പാലായില്‍ ഇന്ന് കലാശക്കൊട്ട്; 20000 വരെ ഭൂരിപക്ഷം പ്രതീക്ഷിച്ച് യുഡിഎഫ്, അട്ടിമറി ഉറപ്പെന്ന് ഇടത്
പാലാ: വീറും വാശിയുമേറിയ പ്രചാരാണങ്ങള്ക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് പാലായില്‍ ഇന്ന് കലാശക്കൊട്ട്. നാളെ വൈകീട്ട് വരെ പരസ്യ പ്രചാരാണത്തിന് അനുമതിയുണ്ടെങ്കിലും നാളെ ശ്രീനാരായണ ഗുരു സമാധി ആയതിനാല്‍ ഇന്ന് തന്നെ പ്രചരണം അവസാനിപ്പിക്കാന്‍ മൂന്നു മുന്നണികളും തീരുമാനിക്കുകയായിരുന്നു. അടുത്ത 2 ദിവസത്തെ നിശ്ശബ്ദ പ്രചരണത്തിന് ശേഷം തിങ്കളാഴ്ച്ചയാണ് വോട്ടെടുപ്പ് നടക്കുക.
മുന്നാ മുന്നണികളുടേയും പ്രചാരണ സമാപനം വൈകീട്ട് മൂന്ന് മണിയോടെ പാലാ നഗരത്തില്‍ നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ നേട്ടം പാലായിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാല്‍ യുഡിഎഫിന്റെ ആത്മവിശ്വാസത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന അട്ടിമറി മാണി സി കാപ്പന് നടത്തുമെന്നാണ് ഇടത് കേന്ദ്രങ്ങള്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലായി വര്‍ധിച്ചു വരുന്ന വോട്ട് വിഹിതത്തിലാണ് ബിജെപിയുടെ പ്രതീക്ഷ. വിശദാംശങ്ങള്‍ ഇങ്ങനെ..
യുഡിഎഫ് പ്രചരണം
ശബരിമല അടക്കമുള്ള വിഷയങ്ങളിലൂടെ പിണറായി സര്‍ക്കാര്‍ വിരുദ്ധ വികാരം ഉയര്‍ത്തിയുള്ള പ്രചരണമാണ് പാലായില്‍ യുഡിഎഫ് നടത്തിയത്. മുന്‍നിര നേതാക്കളെ പങ്കെടുപ്പിച്ചുള്ള കുടുംബയോഗങ്ങളിലൂടെ പാലാ നിലനിര്‍ത്താന്‍ കഴിയുമെന്ന് തന്നെയാണ് യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നത്.
കേരളാ കോണ്‍ഗ്രസ് തര്‍ക്കം
കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ പ്രതിരോധത്തിലായിരുന്നെങ്കിലും മാണി സി കാപ്പന്റെ പ്രചരണത്തിന് പിണറായി പാലായില്‍ എത്തിയത് ഗുണകരമായി മാറ്റാന്‍ കഴിഞ്ഞെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. ശബരിമല വിഷയത്തില്‍ മറുപടി പറയാന്‍ യുഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിയെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച്ചകള്‍ അക്കമിട്ട് നിരത്തി പരമ്പരാഗത വോട്ടുകള്‍ ഉറപ്പിക്കാനും യുഡിഎഫ് ശ്രമിക്കുന്നു.
പ്രതീക്ഷ
ലോക്സഭാ തിരഞ്ഞെടുപ്പിലെ മേധാവിത്വം പ്രതീക്ഷിക്കുന്നില്ലെങ്കിലും 15 മുതല്‍ 20000 വരെ ഭൂരിപക്ഷമാണ് യുഡിഎഫിന്റെ പ്രതീക്ഷ. കത്തോലിക്കാ സഭയുടേയും എന്‍എസ്എസിന്റെയും പിന്തുണ യുഡിഎഫ് പൂര്‍ണ്ണമായി പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം തന്നെ സിഎസ്ഐ സഭയുടെ സമദൂരനിലപാടിലും എസ്എന്‍എഡിപി ഇടതുക്യാംപിനോട് അടുക്കുന്നതും യുഡിഎഫിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
എല്‍ഡിഎഫ് നടത്തുന്നത്
അതേസമയം മറുവശത്ത് കാടിളക്കിയുള്ള പ്രചരണത്തിന് പകരം അടിത്തട്ടില്‍ ശക്തമായ പ്രചാരണമാണ് എല്‍ഡിഎഫ് നടത്തുന്നത്. മന്ത്രിമാര്‍ ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കളെ ഇറക്കി പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടാണ് വോട്ടഭ്യര്‍ത്ഥന. യുഡിഎഫും ബിജെപിയും ശബരിമലവിഷയത്തിലൂന്നി പ്രചരണം ശക്തമാക്കുമ്പോള്‍ പലാരിവട്ടം പാലം ഉള്‍പ്പടെ യുഡിഎഫ് കാലത്ത് നടന്ന അഴിമതികളാണ് എല്‍ഡിഎഫിന്റെ പ്രധാന പ്രചരണ വിഷയം.
