ജേഷ്ഠന്‍ തോറ്റ പാലായില്‍ അനിയന് മിന്നും വിജയം: 1991 ല്‍ തുടങ്ങിയ കാപ്പില്‍-കരിങ്കോഴങ്കല്‍ കുടംബപോര്
കോട്ടയം: കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 2943 വോട്ടിനാണ് മാണി സി കാപ്പന്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ജോസ് ടോമിനെ പാലായില്‍ പരാജയപ്പെടുത്തിയിരിക്കുന്നത്. മൂന്ന് തവണ കെഎം മാണിയോട് പരാജയപ്പെട്ടതിന് ശേഷമാണ് വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞതെന്നതും മാണി സി കാപ്പന്‍റെ സന്തോഷം വര്‍ധിപ്പിക്കുന്നു. പാലായിലെ പ്രമുഖ കുടുംബമായ കാപ്പിലുകാരും കെഎം മാണിയും തമ്മില്‍ ഇന്നും ഇന്നലേയും തുടങ്ങിയതല്ല മണ്ഡലത്തിലെ പോരെന്നാണ് മൂന്ന് പതിറ്റാണ്ടിനോട് അടുത്ത ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുക.
ജോസ് കെ മാണിയുടെ ബൂത്തിലും 10 പഞ്ചായത്തിലും കാപ്പന്‍റെ പടയോട്ടം; പാലാ നഗരസഭയും സ്വന്തം പോക്കറ്റില്‍
കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണെങ്കിലും കാപ്പില്‍ കുടുംബത്തില്‍ നിന്ന് മത്സരരംഗത്തേക്ക് കടന്നു വരുന്ന ആദ്യവ്യക്തി മാണി സി കാപ്പനായിരുന്നില്ല, മറിച്ച് അദ്ദേഹത്തിന്‍റെ മൂത്ത ജേഷ്ഠന്‍ ജോര്‍ജ്ജ് സി കാപ്പനായിരുന്നു മാണിക്കെതിരെ ഇടത് സ്ഥാനാര്‍ത്ഥിയായ മണ്ഡലത്തിലെ ആദ്യ കാപ്പില്‍ കുടുംബാഗം.
1991ലാണ് ജോർജ് സി കാപ്പൻ മാണിയുടെ എതിർ സ്ഥാനാർത്ഥിയാകുന്നത്.മാണിയെ പരാജയപ്പെടുത്താമെന്ന ഉറച്ച പ്രതീക്ഷയോടെയായിരുന്നു ജോര്‍ജ്ജ് സി കാപ്പന്‍റെ മത്സരം. എന്നാല്‍ പതിനേഴായിരും വോട്ടുകള്‍ക്ക് പരാജയപ്പെടാനായിരുന്നു വിധി. പിന്നിടൊരിക്കലും നിയമസഭയിലേക്ക് മത്സരിച്ചില്ലെങ്കിലും പാലാ രാഷ്ട്രീയത്തിലെ നിറസാന്നിധ്യമാണ് ഇപ്പോഴും ജോര്‍ജ്ജ് സി കാപ്പന്‍. പാലാ ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍റെ പ്രചരണ രംഗത്തും അദ്ദേഹം സജീവമായിരുന്നു.
തട്ടകം തകര്‍ന്നു, ചങ്ക് പൊട്ടി യുഡിഎഫ്; ശേഷിക്കുന്ന അഞ്ചും നേടുമെന്ന് എല്‍ഡിഎഫ്, പണിപാളി ബിജെപി
മാണി സി കാപ്പന്‍റെ പിതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ചെറിയാൻ ജെ കാപ്പന്റെ ജൂനിയറായാണ് കെ എം മാണി അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയതെങ്കിലും പിന്നീട് കാപ്പില്‍ കുടുംബവുമായി കെഎം മാണി തെറ്റുകയായിരുന്നു. ഒരു തിരഞ്ഞെടുപ്പ് കേസില്‍ കെ എം മാണിയ്ക്കെതിരെ ചെറിയാൻ കാപ്പൻ സാക്ഷി പറഞ്ഞതായിരുന്നു കെഎം മാണിയെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെയാണ് മാണിക്കെതിരെ ജോര്‍ജ്ജ് സി കാപ്പന്‍ മത്സര രംഗത്ത് എത്തുന്നത്