ബിഷപ് വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു; പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്തു; കെസിബിസി
കോട്ടയം: വിവാദ പരാമര്‍ശത്തില്‍ പലാ ബിഷപ്പിനെ വീണ്ടും പിന്തുണച്ച് കെസിബിസി. പാലാ ബിഷപ്പിന്റെ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്തുവെന്നാണ് കെസിബിസി അഭിപ്രായപ്പെടുന്നത്. ഈ വിഷയത്തിൽ സഭകൾ തമ്മിൽ ഭിന്നതയില്ല. പാലാ ബിഷപ്പിന്റെ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്തെന്നും സാമൂഹ്യതിന്മകൾക്കെതിരെ എല്ലാ മതങ്ങളും ഒന്നിച്ചു നിൽക്കണമെന്നും കത്തോലിക്ക മെത്രാൻ സമിതി പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.
കേരളത്തിന്റെ മതസൗഹാര്‍ദത്തിനും സാംസ്കാരികോന്നമനത്തിനും വേണ്ടി വിദ്യാഭ്യാസ കാരുണ്യശുശ്രൂഷകളിലൂടെയും സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള ഉദ്യമങ്ങളിലൂടെയും വിലയേറിയ സംഭാവനകള്‍ നല്കികൊണ്ടിരിക്കുന്ന സമൂഹമാണ് കേരള കത്തോലിക്കാ സഭ. ''ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകാനും അത് അവര്‍ക്കു സമൃദ്ധമായി ഉണ്ടാകാനുമാണ്'' (യോഹ 10:10) എന്ന ക്രിസ്തുവിന്റെ തിരുവചനം ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ സമൃദ്ധമായ ജീവനെ ലക്ഷ്യം വച്ച് അജപാലകര്‍ നല്കുന്ന മുന്നറിയിപ്പുകളെ ദുരുദ്ദേശ്യപരമായി വ്യാഖ്യാനിച്ചും പര്‍വതീകരിച്ചും മതമൈത്രിയേയും ആരോഗ്യകരമായ സഹവര്‍ത്തിത്ത്വത്തെയും ദുര്‍ബലപ്പെടുത്തുന്ന ശൈലികളെ കേരള കത്തോലിക്കാ മെത്രാന് സമിതി ഒറ്റക്കെട്ടായി നിരാകരിക്കുന്നുവെന്നും സമിതി വ്യക്തമാക്കുന്നു.

സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനു മറ്റു നിറങ്ങള്‍ ചാര്‍ത്തി യഥാര്‍ത്ഥ വിഷയങ്ങളില്‍നിന്നു വ്യതിചലിക്കാതെ വിശദമായ പഠനങ്ങളും ഗൗരവമായ അന്വേഷണങ്ങളും നടത്തി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഭകള്‍ തമ്മില്‍ ഭിന്നതയുണ്ടെന്നുവരുത്തി തീര്‍ക്കാനുള്ള ഗൂഢശ്രമങ്ങളെ കേരള കത്തോലിക്കാ മെത്രാന്‍സമിതി തള്ളിക്കളയുന്നു.
മതാന്തര സംഭാഷണങ്ങളും മതസൗഹാര്‍ദ്ദവും കത്തോലിക്കാസഭയുടെ അടിസ്ഥാന ദര്‍ശനങ്ങളായ സത്യം, സ്നേഹം, നീതി എന്നിവയില്‍ അധിഷ്ഠിതമാണ്. ഈ കാര്യത്തില്‍ കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടു തന്നെയാണ് കേരള കത്തോലിക്കാസഭയുടേത്. എക്കാലവും മതേതരത്വവും മത സൗഹാര്‍ദ്ദവും ഇവിടെ പുലരണമെന്ന് കേരളകത്തോലിക്കാ മെത്രാന് സമിതി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അതിനായി എക്കാലവും ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യും. സാമൂഹിക തിന്മകള്ക്കെതിരായ പോരാട്ടത്തില്‍ ഇതര സമൂഹങ്ങളോടൊപ്പം തുടര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും അറിയിക്കുന്നു. ക്രിസ്തുവിന്റെ മനോഭാവത്തോടെ സര്‍വ്വരേയും ആദരവോടെ കരുതുവാന്‍ എല്ലാവരും ശ്രമിക്കണമെന്ന് സ്നേഹപൂര്‍വം ആഹ്വാനം ചെയ്യുന്നുവെന്നും സമിതി പ്രസ്താവനയിലൂടെ അറിയിച്ചു.
നേരത്തെയും പാലാ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കെസിബിസി രംഗത്ത് എത്തിയിരുന്നു. മുമ്പൊരിക്കലുമില്ലാത്തവിധത്തില്‍ ഈ സമൂഹം ചില പ്രതിസന്ധികളെ നേരിടുമ്പോള്‍ സഭ നിശബ്ദത പാലിക്കണം എന്ന വാദം യുക്തിസഹമല്ല. നമുക്ക് ചുറ്റുമുള്ള ഇന്നത്തെ പടപ്പുറപ്പാടുകളെ നാം തിരിച്ചറിയാതെ പോകുന്നത് ആത്മഹത്യാപരമാണെന്നായിരുന്നു കെസിബിസി നേരത്തെ അഭിപ്രായപ്പെട്ടത്.
