'ഒരു ബൂത്തില്‍ 35 വോട്ടുകള്‍ മറിക്കും' പാലായില്‍ ബിജെപിയും യുഡിഎഫും തമ്മില്‍ ധാരണയെന്ന്
കോട്ടയം: വീറും വാശിയുമേറിയ പരസ്യപ്രചരണ ദിനങ്ങളുടെ നാളുകള്‍ക്ക് ശേഷം പാലായില്‍ മൂന്ന് മുന്നണികളും ഇന്നും നാളെയും നിശബ്ദ പ്രചരണത്തിന്റെ തിരിക്കലാണ്. ഔദ്യോഗികമായി പരസ്യപ്രചരണം അവസാനിക്കാന്‍ ഇന്ന് വൈകീട്ടുവരെ സമയമുണ്ടായിരുന്നെങ്കിലും ഇന്ന് ശ്രീനാരായണ ഗുരു സമാധിയായതിനാല്‍ പരസ്യപ്രചാരാണം ഇന്നലെ അവസാനിപ്പിക്കാന്‍ മൂന്ന് മുന്നണികളും തീരുമാനിക്കുകയായിരുന്നു.
1965 മുതല്‍ 54 വര്‍ഷം മണ്ഡലത്തെ പ്രതിനിധാനം ചെയ്ത കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും വലിയ പ്രതീക്ഷകളാണ് വെച്ചുപുലര്‍ത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വലിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എന്നാല്‍ മാണിയില്ലാത്ത പാലായില്‍ ഇക്കുറി മാണി സി കാപ്പന് വിജയം കരസ്ഥമാക്കുമെന്നാണ് ഇടത് പ്രതീക്ഷ. പരാജയം മുന്നില്‍ കണ്ട് പാലായില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്നും ഇടത് ക്യാംപ് ആരോപിക്കുന്നു.
രഹസ്യ ധാരണ
നിശബ്ദ പ്രചരണത്തിന്റെ ആദ്യദിനത്തിലാണ് പാലാ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് മറിക്കാന്‍ യുഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന ആരോപണവുമായി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് രംഗത്ത് എത്തിയിരിക്കുന്നത്. പാലായില്‍ ഇടതുമുന്നണി വിജയം കരസ്ഥമാക്കുമെന്നുറപ്പായപ്പോള് യുഡിഎഫിന് വോട്ട് മറിക്കാന്‍ ഇരുമുന്നണികളും തമ്മില്‍ ധാരണയില്‍ എത്തുകയായിരുന്നെന്ന് മാണി സി കാപ്പന് ആരോപിക്കുന്നു.
ബിജെപിയുടെ 35 വോട്ട്
ഒരോ ബൂത്തിലും ബിജെപിയുടെ 35 വോട്ട് വീതം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് ടോമിന് നല്കാന് ധാരണയായി എന്ന രഹസ്യവിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് മാണി സി കാപ്പന് പറഞ്ഞു. യുഡിഎഫിന് പരാജയ ഭീതിയാണ്. അതു കൊണ്ടാണ് ബിജെപിയുമായി അവര്‍ രഹസ്യ ധാരണ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വിജയത്തെ ബാധിക്കില്ല
എന്നാല്‍ അതൊന്നും ഇടതുമുന്നണിയുടെ വിജയത്തെ ബാധിക്കില്ല. ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്യുന്നതോടെ ബിജെപി-യുഡിഎഫ് ധാരണയെ മറികടക്കാന്‍ കഴിയും. ബിജെപിയല്ല, ആര് എന്ത് കുതന്ത്രം പയറ്റിയാലും പാലായിലെ ഈ ഉപതിരഞ്ഞെടുപ്പില്‍ വിജയം ഇടതുപക്ഷത്തിനുള്ളതാണ്. യുഡിഎഫിന്റെയും ബിജെപിയുടേയും സംസ്ഥാന നേതാക്കളാണ് ധാരണയുണ്ടാക്കിയത്.