പ്രചരണ രീതി
അഭിപ്രായ രൂപീകരണത്തില്‍ പങ്കുള്ള ഒരോ പ്രദേശത്തേയും പ്രമുഖരേയും കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിമാര്‍ നേരില്‍ കണ്ടു. ഓരോ ബൂത്തിലും നൂറ് പേരിൽ താഴെ വോട്ടർമാരെ പങ്കെടുപ്പിച്ചുള്ള കുടുംബയോഗങ്ങള്‍ നടത്തിയ ഇടതുമുന്നണി പ്രചരണവുമായി വീടുകളിലേക്ക് നിരന്തരം എത്തി. ഓരോ വിഭാഗങ്ങൾക്കും താൽപര്യമുള്ള നേതാക്കളാണ് അതാത് മേഖലകളിൽ പ്രചാരണത്തിനെത്തുന്നത്.
നേരില്‍ കണ്ട് പ്രചരണം
പോള്‍ ചെയ്യപ്പെടാന്‍ സാധ്യതയുള്ള 70 ശതമാനത്തിലേറെ വോട്ടര്‍മാരെ നേരില്‍ കണ്ടെന്നാണ് ഇടതുമുന്നണി നേതാക്കള്‍ അവകാശപ്പെടുന്നത്. ന്യൂനപക്ഷ വോട്ട് സമാഹരിക്കാൻ നേതാക്കളും മന്ത്രിമാരും ബിഷപ്പിനെ നേരില്‍ കണ്ടിരുന്നു. ഇടതു മുന്നണി ഭരിക്കുമ്പോള്‍ യുഡിഎഫ് ജയിച്ചാൽ പാലാലയ്ക്ക് ഗുണമില്ലെന്ന പ്രചാരണവും ഇടതു മുന്നണി നടത്തുന്നു. എല്ലാ സാഹചര്യങ്ങളും അനുകൂലമായി വന്നാല്‍ അയ്യായിരത്തിന് മുകളിലുള്ള ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഇടത് ക്യാംപിന്റെ പ്രതീക്ഷ.
ബിജെപി ശ്രമം
ശബരിമല വിഷയം പറഞ്ഞ് ഇടതുപക്ഷത്തിനെ പ്രതിരോധത്തിലാക്കാനാണ് ബിജെപി ശ്രമം. ഇതിനോടൊപ്പം തന്നെ ഘടകകക്ഷി നേതാക്കളെ ഇറക്കി ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ട് ഉറപ്പിക്കാനും എൻഡിഎ ശ്രമിക്കുകയാണ്. പി സി ജോർജിനെയും പി സി തോമസിനേയും അൽഫോൺസ് കണ്ണന്താനത്തേയും ബിജെപി പ്രചരണത്തില്‍ സജീവമായി നിലനിര്‍ത്തുന്നുണ്ട്.
Recommended Video
ആയുധം ഇടയലേഖനം
കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പാഴാക്കരുതെന്ന പാലാ രൂപത സർക്കുലർ സജീവ രാഷ്ട്രീയ ചർച്ചയാക്കിയിരിക്കുകായണ് ബിജെപി. ഇടയലേഖനം കേന്ദ്രസര്‍ക്കാറിനുള്ള സഭയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റാണെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകൾ ഇടയലേഖനത്തിലൂടെ അനുകൂലമാക്കാനാകുമെന്ന് ബിജെപി കണക്കു കൂട്ടുന്നു. കഴിഞ്ഞ തവണ പിടിച്ച 24821 വോട്ടുകള്‍ ഉയര്‍ത്താന്‍ കഴിയുമെന്ന് തന്നെയാണ് ബിജെപി നേതാക്കളുടെ പ്രതീക്ഷ.
കേന്ദ്രവുമായി സൗഹൃദത്തിലേക്ക്; മമതയുടെ നീക്കള്‍ക്ക് പിന്നില്‍ ഗൂഡലക്ഷ്യം?.. പ്രതിരോധത്തിലായി ബിജെപി
'തൊട്ടാല്‍ കത്തും':അമേരിക്കയോ സൗദിയോ അക്രമിച്ചാല്‍ ഫലം സംമ്പൂര്‍ണ്ണ യുദ്ധമെന്ന് ഇറാന്