'പാഠം പഠിച്ചില്ലേ, ഇനി മിണ്ടിപ്പോകരുത്': കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വാളോങ്ങി യുഡിഎഫ്
Recommended Video
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ തമ്മിലടി എന്നതിനെ മറികടക്കാന്‍ പോന്നതോളം വലിയ കാരണങ്ങളൊന്നും പാലാ ഉപതിരഞ്ഞെടുപ്പ് പരാജയത്തില്‍ യുഡിഎഫിന് കണ്ടെത്താനില്ല. ഏത് പ്രതികൂല സാഹചര്യത്തിലും കെഎം മാണിക്കൊപ്പം ഉറച്ച് നിന്ന മണ്ഡലം മാണി സി കാപ്പനിലൂടെ എല്‍ഡിഎഫ് പാളയത്തില്‍ എത്തിച്ചതില്‍ ജോസ് കെ മാണി-പിജെ ജോസഫ് പോരിന് വലിയ പങ്കാണ് ഉള്ളത്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തര്‍ക്കം നിലനിന്നപ്പോഴും, വിമതനുമായ രംഗത്ത് വന്ന പിജെ ജോസഫ് ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയപ്പോഴും മൗനം പൂണ്ട യുഡിഎഫ് നേതൃത്വം പാലി വിധിക്ക് പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് കേരളാകോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയത്. കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിട്ടും പരസ്പരം ആരോപണ-പ്രത്യാരോപണങ്ങള്‍ നടത്തുന്ന ഇരുവിഭാഗങ്ങള്‍ക്കും 'മിണ്ടിപോകരുത്' എന്ന കര്‍ശന നിര്‍ദ്ദേശമാണ് യുഡിഎഫ് നല്‍കിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
യുഡിഎഫിന്‍റെ വിലയിരുത്തല്‍
കേരള കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പാരാണ് പാലായിലെ പാരജയത്തിന് പിന്നിലെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍. വോട്ടർമാരെ പരിഹസിക്കുന്നവരെ ജനം അംഗീകരിക്കില്ലെന്ന ഗുണപാഠമാണ് പാലായിലെ വിധി വ്യക്താമാക്കുന്നതെന്നായിരുന്നു ഫലം പുറത്തുവന്നതിന് പിന്നാലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടത്. കേരളാ കോൺഗ്രസിലെ ചേരിപ്പോര് വോട്ടർമാരെ കോപാകുലരാക്കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോൺഗ്രസ് പ്രവര്‍ത്തനം
കോൺഗ്രസ് മികച്ച രീതിയിൽ പ്രവർത്തിച്ചുവെങ്കിലും കേരള കോൺഗ്രസിലെ തമ്മിലടി ജനങ്ങളുടെ മനസ് മടുപ്പിച്ചെന്നായിരുന്നു മുരളീധരന്‍റെ പ്രതികരണം. തിരഞ്ഞെടുപ്പ് പാരജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഇനിയെങ്കിലും സമവായത്തിന്‍റെ രീതിയില്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടു പോവുമെന്ന് മുന്നണി പ്രതീക്ഷിച്ചെങ്കിലും അതിന് നേരെ കടകവിരുദ്ധമായ പ്രവര്‍ത്തിയായിരുന്നു കേരള കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായത്. .
ആദ്യം പിജെ ജോസഫ്
യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോം പരാജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ ജോസ് കെ മാണിക്കെതിരെ പരസ്യമായ ആരോപണവുമായി പിജെ ജോസഫാണ് ആദ്യം രംഗത്ത് എത്തിയത്. ജോസ് കെ മാണി വിഭാഗത്തിന്‍റെ വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചെന്നായിരുന്നു പിജെ ജോസഫിന്‍റെ ആരോപണം. അതേസമയം, കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്ന മറുപടിയായിരുന്നു പിജെ ജോസഫിനെ ഉന്നമിട്ടുകൊണ്ട് ജോസ് ടോം നടത്തിയത്.
ജോസ് ടോമിന്‍റെ തോല്‍വിക്ക് കാരണം
തിരഞ്ഞെടുപ്പ് വിധി വന്നതിന് ശേഷം വൈകീട്ട് നടത്തിയ പത്രസമ്മേളനത്തിലും പിജെ ജോസഫ് ജോസ് കെ മാണിക്കെതിര ആരോപണങ്ങള്‍ ഉന്നയിച്ചു. ജോസ് കെ മാണിയുടെ പക്വതയില്ലായ്മയാണ് ജോസ് ടോമിന്‍റെ തോല്‍വിക്ക് കാരണം. സ്വയം ചോദിച്ചു വാങ്ങിയ തോല്‍വിയാണ് പാലായിലേത്. ചിഹ്നം മേടിക്കാതെ പോയതിന്‍റെ ഉത്തരവാദി ആരാണെന്ന് അറിയാം. കത്തയച്ചിരുന്നെങ്കില്‍ ചിഹ്നം കൊടുക്കാമായിരുന്നെന്നും ജോസഫ് പറഞ്ഞു.
