോയ ഹൈക്കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ, ജസ്റ്റിസ് ഗിരീഷ് എന്നിവർ നിലവിൽ സുരക്ഷതരാണെന്ന് നോർക്ക അറിയിച്ചു. ഇവർ ശ്രീനഗറിലുള്ള ഹോട്ടലിലാണ് കഴിയുന്നത്. നാളെ തന്നെ ഇവർ നാട്ടിലേക്ക് മടങ്ങും. ജമ്മു കാശ്മീരിൽ പോയ എം എൽ എമാരായ എം മുകേഷ്, കെ പി എ മജീദ്, ടി. സിദ്ദീഖ്, കെ ആൻസലൻ എന്നിവർ ശ്രീനഗറിൽ ഉണ്ട്. ഇവരും സുരക്ഷിതരാണ്.
ജമ്മു കാശ്മീരിൽ വിനോദയാത്രയ്ക്കായി എത്തിയിട്ടുള്ള എല്ലാ മലയാളികൾക്കും വേണ്ട സഹായങ്ങൾ ലഭ്യമാക്കാൻ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചതായും നോർക്ക ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നോർക്കയുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിൻ്റെ 18004253939 (ടോൾ ഫ്രീ നമ്പർ ), 00918802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
കാശ്മീരിൽ കുടുങ്ങി പോയ, സഹായം ആവശ്യമായവർക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ്പ് ഡെസ്ക്ക് നമ്പരിൽ വിളിച്ച് വിവരങ്ങൾ നൽകാം. ഡൽഹിയിലും ആവശ്യമായ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി കേരള ഹൗസിന് നിർദ്ദേശം നൽകി.
അമിത് ഷാ ശ്രീനഗറിൽ എത്തി; ഉന്നതതല യോഗം വിളിച്ചു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി. നാളെ രാവിലെ അദ്ദേഹം ആക്രമണം നടന്ന സ്ഥലം സന്ദർശിക്കും. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്താനായി ശ്രീനഗറിൽ അദ്ദേഹം ഉന്നതതല യോഗം വിളിച്ചു. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ലഫ്റ്റന്റ് ഗവർണറും അടക്കമുളളവർ യോഗത്തിൽ പങ്കെടുത്തു.
ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തതായി സർക്കാർ അറിയിച്ചിട്ടുണ്ട്. അതിനിടെ ആക്രമണത്തെ തുടർന്ന് കനത്ത പ്രതിഷേധമാണ് കാശ്മീരിൽ നടക്കുന്നത്. വലിയ സുരക്ഷ വീഴ്ചയാണ് ഉണ്ടായതെന്ന വിമർശനമാണ് ഉയരുന്നത്. അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.
ഇന്ന് ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. പഹൽഗാമിൽ നിന്ന് ആറ് കിമി മാറിയുള്ള ബൈസാരൻ എന്ന പ്രദേശത്ത് ട്രെക്കിങ് നടത്തിയിരുന്ന വിനോദസഞ്ചാരികൾക്ക് നേരെയാണ് ആക്രമണം മടന്നത്. സൈനിക വേഷത്തിലെത്തിയ ഭീകരവാദികൾ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 2019 ലെ പുൽവാമ ആക്രമണത്തിന് ശേഷമുണ്ടാകുന്ന വലിയ ആക്രമണം കൂടിയാണിത്.












Click it and Unblock the Notifications