പോളിങ്ങ് ദിനത്തില്‍ 'വെടിപൊട്ടിച്ച്' പിജെ ജോസഫ് വിഭാഗം; ഒറ്റക്കെട്ടായി നിന്നില്ല, ആശങ്കയോടെ യുഡിഎഫ്
പാലാ: പ്രചരണത്തിലെ വീറും വാശിയും പാലായിലെ വോട്ടെടുപ്പിലും പ്രതിഫലിച്ചുകൊണ്ടിരിക്കുകയാണ്. സമഗ്രമേഖലയിലും കനത്ത പോളിങ്ങാണ് രാവിലെ മുതല്‍ തന്നെ രേഖപ്പെടുത്തുന്നത്. 11 മണിവരേയുള്ള കണക്കുകള്‍ പ്രകാരം 30.18 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമും രാവിലെ തന്നെ ബൂത്തുകളില്‍ എത്തി വോട്ടുകള്‍ രേഖപ്പെടുത്തി.
തികഞ്ഞെ വിജയ പ്രതീക്ഷയാണ് ഉള്ളതെന്ന് ഇരുസ്ഥാനാര്‍ത്ഥികളും വ്യക്തമാക്കി. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ ഇടതുമുന്നണിക്ക് അനുകൂലമാവുമെന്നായിരുന്നു മാണി സി കാപ്പാന്റെ പ്രതികരണം. ഉപതിരഞ്ഞെടുപ്പില്‍ മുന്നണി ഒറ്റക്കെട്ടാണെന്ന് നേതാക്കള്‍ അവകാശപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ ജോസ് കെ മാണി-പിജെ ജോസഫ് വിഭാഗങ്ങള്‍ വാക്പോര് രൂക്ഷമാക്കിയത് വലിയ പ്രതിസന്ധിയാണ് യുഡിഎഫില്‍ സൃഷ്ടിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
പ്രശ്നങ്ങള്‍
നേതൃസ്ഥാനത്തെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ പിജെ ജോസഫ്- ജോസ് കെ മാണി വിഭാഗങ്ങള്‍ക്കിടയില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കെയായിരുന്നു പാലായില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് വിട്ടുകൊടുത്തെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം ജോസഫ് സ്വീകരിച്ച നിലപാട് മുന്നണിക്കുള്ളില്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കി. തര്‍ക്കങ്ങളെ തുടര്‍ന്ന് രണ്ടില ചിഹ്നം ജോസ് ടോമിന് ലഭിക്കാത്ത സ്ഥിയും വന്നു.
പ്രതീക്ഷ
തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ പിജെ ജോസഫുമായി കൂടിക്കാഴ്ച്ച നടത്തിയ ജോസ് ടോം തിരഞ്ഞെടുപ്പില്‍ അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്നും അറിയിച്ചിരുന്നു. ഇതോടെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി എന്നും തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നേതാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോവും എന്ന പ്രതീക്ഷയുണ്ടായി. എന്നാല്‍ ഈ പ്രതീക്ഷകള്‍ കന്നത്ത ആഘാതം ഏല്‍പ്പിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പി ദിനത്തില്‍ തന്നെ നേതാക്കള്‍ തമ്മിലുള്ള വാക്പോര് രൂക്ഷമായത്.
ഒറ്റക്കെട്ടായി നിന്നില്ല
ഉപതിരഞ്ഞെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കെ ജോസഫ് വിഭാഗം നേതാവായ ജോയ് എബ്രഹാമാണ് ആദ്യവെടിപൊട്ടിച്ചത്. ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്നിട്ടില്ലെന്നായിരുന്നു ഒരു ടിവി ചാനലിന് അനുവദിച്ച് അഭിമുഖത്തില്‍ ജോയ് എബ്രഹാം അവകാശപ്പെട്ടത്. കെ എം മാണി തന്ത്രശാലിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിലർക്കൊക്കെ കുതന്ത്രവും കുടിലബുദ്ധിയുമാണ്. അതൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും ജോയ് അബ്രഹാം അഭിപ്രായപ്പെട്ടു.
മാണിയുടെ പിന്തുടർച്ചാവകാശം
കെ എം മാണിയുടെ പിന്തുടർച്ചാവകാശം കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ്, അല്ലാതെ ഒരു കുടുംബത്തിനല്ല. ഇപ്പോഴത്തെ പ്രശ്നം മുഴുവൻ അതിന്റെ അടിസ്ഥാനത്തിലാണ്. പാലായിൽ ഒന്നിച്ചുള്ള പ്രവർത്തനം ഉണ്ടായോ എന്ന് പറയേണ്ടത് കോൺഗ്രസാണ്. പാലായിലെ വോട്ടര്‍മാര്‍ വിചാരിക്കുന്നതിനേക്കാള്‍ പ്രബുദ്ധരാണ്. രണ്ട് ദിവസത്തിനകം എല്ലാം അറിയാന്‍ കഴിയും. ആര് ജയിക്കുമെന്ന ചോദ്യങ്ങൾക്ക് എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
യുഡിഎഫ് വിടില്ല
യുഡിഎഫ് വിടുന്ന പ്രശ്നമില്ലെന്ന് ജോയ് അബ്രഹാം വ്യക്തമാക്കുന്നു. യുഡിഎഫിലെ യഥാര്‍ത്ഥ ഘടകക്ഷി പിജെ ജോസഫ് നേതൃത്വം നല്കുന്ന കേരളാ കോണ്‍ഗ്രസാണ്. അതിന് ജോസ് കെ മാണി വിഭാഗത്തിന്റെ അംഗീകാരമെന്നും ജോസഫിന് വേണ്ടതില്ല. പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും പിജെ ജോസഫിന് ഒപ്പമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതൃപ്തി
തിരഞ്ഞെടുപ്പ് ദിവസം തന്നെ ജോസഫ് വിഭാഗത്തില്‍ നിന്ന് ഇത്തരമൊരു പ്രസ്താവനയുണ്ടായതില്‍ കടുത്ത അതൃപ്തിയാണ് ജോസ് കെ മാണി വിഭാഗം രേഖപ്പെടുത്തിയത്. ജോയ് എബ്രഹാമിനെതിരെ യുഡിഎഫില്‍ പരാതി നല്‍കും. തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചതെന്നും ജോസ് കെ മാണി വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഇടതുമുന്നണിക്ക് ഗുണകരമാവും
അതേസമയം, കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ ഇടതുമുന്നണിക്ക് ഗുണകരമാവുമെന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം. ചെയർമാൻ സ്ഥാനത്തിന് വേണ്ടി പി ജെ ജോസഫിനെപ്പോലുള്ള മുതിർന്ന നേതാക്കളെപ്പോലും അപമാനിച്ച് കൂക്കി വിളിച്ച് സ്വന്തം ചിഹ്നം പോലും നഷ്ടപ്പെടുത്തിയവരാണിവർ. ഇത് കെ എം മാണിയെ അപമാനിക്കലല്ലേ? പിന്നെങ്ങനെ മാണി സാറിന്റെ പേരിൽ തരംഗമുണ്ടാകുമെന്നും അദ്ദേഹം ചോദിച്ചു.
കോടതി കനിഞ്ഞില്ലെങ്കില്‍ വിമതരുടെ ഭാവി അവതാളത്തില്‍; ബിജെപി സഹായിച്ചില്ലെന്നും പരാതി
പത്മജയില്ലെങ്കില്‍ പിന്നെയാര്; വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സാധ്യതാ പട്ടികയില്‍ ഇടംപിടിച്ച് 5 പേര്