പാലായിലേത് ചോദിച്ച് വാങ്ങിയ പരാജയം; ഉത്തരവാദി ജോസ് കെ മാണി, രൂക്ഷ വിമർശനവുമായി പിജെ ജോസഫ്!
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ നേരിട്ടത് ചോദിച്ച് വാങ്ങിയ തോൽവി. തോൽവിയുടെ ഉത്തരവാദി ജോസ് കെ മാണിയാണെന്നും പിജെ ജോസഫ് വ്യക്തമാക്കി. താന്‍ ചിഹ്നം നല്‍കാത്തതാണ് തോല്‍വിക്ക് കാരണമെന്നത് തെറ്റായ വാദമാണ്. ഭരണഘടനാപരമായി ചിഹ്നം ചോദിച്ചിരുന്നെങ്കില്‍ നല്‍കുമായിരുന്നുവെന്നും പിജെ ജോസഫ് പറഞ്ഞു.
ചിഹ്നം നല്‍കാന്‍ പിജെ ജോസഫിനാണ് അധികാരം എന്ന് ടിക്കാറാം മീണ പറഞ്ഞപ്പോള്‍ ചിഹ്നം കൊടുക്കാന്‍ സാധ്യതയുണ്ടോ എന്ന് ചോദിച്ചു പികെ കുഞ്ഞാലിക്കുട്ടി വിളിച്ചിരുന്നു. പിജെ ജോസഫ് വര്‍ക്കിങ് ചെയര്‍മാന്‍ ഇന്‍ചാര്‍ജ്ജ് ഓഫ് ചെയര്‍മാന്‍ എന്നെഴുതി കത്ത് തരാമെങ്കില്‍ ചിഹ്നം തരാമെന്ന് പറഞ്ഞപ്പോൾ ത്ത് തരാന്‍ തയ്യാറല്ല എന്ന് രമേശ് ചെന്നിത്തല മുഖേന അവരറിയിക്കുകയായിരുന്നെന്ന് പിജെ ജോസഫ് പറഞ്ഞു.
കത്ത് തന്നു എന്ന് പിന്നീട് വരുത്താന്‍ വേണ്ടി നോമിനേഷന്‍ കൊടുക്കേണ്ട അവസാന സമയത്താണ് അവര്‍ കത്തയച്ചതെന്നും പിജെ ജോസഫ് കുറ്റപ്പെടുത്തി. മൂന്ന് മണിക്കായിരുന്നു സമയപരിധി അവസാനിക്കുന്നത്. എന്നാല്‍ 2.29നാണ് അവര്‍ മെയില്‍ അയച്ചതെന്നും പിജെ ജോസഫ് പറഞ്ഞു. കാലങ്ങളായി കെഎം മാണിയും കേരള കോൺഗ്രസും കൈയ്യടക്കിവെച്ച മണ്ഡലമാണ് കെഎം മാണിയുടെ മരണ ശേഷം ഇടത് പക്ഷം പിടിച്ചെടുത്തത്.