തുറന്നുപറയലുകള്‍ ചിലപ്പോള്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ചേക്കാം. സങ്കീര്‍ണ്ണമായ സാമൂഹിക സംവിധാനങ്ങളിലുള്ള പതിവില്ലാത്ത ഇടപെടലുകള്‍ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായെന്നും വരാം. എന്നാല്‍, ശുഭകരമായ ഭാവിക്ക് അനിവാര്യമാണ് ചില പൊളിച്ചെഴുത്തുകളും തിരുത്തലുകളും. ഇത്തരമൊരു സങ്കീര്‍ണ്ണമായ സാമൂഹിക പശ്ചാത്തലത്തില്‍ അത്തരം സംവാദ വേദികളെ യുദ്ധമോ പോര്‍വിളിയോ ആയി കാണുന്നിടത്ത് ഗുരുതരമായ പിശകുണ്ട്.
ക്രിസ്തു പകര്‍ന്നുതന്ന സാഹോദര്യം, സ്നേഹം തുടങ്ങിയ മൂല്യങ്ങളെ ഫ്രാന്‍സിസ് പാപ്പയോട് ചേര്‍ന്ന് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിവേകപൂര്‍വ്വം രാഷ്ട്ര പുനര്‍നിര്‍മിതിയില്‍ സഹകരിക്കുമ്പോഴാണ് സഭയുടെ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റപ്പെടുന്നതെന്നും പാലാ ബിഷപ്പിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ പുറത്തുവിട്ട പ്രസ്താവനയില്‍ കെസിബിസി വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ നടന്ന സംഭവങ്ങളും യുഎന്‍ ഉള്‍പ്പെടെയുള്ളവരുടെ റിപ്പോര്‍ട്ടുകളും, രാജ്യസഭയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള വസ്തുതകളും ഇന്നത്തെ അപകടകരമായ സാഹചര്യങ്ങള്‍ക്കുള്ള സൂചനകളാണ്. കൂടാതെ, പ്രഗത്ഭരായ സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകര്‍ ഒരേസ്വരത്തില്‍ ഇതേ ആശയങ്ങള്‍ കാലങ്ങളായി ആവര്‍ത്തിക്കുന്നുമുണ്ട്. അതിനാല്‍, ഈ മേഖലയില്‍ ചെറുത്തുനില്‍പ്പ് അനിവാര്യവും അടിയന്തിരവുമായ ഒരു കാലഘട്ടമാണ് ഇത് എന്നുള്ളത് നിസ്സംശയം പറയാം.
ഭൂരിപക്ഷ വര്‍ഗ്ഗീയതയോട് സഭ കൈകോര്‍ക്കുന്നു എന്ന ആരോപണമുയര്‍ത്തി ഇത്തരം പ്രതികരണങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പതിവായി കണ്ടുവരുന്നുണ്ട്. എന്നാല്‍, ഭൂരിപക്ഷ/സവര്‍ണ്ണ വര്‍ഗ്ഗീയതയും ദേശീയതാ വാദവും സംബന്ധിച്ച് ഒട്ടേറെ അവസരങ്ങളില്‍ സഭ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. യാതൊരുവിധ വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളോടും യോജിച്ച് പ്രവര്‍ത്തിക്കാന്‍ കത്തോലിക്കാ സഭയ്ക്ക് സാധ്യവുമല്ല. കൂടാതെ, കേന്ദ്രസര്‍ക്കാരിന്റെ ചില നയങ്ങളുടെ ഭാഗമായി പ്രതിഷേധാര്‍ഹമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടുള്ള സാഹചര്യങ്ങളില്‍ കേരളസഭ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് ഉണ്ടായിട്ടുള്ളത്.
പൗരത്വബില്‍, കാര്‍ഷിക നയങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. എന്നാല്‍, നിലവിലുള്ള ഭരണപക്ഷ രാഷ്ട്രീയ പാര്‍ട്ടിയെ പൂര്‍ണ്ണമായി മാറ്റിനിര്‍ത്താന്‍ കത്തോലിക്കാ സഭയ്ക്കെന്നല്ല ആര്‍ക്കും കഴിയില്ല എന്നതാണ് വാസ്തവം. ഒരുകാര്യം വ്യക്തമാണ് - തീവ്ര വര്‍ഗ്ഗീയ നിലപാടുകള്‍ കാത്തുസൂക്ഷിക്കുന്ന പ്രസ്ഥാനങ്ങളോട്, അവ പ്രതിപക്ഷത്തിന്റെയോ ഭരണപക്ഷത്തിന്റെയോ ഒത്താശയോടെ ആണെങ്കിലും അകല്‍ച്ച പാലിക്കുകയെന്നതുതന്നെയാണ് സഭയുടെ നിലപാടെന്നും കെസിബിസി നേരത്തെ വ്യക്തമാക്കിയിരുന്നു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications