പാലായില്‍ പിഴച്ച് യുഡിഎഫ്, പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിലേക്ക്, മാണിക്ക് പുറത്ത് നേതാവില്ലാതെ കോണ്‍ഗ്രസ്
പാലാ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ ഒരൊറ്റ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കാറ്റില്‍ പറത്തിയിരിക്കുകയാണ് എല്‍ഡിഎഫ്. 2247 വോട്ടിന്റെ ചരിത്ര വിജയത്തിലൂടെ പാല പിടിച്ചെടുത്തിരിക്കുകയാണ് മാണി സി കാപ്പന്‍. എന്നാല്‍ എല്‍ഡിഎഫിന്റെ അടിത്തറ ഈ ജയം ശക്തമാക്കിയപ്പോള്‍, യുഡിഎഫിന്റെ അടിത്തറ ഇളകിയിരിക്കുകയാണ്. പരസ്പരമുള്ള ആരോപണങ്ങള്‍ യുഡിഎഫില്‍ ആരംഭിച്ചിരിക്കുകയാണ്.
അതേസമയം ബിജെപിയുടെ വോട്ടില്‍ 6500 വോട്ടിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഈ വോട്ടുകള്‍ ആര്‍ക്കാണ് ലഭിച്ചതെന്ന ചോദ്യം യുഡിഎഫില്‍ വലിയ ചോദ്യമായി ഉയരും. യുഡിഎഫ് കോട്ടകളായി കണ്ടിരുന്ന പല പഞ്ചായത്തുകളും ഇടതിനൊപ്പം നിന്നതിന്റെ അമ്പരപ്പ് കേരള കോണ്‍ഗ്രസിനുണ്ട്. ഇങ്ങനെ നിര്‍ണായകമായ പല ചോദ്യങ്ങളും മുന്നണിയില്‍ വലിയ വിള്ളലുണ്ടാക്കും. പലതിനും യുഡിഎഫിന്റെ കൈയ്യില്‍ ഉത്തരമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
വോട്ട് മറിച്ചോ?
കേരള കോണ്‍ഗ്രസില്‍ തോല്‍വിയെ തുടര്‍ന്ന് വാക്‌പോര് തുടങ്ങിയിരിക്കുകയാണ്. ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ടാണ് എല്‍ഡിഎഫിന് മറിഞ്ഞതെന്ന് മുതിര്‍ന്ന നേതാവ് പിജെ ജോസഫ് ആരോപിച്ചിരിക്കുകയാണ്. പക്ഷേ രാമപുരത്ത് ബിജെപി വോട്ടുകളാണ് എല്‍ഡിഎഫിന് ലഭിച്ചതെന്ന് സ്ഥാനാര്‍ത്ഥി കൂടിയായ ജോസ് ടോം പറഞ്ഞിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് ഇത്രയധികം കുറഞ്ഞത് എങ്ങനെയെന്ന ചോദ്യമാണ് യുഡിഎഫില്‍ ഏറ്റവും ചര്‍ച്ചയാവുക. കേരള കോണ്‍ഗ്രസ് രണ്ട് തട്ടില്‍ നില്‍ക്കുന്നത് കൊണ്ട് ഈ ചോദ്യം വലിയ നിര്‍ണായകമാണ്.
യുഡിഎഫ് കോട്ടകള്‍
യുഡിഎഫ് കോട്ടകളായ രാമപുരം, കടനാട് പഞ്ചായത്തുകളിലാണ് മാണി സി കാപ്പന്‍ മുന്നേറിയത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെഎം മാണിക്ക് 180 വോട്ടിന്റെ ഭൂരിപക്ഷമാണ് രാമപുരത്ത് ലഭിച്ചത്. എല്‍ഡിഎഫ് ഇത്തവണ അത് 700ലേറെ വോട്ടുകളുടെ ലീഡാണ് ലഭിച്ചിരിക്കുന്നത്. അതേസമയം മറ്റൊരു യുഡിഎഫ് കോട്ടയായ മേലുകാവിലും ഇടതുമുന്നണി തന്നെ ലീഡ് നേടിയിരിക്കുകയാണ്. ബിജെപി വോട്ടുകളാണ് ഈ പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ലഭിച്ചതെന്ന് ജോസ് ടോം ആരോപിക്കുന്നു. എന്നാല്‍ ഇത്രയും കാലം യുഡിഎഫ് ലീഡ് നേടിയത് ബിജെപി വോട്ടുകള്‍ കൊണ്ടാണോ എന്ന ചോദ്യവും ഇവിടെ പ്രസക്തമാവും.
