നിഷ വേണ്ടെന്ന് ജോസ് പക്ഷത്തെ നേതാക്കളും; പാലായില്‍ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി വരുമോ?
കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാനത്തില്‍ അനിശ്ചിതത്വം തുടരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഞാറാഴ്ച്ചയുണ്ടാവുമെന്ന് ജോസ് കെ മാണി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് തള്ളിക്കൊണ്ട് പിജെ ജോസഫ് ഇന്ന് രാവിലെ രംഗത്ത് എത്തി. പാലായിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്നാണ് പി ജെ ജോസഫ് വ്യക്തമാക്കിയത്.
ഇന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും. ചിഹ്നത്തിന്‍റെ കാര്യത്തിലടക്കം ഇന്ന് ശുഭകരമായ വാര്‍ത്തയുണ്ടാകുമെന്നാണ് ജോസ് കെ മാണി ഇന്നലെ പറഞ്ഞത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സമയം വേണമെന്നമാണ് ജോസഫ് പറഞ്ഞത്. നിഷ സ്ഥാനാര്‍ത്ഥിയായേക്കില്ലെന്ന് സൂചനയും ജോസഫ് നല്‍കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
അംഗീകരിക്കില്ല
ആരെങ്കിലും ഏകപക്ഷീയമായ തീരുമാനം എടുത്താല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പിജെ ജോസഫ് വ്യക്തമാക്കുന്നത്. നിഷയെ സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി വിഭാഗം പ്രഖ്യാപിച്ചാല്‍ അംഗീകരിക്കില്ലെന്നും ചിഹ്നം അനുവദിച്ചേക്കില്ലെന്നുമുള്ള സൂചനയാണ് പിജെ ജോസഫ് നല്‍കുന്നത്.
നിഷാ ജോസിനെ സ്ഥാനാര്‍ത്ഥിയാക്കുമോ
നിഷാ ജോസിനെ സ്ഥാനാര്‍ത്ഥിയാക്കുമോ എന്ന ചോദ്യത്തിന് പാലായില്‍ വിജയസാധ്യതയും സ്വീകാര്യതയുമാണ് പ്രധാനമെന്നുമായിരുന്നു ജോസഫിന്‍റെ മറുപടി. നിഷയെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കണമെങ്കില്‍ ചെയര്‍മാന്‍ സ്ഥാനം തങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാവണമെന്നാണ് ജോസഫ് പക്ഷത്തിന്‍റെ ആവശ്യ. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ജോസ് കെ മാണി പക്ഷം തയ്യാറല്ല.
സ്വന്തം ഗ്രൂപ്പിനുള്ളിലും
അതേസമയം, നിഷയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ സ്വന്തം ഗ്രൂപ്പിനുള്ളിലും എതിര്‍പ്പുകള്‍ ഉയര്‍ന്നത് ജോസ് കെ മാണിക്ക് കനത്ത തിരിച്ചടിയായി. നിഷ ജോസ് കെ മാണിയെ അംഗീകരിക്കാന്‍ ഒരു വിഭാഗം ഇതുവരെ തയ്യാറായിട്ടില്ല. ജോസ് കെ മാണി തന്നെ മത്സരിക്കണമെന്ന ആവശ്യം ഇപ്പോഴും ഗ്രൂപ്പിനുള്ളില്‍ ശക്തമാണ്.
പൊട്ടിത്തെറിയുണ്ടാകുമോ
നിഷയുടെ പേര് യുഡിഎഫിന് ശിപാര്‍ശ ചെയ്താല്‍ സ്വന്തം പാളയത്തില്‍ തന്നെ പൊട്ടിത്തെറിയുണ്ടാകുമോയെന്നാണ് ജോസ് കെ മാണിയുടെ ആശങ്ക. കഴിഞ്ഞ ദിവസം ചേര്‍ന്ന് ജോസ് പക്ഷം ഗ്രൂപ്പ് യോഗത്തില്‍ നിഷക്കെതിരേയുള്ള വികാരം പ്രകടമായിരുന്നു. നിഷയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ യോഗത്തില്‍ ഒരു വിഭാഗം രംഗത്ത് വന്നു.
പരിഹാരം എങ്ങനെ
പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്ന നിലയില്‍ ജോസ് കെ മാണി തന്നെ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ രാജ്യസഭാ സീറ്റ് നഷ്ടപ്പെടുമെന്നതിനാല്‍ ഇത് അംഗീകരിക്കാന്‍ യുഡിഎഫ് തയ്യാറാവില്ലെന്ന് മറുപക്ഷം ചൂണ്ടിക്കാട്ടി. ഇ ജെ അഗസ്തി,ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്വാൽ എന്നിവരുടെ പേരും ചിലർ നിർദ്ദേശിച്ചു.
മുന്‍തൂക്കം
ജോസ് കെ മാണിയും നിഷയും ഇല്ലെങ്കില്‍ ഇജെ അഗസ്തിയുടെ പേരിനാണ് മുന്‍തൂക്കം. എന്നാല്‍ ഒരു വിഭാഗം അഗസ്തിയുടെ കാര്യത്തില്‍ കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തിയത്. ജോസഫ് പക്ഷത്തോട് ഇജെ അഗസ്തിക്കുള്ള അടുപ്പമാണ് എതിര്‍പ്പിനുള്ള കാരണം. അഗസ്തിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അംഗീകരിക്കുമെന്ന് പിജെ ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി?
സ്ഥാനാര്‍ത്ഥി രണ്ടി ചിഹ്നത്തില്‍ തന്നെയുണ്ടാകുമെന്നാണ് ജോസ് കെ മാണിയും യുഡിഎഫ് നേതാക്കളും ആവര്‍ത്തിക്കുന്നത്. നിഷയില്ലെങ്കില്‍ പിജെ ജോസഫിന് കൂടി താല്‍പര്യമുള്ള ഒരു അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ ജോസ് കെ മാണി വിഭാഗം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കേരളകോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യമായതിനാല്‍ കോണ്‍ഗ്രസിന് ഇടപെടന്നതിന് പരിമിതികളുണ്ട്. എന്നിരുന്നാലും എത്രയും പെട്ടെന്ന് തര്‍ക്കങ്ങള്‍ പരിഹരിച്ച് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇരുവിഭാഗം നേതാക്കളോടും ആവശ്യപ്പെടുന്നത്. ഇന്ന് തന്നെ പാലായില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
'ചങ്ക് പറിച്ചു മാറ്റാന്‍ പറ്റുമോ' രാഹുലിന്‍റെ ചിത്രം മാറ്റിയിട്ടുള്ള വീട് തനിക്ക് വേണ്ടെന്ന് ഗഫൂര്‍
ആഴ്ച്ചകള്‍ക്കിടെ ടെക്സാസില്‍ വീണ്ടും വെടിവെയ്പ്; പൊലീസുകാരനടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു