പാലായിൽ ജോസഫ് വിഭാഗത്തിന് വിമത സ്ഥാനാർത്ഥി? പ്രതികരണവുമായി പിജെ ജോസഫ് രംഗത്ത്!
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് പുറമെ മറ്റൊരു സ്ഥാനാർത്ഥി കൂടി നാമനിർദേശ പത്രിക സമർപ്പിച്ചത് വൻ ചർച്ചയായിരുന്നു. പിജെ ജോസഫ് വിഭാഗക്കാരനായ കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തിലാണ് നിമനിർദേശ പത്രിക സമർപ്പിച്ചത്. ജോസ് ടോമിന് വേണ്ടി പ്രവർത്തിക്കുമെന്ന് പിജെ ജോസഫ് ആർത്തിച്ച് പറയുന്നതിനിടയിലാണ് ഇത്തരത്തിൽ ജോസഫ് വിബാഗത്തിൽ നിന്ന് ഒരു നാമനിർദേശ പത്രിക കൂടി നൽകിയിരിക്കുന്നത്.
ഇതിന് പ്രതികരണവുമായി പിജെ ജോസഫ് തന്നെ രംഗത്തെത്തി. സൂക്ഷ്മപരിശോധനയുടെ സമയത്ത് ചിഹ്നം സംബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ ആളുണ്ടാവണം എന്നതിനാലാണ് മറ്റൊരു സ്ഥാനാര്‍ഥിയെ കൂടി നിര്‍ത്തിയത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം നാമനിർദേശ പത്രിക പിൻവലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൃത്രിമ മാര്‍ഗത്തിലൂടെ ചിഹ്നം നേടാനുള്ള ശ്രമം തടയാനാണ് ഇത്തരമൊരു നീക്കം നടത്തിയത്. പ്രാദേശികമായി നേതാക്കള്‍ അവരുടെ സാമാന്യബോധം ഉപയോഗിച്ച് ചെയ്തതാണ് ഇത് ചെയ്തതെന്നും പിജെ ജോസഫ് പ്രതികരിച്ചു. ഇക്കാര്യങ്ങള്‍ യുഡിഎഫ് നേതൃത്വത്തിന് ബോധ്യപ്പെട്ടോളുമെന്നും ഓരോ സമയത്തും പ്രത്യേകമായി ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും പിജെ ജോസഫ് വ്യക്തമാക്കി.
നാമനിർദേശ പത്രിക സമർപ്പിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെയായിരുന്നു ജോസഫ് ഗ്രൂപ്പ് നേതാവ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇതിനെതിരെ ജോസ് കെ മാണി രൂക്ഷ വിമർസനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. യുഡിഎഫ് തീരുമാനത്തിന്റെ നഗ്നമായ ലംഘനമാണിതെന്നായിരുന്നു ജോസ് കെ മാണി പറഞ്ഞത്.