കേരള കോണ്‍ഗ്രസ് പിളരുമോ?
കേരള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രണ്ട് തട്ടിലായിരുന്നു. നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തെ പിജെ ജോസഫ് എതിര്‍ക്കുകയും, പിന്നീട് സമവായ സ്ഥാനാര്‍ത്ഥിയായി ജോസ് ടോം എത്തുകയുമായിരുന്നു. പ്രതീക്ഷയ്ക്ക് അപ്പുറത്തുള്ളതാണ് ഫലസൂചനകള്‍ എന്നാണ് കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരി പറഞ്ഞത്. ഒറ്റക്കെട്ടായി മത്സരിച്ചതെന്നും, ആ നിലയ്ക്ക് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജോസ് കെ മാണിക്ക് വ്യക്തിപ്രഭാവം ഒട്ടുമില്ലെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. ഇത് പിജെ ജോസഫിന് പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തിപ്പെടാനുള്ള അവസരം ഒരുക്കും.
മാണിക്ക് പുറത്ത് നേതാവില്ല
പാലായില്‍ കെഎം മാണിക്ക് പുറത്ത് ഒരു നേതാവ് മാണിക്കില്ല എന്ന വ്യക്തമായിരിക്കുകയാണ്. 54 വര്‍ഷം മാണി തോല്‍ക്കാതെ മുന്നോട്ട് പോയ മണ്ഡലമാണ് പാല. ജോസ് കെ മാണിക്ക് ആ രീതിയില്‍ പാര്‍ട്ടിയെ നയിക്കാനാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. വ്യക്തിപരമായി അദ്ദേഹത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടി കൂടിയാണിത്. യുഡിഎഫില്‍ ഇനി ആര് പാലയുടെ സാരഥ്യം ആരാകും ഏറ്റെടുക്കുക എന്നതും ചര്‍ച്ചയാവും. ഇനി എളുപ്പത്തില്‍ ജയിക്കാവുന്ന മണ്ഡലമായി പാലയെ യുഡിഎഫിനും പ്രത്യേകിച്ച് കോണ്‍ഗ്രസിനും കാണാനാവില്ല. അതുകൊണ്ട് തന്നെ കേരളാ കോണ്‍ഗ്രസിന് യുഡിഎഫില്‍ ലഭിച്ചിരുന്ന മേല്‍ക്കോയ്മയും അവസാനിക്കും.
Recommended Video
ചോദ്യങ്ങള്‍ ഇങ്ങനെ
രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നിലെത്തിയതാണ് അടുത്ത ദിവസങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ചയാവുക. പിന്നെയുള്ള പ്രധാന ചോദ്യം കോണ്‍ഗ്രസിന്റെ സമവായ മുഖമാണ്. ഏത് പ്രശ്‌നവും മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് ആ മെയ് വഴക്കം നഷ്ടമായി എന്ന ആരോപണം കേള്‍ക്കേണ്ടി വരും. സ്ഥാനാര്‍ത്ഥിത്വത്തില്‍ ഒരു പൊതു സ്വഭാവം കൊണ്ടുവരാന്‍ മുന്നണിക്ക് സാധിച്ചില്ല എന്നത് മറ്റൊരു ചോദ്യമാണ്. ജോസഫിനെ കൂവി വിളിച്ചത് പ്രശ്‌നമായെന്ന ജോസഫ് വാഴ്ക്കന്‍ പറഞ്ഞിട്ടുണ്ട്. ഇനി മുന്നണി എങ്ങോട്ട് എന്നതാണ് അവസാന ചോദ്യം. ഇതെല്ലാം വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന ചോദ്യങ്ങളാണ്.
'മാണി'യെ കൈവിടാതെ പാലാ: യുഡിഎഫിന്‍റെ പൊന്നാപുരം കോട്ടയില്‍ വിജയക്കൊടി പാറിച്ച് കാപ്പന്‍