മറുപടി
പിജെ ജോസഫിന്‍റെ ആരോപണങ്ങള്‍ ഫേസ്ബുക്ക് കറിപ്പിലൂടെയായിരുന്നു ജോസ് കെ മാണിയുടെ മറുപടി. പാലാ ഉപതെരഞ്ഞെടുപ്പിൽ രണ്ടില എന്ന ചിഹ്നം ഇല്ലാതെയുഡിഎഫിന്റെ സ്ഥാനാർത്ഥിക്ക് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നു.സ്ഥാനാർത്ഥി നിർണ്ണയം മുതൽ തെരഞ്ഞെടുപ്പ് ദിനത്തിൽ വരെ ജനങ്ങളെല്ലാം കാണുന്നുണ്ടെന്ന വിധത്തിൽ നടത്തിയ പ്രസ്താവനകൾ ആത്യന്തികമായി ആരെയാണ് സഹായിച്ചതെന്ന യാഥാർത്ഥ്യം നമുക്കറിയാമെന്നും ജോസ് കെ മാണി പറഞ്ഞു.
ഇതാണോ രാഷ്ട്രീയ പക്വത
ഈ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഉടനീളം ഐക്യ ത്തിന്റെയും യോജിപ്പിന്റെയും അന്തരീക്ഷം നിലനിർത്താൻ ജാഗ്രതയോടെയാണ് യുഡിഎഫ് പ്രവർത്തിച്ചത്.എന്നാൽ ഇത്തരം പ്രസ്താവനകളും ചിഹ്നം ലഭിക്കാതിരിക്കാനുള്ള പിടിവാശികളുമാണ് രാഷ്ട്രീയമായ പക്വതയെന്ന് ഞാൻ കരുതുന്നില്ലെന്നും പിജെ ജോസഫിനെ ലക്ഷ്യമിട്ടുകൊണ്ട് ജോസ് കെ മാണി അഭിപ്രായപ്പെട്ടു.
യുഡിഎഫ് ഇടപെടല്‍
സീറ്റ് കൈവിട്ടിട്ടും ഇരു വിഭാഗവും വിഴുപ്പലക്കലുമായി മുന്നോട്ടുപോവുകയാണെന്ന് ഘട്ടത്തിലാണ് വിഷയത്തില്‍ യുഡിഎഫ് നേതൃത്വത്തിന്‍റെ ഇടപെടലുണ്ടായത്. ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നതിനാല്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് ഇരുവിഭാഗങ്ങള്‍ കടക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് കേരളാ കോണ്‍ഗ്രസിന് യുഡിഎഫ് നല്‍കിയിരിക്കുന്നത്. പരസ്യപ്രസ്താവനകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും മുന്നണി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
തെളിവുകള്‍ നല്‍കും
ഈ സാഹചര്യത്തില്‍ ജോസഫിനെതിരെ പരസ്യമായി രംഗത്ത് വരാതെ മുന്നിക്കുള്ളില്‍ നീക്കം നടത്താനാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ നീക്കം. പാലായില്‍ ജോസ് ടോമിന്‍റെ പരാജയത്തിനായി ജോസഫ് വിഭാഗം പ്രവര്‍ത്തിച്ചുവെന്നതിന്‍റെ തെളിവ് ജോസ് വിഭാഗം മുന്നണി നേതൃത്വത്തിന് നല്‍കും. യുഡിഎഫിനെ ഒന്നാകെ പ്രതിരോധത്തിലാക്കിയ പരാജയത്തിന് പിന്നിലെ പ്രധാനി പിജെ ജോസഫ് ആണെന്ന് സ്ഥാപിക്കാനാണ് മറുവിഭാഗത്തിന്‍റെ ശ്രമം.
നാട്ടാരേ, ഹീറോയിസമല്ല, റിലേ പോയതാണ്... ബസ് തടഞ്ഞ സംഭവത്തിലെ ട്വിസ്റ്റ്
വട്ടിയൂര്‍ക്കാവില്‍ കുമ്മനം, കോന്നിയില്‍ സുരേന്ദ്രന്‍; വിജയം മാത്രം ലക്ഷ്യമിട്ട് ബിജെപി പട്ടിക