പാലായില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനൊരുങ്ങി പിജെ ജോസഫ്; യുഡിഎഫില്‍ ആശങ്ക, സീറ്റ് കൈവിടുമോ
കോട്ടയം: പാലായില്‍ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി മുന്നണികള്‍. കെ എം മാണിയില്ലാതെ ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന പാലാ പിടിക്കാന്‍ അണിയറയില്‍ വന്‍ സജ്ജീകരണങ്ങളാണ് മൂന്ന് മുന്നണികളും നടത്തുന്നത്. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ അനുകൂലമായാല്‍ സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.
ലോകസഭാ തിരഞ്ഞെടുപ്പില്‍ വര്‍ധിച്ച വോട്ടുകളിലാണ് ബിജെപി. സീറ്റ് ജനപക്ഷത്തിന് വേണമെന്ന് പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്നാണ് എന്‍ഡിഎ തീരുമാനം. അതേസമയം മറുവശത്ത് സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ കടുത്ത പ്രതിസന്ധിയാണ് യുഡിഎഫ് നേരിടുന്നത്. കേരളാ കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ക്ക് സമവായം ഇല്ലാത്തതാണ് യുഡിഎഫിനെ വെട്ടിലാക്കിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
നാള്‍ക്കുനാള്‍ രൂക്ഷം
യുഡിഎഫിന്റെ അനുനയ ശ്രമങ്ങളെല്ലാം പാഴാക്കിക്കൊണ്ട് കേരള കോണ്‍ഗ്രസ് (എം) ലെ ഭിന്നത നാള്‍ക്കുനാള്‍ രൂക്ഷമായി വരികയാണ്. ജോസ് കെ മാണി വിഭാഗത്തില്‍പ്പെട്ട ചില നേതാക്കളെ കഴിഞ്ഞ ദിവസം ജോസഫ് വിഭാഗം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെ ഭിന്നതകള്‍ വീണ്ടും രൂക്ഷമായിരിക്കുകയാണ്. ജോസ് കെ മാണിയുടെ നേതൃത്വത്തെ അംഗീകരിക്കുന്ന 4 ഉന്നതാധികാര സമിതി അംഗങ്ങള്‍ ഉള്‍പ്പടെ 21 പേരെയായിരുന്നു പാര്‍ട്ടി വര്‍ക്കിങ് ചെയര്മാന് പിജെ ജോസഫ് കഴിഞ്ഞ ദിവസം പുറത്താക്കിയത്.
നേതാക്കള്‍ പുറത്ത്
6 ജില്ലാ പ്രസിഡന്റുമാരും 11 സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും ഇതിൽപെടും. ഈ നടപടിക്ക് അംഗീകാരം നേടിയെടുത്ത ശേഷം വരും ദിവസങ്ങളില്‍ കൂടുതള്‍ നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനായിരുന്നു ജോസഫ് വിഭാഗത്തിന്റെ നീക്കം. നേതാക്കളെ പുറത്താക്കിയ തീരുമാനത്തിന് അംഗീകാരം നല്കാന് ജോസഫ് വിഭാഗം വിളിച്ചു ചേര്‍ത്ത ഉന്നതാധികാര സമിതി, സ്റ്റീയറിങ് കമ്മിറ്റി യോഗങ്ങള്‍ക്ക് കോട്ടയം മുന്‍സിഫ് കോടതി സ്റ്റേ നല്കി.കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്
യുഡിഎഫില്‍ ആശങ്ക
ഉപതിരഞ്ഞെടുപ്പ് അടുക്കാറായിട്ടും കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തിന് പരിഹാരമാവാത്തത് യുഡിഎഫിന് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഉപതിരഞ്ഞെടുപ്പിന് മുമ്പ് തര്‍ക്കം തീര്‍ന്നില്ലെങ്കില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പ്രചാരണത്തില്‍ വരെ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കും. പാലായിൽ യുഡിഎഫ് പ്രഖ്യാപിക്കുന്ന സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉപതിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സമ്മര്‍ദ്ദം ശക്തമാക്കാനാണ് ജോസ് കെ മാണി വഭാഗത്തിന്റെ നീക്കം
പാലായില്‍
ഇതിനിടയിലാണ് പാലായില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ പിജെ ജോസഫ് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ആര് മത്സരിക്കണമെന്ന് തീരുമാനിക്കാനും ചിഹ്നം നല്‍കാനുമുള്ള അധികാരം വര്‍ക്കിംഗ് ചെയര്‍മാനാണെന്ന് വ്യക്തമാക്കി പിജെ ജോസഫ് വിഭാഗം രംഗത്ത് എത്തിയത് ഇതിന്റെ സൂചനയായിട്ടാണ് വിലയിരുത്തുന്നത്.
നിയമ നടപടിയും
ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത തീരുമാനത്തിന് കോടതിയുടെ സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ ജോസ് കെ മാണിക്ക് ചെയര്‍മാന്റെ അധികാരങ്ങള്‍ ഉപയോഗിക്കാനാകില്ല. ഇതോടെ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാനായ പിജെ ജോസഫിന്റെ കൈകളിലാണ് ഇപ്പോള്‍ അധികാരങ്ങള്‍ നില്‍ക്കുന്നത്. കോടതി ഉത്തരവ് ലംഘിച്ച് പാര്‍ട്ടി ഓഫീസും അധികാരങ്ങളും ഉപയോഗിക്കുന്ന ജോസ് കെ മാണിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള ആലോചനയും ജോസഫ് വിഭാഗം നടത്തുന്നുണ്ട്.
ആരെ പിന്തുണയ്ക്കും
തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാണിയുടെ സീറ്റിങ് സീറ്റില്‍ ആരെ പിന്തുണയക്കുമെന്ന കാര്യത്തില്‍ യുഡിഎഫ് വെട്ടിലാവും. സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്ക് കടക്കരുതെന്ന് യുഡിഎഫ് പിജെ ജോസഫിനോട് ആവശ്യപ്പെടും. അതേസമയം, മറുവശത്ത് കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ സസൂക്ഷമം നിരീക്ഷിച്ചു വരികയാണ് ഇടതുമുന്നണി. തര്‍ക്കങ്ങള്‍ ഒരു വിഭാഗത്തെ മുന്നണിക്ക് പുറത്തെത്തിച്ചാലും ഇല്ലെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് നേട്ടമാകുമെന്നാണ് ഇടത് കേന്ദ്രങ്ങളുടെ പ്രതീക്ഷ.
സാധ്യത കൂടതല്‍
ഉപതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പിളര്‍പ്പ് സാധ്യമാവുകയും ഒരു വിഭാഗം യുഡിഎഫിന് പുറത്തെത്തുകയും ചെയ്താന്‍ പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൈമാറാനാണ് സാധ്യത കൂടതല്‍. ഇക്കാര്യത്തില്‍ എന്‍സിപി സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടിവരും. അതല്ലെങ്കില്‍ സീറ്റ് എന്‍സിപിക്ക് നല്‍കും. ഏത് സാഹചര്യത്തിലും ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച നേട്ടം പാലായില്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.
ചിദംബരം ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസുമായി സിബിഐ, ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് കൈമാറി
സഖ്യ സര്‍ക്കാറിനെ വീഴ്ത്താന്‍ ചുക്കാന്‍ പിടിച്ച ജര്‍ക്കിഹോളിക്ക് മന്ത്രിസ്ഥാനമില്ല; അതൃപ്തി ശക്തം