യുഡിഎഫ് പാലം പണിതത് പൊളിക്കാൻ; ഞങ്ങൾ പാല പുതുക്കി പണിയുമെന്ന് ഇപി ജയരാജൻ!
ദില്ലി: യുഡിഎഫ് പൊളിക്കാനായി പാലം പണിയുമ്പോള്‍ തങ്ങള്‍ പാലാ മണ്ഡലത്തെ പുതുക്കി പണിയാന്‍ പോകുകയാണെന്ന് മന്ത്രി ഇപി ജയരാജൻ. സര്‍വമേഖലകളിലും വികസനക്കുതിപ്പ് തുടരുന്ന എല്‍ഡിഎഫ് സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസമാണ് പാലാ ഉപതെരഞ്ഞെടുപ്പില്‍ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പാലായിലെ ഇടതുപക്ഷത്തിന്റെ വളര്‍ച്ച പെട്ടെന്നൊരുദിനമുണ്ടായതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാടിന്റെ വികസനമുരടിപ്പാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്തത്. മണ്ഡലത്തിന്റെ യഥാര്‍ഥ വികസന കാഴ്ചപ്പാടും ജനകീയ പ്രശ്നങ്ങളും ഉയര്‍ത്തി എല്‍ഡിഎഫ് പ്രചാരണം നടത്തി. റബറിന്റെ നാടായ പാലായെ ദീര്‍ഘകാലം പ്രതിനിധീകരിച്ച പാര്‍ടിക്ക് പത്ത്പേര്‍ക്ക്പോലും തൊഴില്‍ നല്‍കുന്ന, ദീര്‍ഘവീക്ഷണമുള്ള ഒരു പദ്ധതിപോലും കൊണ്ടുവരാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
2001ല്‍ ഉഴവൂര്‍ വിജയനെതിരെ 22,301 വോട്ട് ഭൂരിപക്ഷമായിരുന്നു മാണിക്ക്. 2006ല്‍ 7753 ആയി കുറഞ്ഞു. 2011ല്‍ ഭൂരിപക്ഷം 5259 ആയി. കെ എം മാണി അവസാനം മത്സരിച്ച 2016ല്‍ 4703 ആയി കുറഞ്ഞു. ഇത്തവണ വര്‍ഗീയതക്കെതിരെ മതനിരപേക്ഷ മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് ഇടതുപക്ഷം മുന്നോട്ടുവെച്ച വികസന നയങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നുവെന്നും ഇപി ജയരാജൻ പറഞ്ഞു.
Recommended Video
2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ജോസ് ടോമിനെ അട്ടിമറിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍ വിജയിച്ചിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരിക്ക് 18044 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ പരാജയം ഭരണവിരുദ്ധ വികാരമെന്ന് വിധിയെഴുതിയവര്‍ക്കുള്ള മറുപടികൂടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ജയരാജന്‍ വ്യക്തമാക്കി.