ജിമ്മി ജോര്‍ജ്ജിനൊപ്പം രാജ്യാന്തര വോളിബോള്‍ താരം, സംവിധായകന്‍, നടന്‍; അറിയാം ചില കാപ്പന്‍ ഗാഥകള്‍
കോട്ടയം: പാലാ മണ്ഡലത്തില്‍ വിജയം സ്വന്തമാക്കാന്‍ മാണി സി കാപ്പന്‍ എന്ന മാണി ചെറിയാന്‍ കാപ്പന്‍ കാത്തിരുന്നത് 13 വര്‍ഷം. 2006 ലായിരുന്നു മാണി സി കാപ്പന്‍ ആദ്യമായി പാലായില്‍ ജനവിധി തേടിയത്. കെഎം മാണിക്കെതിരേയുള്ള കന്നിയങ്കത്തില്‍ തന്നെ മാണി സി കാപ്പന്‍ പാലായില്‍ തന്‍റെ വരവറിയിച്ചു. 2001 ല്‍ 22301 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയ കെഎം മാണിക്ക് 2006 ല്‍ 7590 വോട്ടിന്‍റെ മേല്‍ക്കൈ മാത്രമായിരുന്നു ലഭിച്ചത്.
തുടര്‍ന്ന് 2011 ലും 2016 ലും കെഎം മാണിയുമായുള്ള വോട്ട് വ്യത്യാസം കുറച്ചു കൊണ്ടുവന്ന കാപ്പന്‍ മാണിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ വിജയം കരസ്ഥമാക്കുകയും ചെയ്തു. 2011 ലും 2016 ലും യഥാക്രമം 5259ഉം 4703ഉം വോട്ടായിരുന്നു യുഡിഎഫിന്‍റെ ഭൂരിപക്ഷം. ഇത്തവണ ആ ഭൂരിപക്ഷം 2943 വോട്ടുകള്‍ക്ക് മറികടന്നാണ് മാണി സി കാപ്പന്‍ എന്‍സിപിയുടെ മൂന്നാം എംഎല്‍എയായി നിയമസഭയിലേക്ക് എത്തുന്നത്. രാഷ്ട്രീയ രംഗത്തിന് പുറമെ കാലാ-കായിക രംഗത്തും നിറസാന്നിധ്യമായ മാണി സി കാപ്പനെ കുറിച്ച് കൂടുതല്‍ അറിയാം..
ദേശീയ വര്‍ക്കിങ് കമ്മിറ്റി മെമ്പര്‍
കോണ്‍ഗ്രസ് എസിലൂടെയാണ് മാണി സി കാപ്പന്‍ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന ട്രഷര്‍ പദവി വഹിച്ച അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് എസ് പിളര്‍ന്ന് എന്‍സിപിയാഴപ്പോഴും സംസ്ഥാന ഭാരവാഹിയായി. 2000 മുതല്‍ 05 വരെ പാല മുന്‍സിപ്പല്‍ കൗണ്‍സിലറായ കാപ്പന്‍ നാളി കേര വികസന ബോര്‍ഡിന്‍റെ ഉപാധ്യക്ഷനായും നിയമിക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ എന്‍സിപിയുടെ ദേശീയ വര്‍ക്കിങ് കമ്മിറ്റി മെമ്പറാണ് മാണി സി കാപ്പന്‍.
ജനനം
സ്വാതന്ത്ര സമര സേനാനിയും ലോക്സഭാ-നിയമസഭാ അംഗവുമായ ചെറിയാന്‍ ജെ കാപ്പന്‍റെയും ത്രേസിയാമ്മയുടേയും പതിന്നൊന്ന് മക്കളില്‍ ഏഴാമനായി 1956 മെയ് 30 നാണ് മാണി സി കാപ്പന്‍ ജനിക്കുന്നത്. പാലാ സെന്‍റ് മേരീസ് എല്‍പി സ്കൂള്‍, പാലാ സെന്‍റ് തോമസ് സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മാണി സി കാപ്പന്‍റെ കോളേജ് പഠനം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലും മടപ്പള്ളി സർക്കാർ കോളേജിലുമായിരുന്നു.
