എന്‍സിപിയിലെ പൊട്ടിത്തെറിയില്‍ എല്‍ഡിഎഫില്‍ ക്യാംമ്പില്‍ ആശങ്ക; യുഡിഎഫിന്റെ കളിയെന്ന് ശശീന്ദ്രന്
കോട്ടയം: ഓണാഘോഷങ്ങളുടെ ആലസ്യം വിട്ടൊഴിഞ്ഞതോടെ പാലായിലെ പ്രചരണ ചൂടിന് വീണ്ടും കാഠിന്യമേറിക്കഴിഞ്ഞു. ഇനി നാല് നാള് മാത്രമാണ് പാലായില്‍ പ്രചരണത്തിന് ബാക്കിയുള്ളു. 23 നാണ് വോട്ടെടുപ്പെങ്കിലും 21 ഗുരുദേവ സമാധിയായതിനാല്‍ പ്രചരണം 20 ന് അവസാനിപ്പിക്കാന്‍ മുന്നണികള്‍ തീരുമാനിച്ചിരിക്കുകയാണ്.
പ്രചരണം അവസാന നിമിഷത്തില്‍ എത്തിനില്‍ക്കെയാണ് ഇടത് ക്യാംപിന് അപ്രതീക്ഷിത തിരിച്ചടി നല്‍കികൊണ്ട് എന്‍സിപിയില്‍ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് 42 പേരാണ് പാലായില്‍ നിന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടത്. എന്നാല്‍ രാജിവെച്ചവര്‍ യുഡിഎഫിന്റെ ഉപകരണമാണെന്നാണ് ഗതാഗത മന്ത്രിയും എന്‍സിപി നേതാവുമായ എകെ ശശീന്ദ്രന് പ്രതികരിച്ചത്. വിശദാംശംങ്ങള്‍ ഇങ്ങനെ..
ദേശീയ സമിതി അംഗം ഉള്‍പ്പടെ
എന്‍സിപി ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തിലുള്ള 42 പേരാണ് മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടത്. നേരത്തെ ഉഴവൂര്‍ വിജയന് പക്ഷത്ത് പ്രവര്‍ത്തിച്ചിരുന്ന നേതാക്കളാണ് ഇവര്‍. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമായിരിക്കുമ്പോള്‍ തന്നെ മാണി സി കാപ്പനെ പാലായിലെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തേയും എല്‍ഡിഎഫിനേയും സമീപിച്ചിരുന്നു.
ചെറുതല്ലാത്ത ആശങ്ക
എന്നാല്‍ ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പാര്‍ട്ടിയും എല്‍ഡിഎഫും മാണി സി കാപ്പനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. മാണി സി കാപ്പന് ഇത്തവണയും ജയ സാധ്യതയില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. നേരത്തെ ഉഴവൂര്‍ വിജയനും മാണി സി കാപ്പനും തമ്മിലുണ്ടായിരുന്നു തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍. എന്‍സിപിയിലെ പൊട്ടിത്തെറി എല്‍ഡിഎഫിലും ചെറുതല്ലാത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
യുഡിഎഫിന്റെ ഉപകരണം
അതേസമയം, പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ 42 പേരേയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ തന്നെ പുറത്താക്കിയതാണെന്നാണ് എന്‍സിപി നേതൃത്വം പ്രതികരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ അവസാന ഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പുറത്തുപോയവര്‍ യുഡിഎഫിന്റെ ഉപകരണമാണെന്നാണ് എകെ ശശീന്ദ്രന് ആരോപിച്ചത്.
യോഗ്യനായ സ്ഥാനാര്‍ത്ഥി
പാലായില്‍ മാണി സി കാപ്പന് തന്നെയാണ് യോഗ്യനായ സ്ഥാനാര്‍ത്ഥി. 42 പേരുടെ രാജി തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിക്കില്ല. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പല അഭ്യാസങ്ങളും ഉണ്ടാകാറുണ്ട്. എന്‍സിപിയില്‍ യാതൊരു ഭിന്നതയുമില്ല. ഇപ്പോഴത്തേത് ഒറ്റപ്പെട്ട സംഭവം മാത്രമാണ്. രാജിവെച്ചവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോവുകയാണ് വേണ്ടത്. അവരുമായി ഇനി പാര്‍ട്ടി നേതൃത്വം ചര്‍ച്ചയ്ക്കില്ലെന്നും എകെ ശശീന്ദ്രന് പറഞ്ഞു.
പ്രചരണം
അതേസമയം, പാലായില്‍ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി മുന്നേറുകയാണ് മാണി സി കാപ്പന്. പ്രവിത്താനം ജക്ഷനില്‍ 2-ാം ദിവസത്തെ പര്യടനം ഇന്നലെ ജയിംസ് മാത്യു എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാര്‍ക്കറ്റ് ജംക്ഷന്, ഉള്ളനാട് എന്നിവിടങ്ങളിലെല്ലാം നിരവധിയാളുകള്‍ സ്ഥാനാര്‍ത്ഥിയെ കാത്തു നിന്നിരുന്നു. മേലുകാവ് പഞ്ചായത്തിലെ പര്യടനം പയസ് മൗണ്ടിൽ ആരംഭിച്ച് കുരിശിങ്കൽ സമാപിച്ചു.
ഇന്നത്തെ പ്രചരണം
ഇന്ന് കൊഴുവനാല്‍, മുത്തോലി പഞ്ചായത്തുകളിലും നഗരസഭയിലും പര്യടനം നടത്തും. മൂന്നാം ദിവസത്തെ പര്യടനം കൊഴുവനാല്‍ പഞ്ചായത്തിലെ ചേര്‍പ്പുങ്കല്‍ പള്ളിക്കവലയില്‍ നിന്ന് രാവിലെ 8 ന് ആരംഭിക്കും. കെഴുവൻകുളം കുരിശുപള്ളി, കെഴുവൻകുളം വൈദ്യശാല, കിഴുചിറക്കുന്ന്, കൊഴുവനാൽ, 11 ന് മുത്തോലി പഞ്ചായത്തിലെ പര്യടനം തെക്കേമുത്തോലിയിൽ ആരംഭിക്കും.
കോണ്‍ഗ്രസിന് പ്രതീക്ഷ; തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് എംഎല്‍എ അടക്കം 5 പേര് കോണ്‍ഗ്രസില്‍ ചേര്‍ന്നു
കാട്ടിലെ മോഷണം... 'ആന അണ്ടര്‍ കസ്റ്റഡി'! മോഷ്ടിച്ചത് ഒമ്പത് പനകള്‍, ഒടുവിൽ ഉടമയ്ക്ക് വിട്ടുകൊടുത്തു