പാലായിൽ നാണംകെട്ട തോൽവി, എൻഡിഎയിൽ പൊട്ടിത്തെറി, ആദ്യവെടി പൊട്ടിച്ച് ഷോൺ ജോർജ്
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റൊന്നും ലഭിച്ചില്ലെങ്കിലും സംസ്ഥാനത്ത് വോട്ടുയര്‍ത്താന്‍ ബിജെപിക്കായി. ശബരിമല വിഷയം ഉയര്‍ത്തി നടത്തിയ പ്രചാരണം ബിജെപിക്ക് ഒരു പരിധി വരെ ഗുണം ചെയ്തു. പാലാ ഉപതിരഞ്ഞെടുപ്പിലും ശബരിമല കാര്‍ഡിറക്കി ബിജെപി. എന്നാല്‍ ഫലം വന്നപ്പോള്‍ കയ്യിലുളളതും ഉത്തരത്തിലുളളതും പോയ അവസ്ഥയിലാണ് പാര്‍ട്ടി.
വോട്ടെടുപ്പിന് പിന്നാലെ തന്നെ വോട്ട് കച്ചവടം എന്ന ആരോപണം ഉയര്‍ന്നത് ബിജെപിയെ നാണം കെടുത്തിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വലിയ വോട്ട് ചോര്‍ച്ച ബിജെപിക്കുണ്ടായി. പിസി ജോര്‍ജിന്റെ ജനപക്ഷവും ബിഡിജെഎസുമെല്ലാം മുന്നണിയിലുണ്ടായിട്ടും അതൊന്നും വോട്ടായില്ല. നാണക്കേടിന് പിന്നാലെ എന്‍ഡിഎയില്‍ പൊട്ടിത്തെറി ഉയര്‍ന്നിരിക്കുകയാണ്. ജനപക്ഷം നേതാവ് ഷോണ്‍ ജോര്‍ജാണ് ആദ്യ വെടി പൊട്ടിച്ചിരിക്കുന്നത്.
വൻ വോട്ട് ചോർച്ച
യുഡിഎഫ് കോട്ടയായ പാല 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാണി സി കാപ്പനിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തിരിക്കുന്നത്. വന്‍ അട്ടിമറി നടന്ന മണ്ഡലത്തില്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും വലിയ തോതിലാണ് വോട്ട് നഷ്ടം ഉണ്ടായത്. 2016ലേതിനേക്കാള്‍ 6777 വോട്ടുകള്‍ ബിജെപിക്ക് ഇക്കുറി നഷ്ടപ്പെട്ടു. പാലാ മണ്ഡലത്തില്‍ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചു എന്ന ആരോപണം പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെയാണ് ഉയര്‍ന്നത്.
മുന്നണിയിൽ പൊട്ടിത്തെറി
വോട്ട് യുഡിഎഫിനാണോ എല്‍ഡിഎഫിനാണോ പോയത് എന്ന തര്‍ക്കം തുടരുകയാണ്. അതിനിടെ പാലായിലെ തോല്‍വിയോടെ മുന്നണിയില്‍ അപസ്വരങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. തുഷാര്‍ വെള്ളാപ്പളളിയുടെ ബിഡിജെഎസ് നേരത്തെ മുതല്ക്കേ അതൃപ്തിയിലാണ്. ഒപ്പം പിസി ജോര്‍ജിന്റെ ജനപക്ഷവും മുന്നണിയില്‍ ശബ്ദം ഉയര്‍ത്തുകയാണ് എന്നത് ബിജെപിക്ക് ക്ഷീണമാണ്. പിസി ജോര്‍ജിന്റെ മകനം ജനപക്ഷം നേതാവുമായ ഷോണ്‍ ജോര്‍ജാണ് എന്‍ഡിഎ നേതൃത്വത്തെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.
വലിയ സഹതാപം കാപ്പന് അനുകൂലമായി
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ' പാലായിൽ എന്ത് സംഭവിച്ചു... ഒറ്റ വാക്കിൽ പറഞ്ഞാൽ വിവരവും, വിദ്യാഭ്യാസവുമുള്ള പാലാക്കാർ ബോധപൂർവ്വം തീരുമാനം എടുത്തു... അത്രയുള്ളു.. പിന്നെ രാഷ്ട്രീയം... മൂന്ന് തവണ മത്സരിച്ച് പരാജയപെട്ട കാപ്പൻ ഒന്നര വർഷത്തേയ്ക്ക് മാത്രമുള്ള കാലാവധിയിൽ അവസരം ചോദിച്ചപ്പോൾ മാണി സാറിന്റെ മരണത്തേക്കാൾ വലിയ സഹതാപം കാപ്പന് അനുകൂലമായി ഉണ്ടായി. അതല്ലാതെ സംസ്ഥാന ഭരണത്തിന്റെ ഒരു വികാരവും വിലയിരുത്തലും ഇവിടെ ഉണ്ടായിട്ടില്ല.
പിന്നിൽ ആരോ
അതോടൊപ്പം ജോസ് കെ. മാണിയുടെയും ഭാര്യയുടെയും പാർട്ടി പിടിച്ചെടുക്കാനുള്ള വ്യഗ്രതയും നാടകങ്ങളും പാലായിലെ തന്നെ കേരള കോൺഗ്രസുകാരുടെ ഇടയിൽ വലിയ അവമതിപ്പുണ്ടാക്കി. NDA യുടെ വോട്ടുകൾ കച്ചവടം നടത്തിയതായുള്ള ആരോപണത്തെക്കുറിച്ച് NDA നേതൃത്വം അന്വേഷിക്കട്ടെ. എന്നാൽ എനിക്ക് ബോധ്യമുള്ള കാര്യം, എന്റെ കഴിഞ്ഞ 20 വർഷകാലത്തെ തിരഞ്ഞെടുപ്പ് രംഗത്തെ പരിചയം വച്ച് ഇത്രയും നല്ല സംഘടനാ സംവിധാനം വെച്ച് ഇത്ര മോശമായി ഒരു ഉപതിരഞ്ഞെടുപ്പ് നേരിട്ടുണ്ടെങ്കിൽ ഇതിന്റെ പിന്നിൽ ആരോ ബോധപൂർവ്വം പ്രവർത്തിച്ചിട്ടുണ്ടെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.
പിസിയെ ഇറക്കിയില്ല
ഇലക്ഷന്റെ ഒരു സമയത്തും ഒരു ത്രികോണ മത്സരമെന്ന തോന്നലുണ്ടാക്കാൻ NDA സ്ഥാനാർത്ഥിയ്ക്ക് കഴിഞ്ഞില്ല. എന്തിന് പാലാ നിയോജകമണ്ഡലത്തിലെ പകുതി പഞ്ചായത്തും പഴയ പൂഞ്ഞാർ മണ്ഡലത്തിന്റെ ഭാഗമായിരുന്നിട്ടും പി.സി.ജോർജ് MLA യെ പങ്കെടുപ്പിച്ച് നടത്തിയ തിരഞ്ഞെടുപ്പ് പൊതുയോഗം വെറും ഒരെണ്ണം മാത്രമാണ് . ഇത് തികഞ്ഞ ഇലക്ഷൻ പ്രചാരണത്തിലുള്ള വീഴ്ചയാണ്.
ഇതിലും ദയനീയമാകുമായിരുന്നു
ഇതാണ് മാണി വിരുദ്ധ ജനപക്ഷ വോട്ടുകൾ NDAയ്ക്ക് കിട്ടാതെ പോയതിന്റെ മുഖ്യ കാരണവും. ഇലക്ഷൻ പ്രചാരണത്തിലെ ഈ പോരായ്മകളെ കുറിച്ച് പത്ത് ദിവസം മുൻപ് തന്നെ BJP നേത്യത്വത്തെ ബോധ്യപെടുത്തുകയും ചെയ്തിരുന്നു. അവസാന അഞ്ച് ദിവസം ശ്രീ.P.S ശ്രീധരൻപിള്ളയുടെയും, ശ്രി.P.K.കൃഷ്ണദാസിന്റെയും നേതൃത്വത്തിൽ BJP സംസ്ഥാന നേതൃത്വത്തിന്റെ കൃത്യമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ NDAയുടെ അവസ്ഥ ഇതിലും ദയനീയമാകുമായിരുന്നു.
ബിജെപിക്ക് കിട്ടേണ്ട വോട്ട്
പ്രവർത്തനം മന്ദീഭപ്പിച്ചത് മൂലം NDA മുന്നണിയ്ക്ക് നഷ്ടപ്പെട്ട ഓരോ വോട്ടും ലഭിച്ചിരിക്കുന്നത് UDFനാണ്. കാരണം അത് മുഴുവൻ പിണറായി വിരോധികളായ ശബരിമല വിശ്വാസികളുടേതാണ്.UDF അവസാന ദിവസങ്ങളിൽ പാലായിൽ ശബരിമല ചർച്ചയാക്കിയത് ഈ ലക്ഷ്യം വച്ച് കൊണ്ട് തന്നെയാണ്. ജോസ് കെ മാണിയുടെ അഹങ്കാരത്തിനും ഗുരുത്വമില്ലായ്മക്കും ഏറ്റ തിരിച്ചടി എന്ന നിലയ്ക്ക് പാലായിലെ ഫലത്തിൽ ഏറെ സന്തോഷമുണ്ടെങ്കിലും അവിടെ പരാജയപെട്ടത് ഒരു കേരള കോൺഗ്രസുകാരൻ ആണെന്നുള്ളത് ഒരു വേദനയാണ് താനും..
ഫേസ്ബുക്ക് പോസ്റ്റ്
ഷോൺ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്