വോളിബോള്‍ താരം
സ്കൂള്‍ പഠനകാലത്ത് തന്നെ വോളിബോളില്‍ സജീവമായ കാപ്പന്‍ കോളേജ് വിദ്യഭാസ കാലഘട്ടത്തില്‍ കേരള സംസ്ഥാന വോളിബോള്‍ ടീമില്‍ നാല് വര്‍ഷത്തോളം അംഗമായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി വോളിബോള്‍ ടീം ക്യാപ്റ്റനായ മാണി സി കാപ്പന്‍ കെഎസ്ഇബി ടീമിലും ഇടംപിടിച്ചു. 1978 ലാണ് പ്രൊഫഷണല്‍ സ്പോര്‍ട്സില്‍ അബൂദാബി സ്പോര്‍ട്സ് ക്ലബില്‍ കളിക്കാന്‍ മാണി സി കാപ്പന് അവസരം ലഭിച്ചത്.
ചിത്രം കടപ്പാട്- അന്‍പുസേനന്‍ (വിക്കി പീഡിയ)
ജിമ്മി ജോര്‍ജ്ജിന് ഒപ്പം
വിഖ്യാത വോളിബോള്‍ താരം ജിമ്മി ജോര്‍ജ്ജിന് ഒപ്പമായിരുന്നു അബൂദാബി സ്പോര്‍ട്സ് ക്ലബില്‍ മാണി സി കാപ്പന്‍ കളിച്ചത്. ജിമ്മി ജോര്‍ജ്ജിനൊപ്പം രാജ്യാന്തര വേദിയില്‍ കളിക്കാന്‍ അവസരം ലഭിച്ച ചുരുക്കം മലയാളികളില്‍ ഒരാള്‍ കൂടിയാണ് മാണി സി കാപ്പന്‍. 14 വര്‍ഷത്തോളം നീണ്ടു നിന്ന തന്‍റെ കായിക ജീവതത്തിന് പരിസമാപതി കുറിച്ചുകൊണ്ട് മാണി സി കാപ്പന്‍ ചലചിത്ര നിര്‍മ്മാണ രംഗത്തേക്ക് കടന്നത്.
ചിത്രംകടപ്പാട്- അന്‍പുസേനന്‍ (വിക്കി പീഡിയ)
സിനിമാ രംഗത്ത്
ജയറാമിനെ നായകാനാക്കി രാജസേനന്‍ സംവിധാനം ചെയ്ത മേലേപ്പറമ്പില്‍ ആണ്‍വീടായിരുന്നു മാണി സി കാപ്പന്‍ നിര്‍മ്മിച്ച ആദ്യ ചിത്രം. മന്നാര്‍ മത്തായി സ്പീക്കിങ്, നഗരവധു, കുസൃതിക്കാറ്റ്, സിഐഡി ഉണ്ണികൃഷ്ണന്‍ തുടങ്ങി 11 ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. സാങ്കേതികമായി മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിന്‍റെ സംവിധായകനും മാണി സി കാപ്പനാണ്.
നടനും സംവിധായകനും
മേലേപ്പറമ്പില്‍ ആണ്‍ വീട് എന്ന ചിത്രത്തിന്‍റെ പരിഭാഷ 2012 ല്‍ ആസാമീസ് ഭാഷയില്‍ പുറത്തിങ്ങിയപ്പോള്‍ കാപ്പനായിരുന്നു സംവിധായകന്‍റെ മേലങ്കിയണിഞ്ഞിരുന്നത്. ഫ്രണ്ട്സ്, നഗരവധു, ഇരുവട്ടംമണവാട്ടി, യുവതുര്‍ക്കി, കുസൃതി തുടങ്ങി നിരവധി ചിത്രങ്ങളില്‍ മാണി സി കാപ്പന്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടുതവണ ഫിലിം ക്രിട്ടിക്സ് പുരസ്കാരം നേടിയ അദ്ദേഹത്തെ തേടി സംസ്ഥാന സര്‍ക്കാറിന്‍റെ വിവിധ പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്.
'8489' വോട്ടുകള്‍!! വോട്ടു കച്ചവട ആരോപണത്തില്‍ ബിജെപിയെ കുരുക്കി കണക്കുകള്‍
പാലാ ഉപതിരഞ്ഞെടുപ്പ്: ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം, കാരണം പരിശോധിക്കുമെന്ന് ഉമ്മൻചാണ്ടി!