അറിയാന്‍ കഴിഞ്ഞത്
ചിലയിടങ്ങളില്‍ കാശ് കൊടുത്ത് വോട്ട് പിടിക്കാനുള്ള പദ്ധതിയും അവര്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതൊന്നും തന്റെ വിജയത്തെ ബാധിക്കില്ല. കഴിഞ്ഞ തവണ കെഎം മാണി സാറുമായി മത്സരിച്ചപ്പോള്‍ 4700 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് ജയിച്ചത്. പാലായില്‍ മാണി സാറിന്റെ ഭൂരിപക്ഷം ഘട്ടം ഘട്ടമായി കുറഞ്ഞുവരികയായിരുന്നെന്നും മാണി സി കാപ്പന് അഭിപ്രായപ്പെട്ടു.
സഹതാപം തന്നോട്
മാണി സാറിന്റെ അഭാവത്തില്‍ സ്വാഭാവികമായും പാലായില്‍ ഇടതുപക്ഷത്തിന് ജയിക്കാവുന്നതാണ്. അതിനെ മറികടക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയൊന്നും അപ്പുറത്ത് ഉണ്ടായിട്ടില്ല. മാണി സാറിനോടല്ല തന്നോടാണ് പാലായിലെ ജനങ്ങള്‍ക്ക് സഹതാപം ഉള്ളത്. കഴിഞ്ഞ മൂന്ന് തവണയും മാണി സാറിനോട് ഞാന്‍ തോല്ക്കുകയായിരുന്നല്ലോയെന്നും പാലായിലെ വിധി ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് മറിക്കല്‍ പതിവ്
ബിജെപി വോട്ടുകള്‍ യുഡിഎഫ് മറിച്ചു കൊടുക്കുന്നത് പതിവാണെന്നും എന്നാല്‍ അതൊന്നും പാലായില്‍ ഇടതുമുന്നണിയുടെ വിജയത്തെ ബാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഭിപ്രായപ്പെട്ടു. പാലായില്‍ മാണി സി കാപ്പന് ജയിച്ചാല്‍ മന്ത്രിയാക്കുമോ എന്ന ചോദ്യത്തിന് എല്ലാ എംഎല്‍എമാര്‍ക്കും മന്ത്രിയാകാന്‍ അവകാശമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്രൂരത കാണിച്ചത് കോണ്‍ഗ്രസ്
രാഷ്ട്രീയ പ്രശ്നങ്ങള്‍ യുഡിഎഫ് പ്രചാരണത്തില്‍ ഉന്നയിച്ചില്ല. സഹതാപത്തിന്റെ പേരിലാണ് യുഡിഎഫ് വോട്ടു തേടുന്നത്. കെഎം മാണിയോട് ഏറ്റവുംകൂടുതല്‍ ക്രൂരത കാണിച്ചത് കോണ്‍ഗ്രസാണ്. നിരവധി അവസരങ്ങളുണ്ടായിട്ടും മാണിയെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ബാര്‍ കോഴക്കേസില്‍ കുടുക്കാന്‍ ഗൂഡാലോചന നടത്തിയെന്ന് കെ എം മാണി തന്നെ ആരോപണമുന്നയിച്ചിരുന്നതാണെന്നും കോടിയേരി ബാലകൃഷ്ണന് അഭിപ്രായപ്പെട്ടു.
രണ്ടില ചിഹ്നം നഷ്ടമായത്
ഉമ്മൻചാണ്ടിയും പിജെ ജോസഫും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമായാണ് കേരളാ കോൺഗ്രസിന് പാലാ ഉപതെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം നഷ്ടമായത്. ഇടത് മുന്നണിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഉമ്മൻചാണ്ടി ഇക്കാര്യം ഓര്‍ക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ പാലായിൽ പറഞ്ഞു.
കള്ളനോട്ടടി കേസില്‍ അറസ്റ്റിലായ മുന്‍ ബിജെപി നേതാവ് കള്ളനോട്ടുമായി വീണ്ടും പോലീസ് പിടിയില്‍
'മുഖ്യമന്ത്രിയുടെ മാധ്യമോപദേഷ്ടാവിനെ ചതിച്ചു! വഞ്ചിച്ചു!!'; ബ്രിട്ടാസിനെ ട്രോളി ജയശങ്കര്‍