വഴങ്ങാതെ ജോസഫ്, രണ്ടില ചിഹ്നം നല്‍കില്ല?: ഔദ്യാര്യം വേണ്ടെന്ന് ജോസ്, ഇടത് സാധ്യത കൂടിയെന്ന് മാണി
പാലാ: സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായതോടെ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് യുഡിഎഫ് സജീവമാകുന്നു. ഏറെ നാള്‍ നീണ്ടു നിന്ന തര്‍ക്കങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമായിരുന്നു ഞായറാഴ്ച്ച വൈകീട്ടോടെ ജോസ് ടോം പുലിക്കുന്നേലിനെ പാലാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് പ്രഖ്യാപിച്ചത്. നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാവുമെന്നായിരുന്നു ഏവരും പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
എന്നാല്‍ പിജെ ജോസഫ് വിഭാഗത്തിനോടൊപ്പം തന്നെ ജോസ് കെ മാണി പക്ഷത്തെ ഒരു വിഭാഗം നേതാക്കളും രംഗത്ത് എത്തിയതോടെ നിഷയുടെ സാധ്യത മങ്ങുകയായിരുന്നു. പിന്നീടാണ് കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോസ് ടോംമിന് പാലായില്‍ നറുക്ക് വീഴുന്നത്. അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ജോസ് കെ മാണി വിഭാഗം നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയെ പിജെ ജോസഫ് അംഗീകരിച്ചത്. എന്നാല്‍ ചിഹ്നം അനുവദിക്കുന്ന കാര്യത്തില്‍ ഇതുവരെ ജോസഫ് നിലപാട് മയപ്പെടുത്തിയിട്ടില്ല.
അടിയുറച്ച മാണി പക്ഷക്കാരന്‍
10 വര്‍ഷം മീനച്ചില്‍ പഞ്ചായത്ത് അംഗമായിരുന്ന ജോസ് ടോം 26 വര്‍ഷമായി മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്‍റാണ്. ജില്ല കൗണ്‍സില്‍ മെംബര്‍, മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി മെംബര്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ലോ കോളജ് സെനറ്റ് മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പഴയ മാണിപക്ഷത്തേയും പുതിയ ജോസ് കെ മാണി പക്ഷത്തേയും അടിയുറച്ച നേതാവ് കൂടിയാണ് ജോസ് ടോം.
പ്രചരണത്തിന് ഇന്ന് തുടക്കം
പാലായിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് യുഡിഎഫ് ഇന്ന് തന്നെ തുടക്കം കുറിക്കുമെന്നാണ് ജോസ് ടോ വ്യക്തമാക്കിയത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാവും ആദ്യഘട്ട പ്രചരണം. തുടര്‍ന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായും മതനേതാക്കളുമായും കൂടിക്കാഴ്ച്ച് നടത്തും. ജോസ് കെ മാണിയുടേ നേതൃത്വത്തില്‍ രാവിലെ നടക്കുന്ന യോഗത്തിലായിരിക്കും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുക.
ചിഹ്നം അനുവദിക്കുമോ
ജോസിനെ സ്ഥാനാര്‍ത്ഥിയായി പിജെ ജോസഫ് അംഗീകരിച്ചെങ്കിലും ചിഹ്നം അനുവദിക്കുന്ന കാര്യത്തില്‍ അദ്ദേഹം ഇതുവരെ നിലപാട് മയപ്പെടുത്തിയിട്ടില്ല. യുഡിഎഫ് നേതാക്കള്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയെത്തുടര്‍ന്നാണ് ജോസഫ് വഴങ്ങിയത്. സ്ഥനാര്‍ത്ഥി തന്നെ രണ്ടില ചിഹ്നം വേണ്ടെന്ന് പറഞ്ഞതിനാല്‍ ആ പ്രശ്നം ഉദിക്കുന്നില്ലെന്നും പിജെ ജോസഫ് വ്യക്തമാക്കി.
ജോസഫിന്‍റെ കടുംപിടുത്തം
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ അഡ്വ.ജോസ് ടോമിനെ അടുത്തിടെ പിജെ ജോസഫ് പുറത്താക്കിയിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് രണ്ടില ചിഹ്നം നല്‍കാന്‍ കഴിയില്ലെന്ന നിലപാട് അനുരഞ്ജനത്തിന് എത്തിയ യുഡിഎഫ് നേതാക്കള്‍ക്ക് മുമ്പില്‍ പിജെ ജോസഫ് വ്യക്തമാക്കി. പാര്‍ട്ടി ചിഹ്നം അനുവദിക്കാതിരിക്കുന്നതിലൂടെ ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് ഉറപ്പിക്കാന്‍ കഴിയുമെന്നും ജോസഫ് വിഭാഗം വിലയിരുത്തുന്നു.
വലിയ ചിഹ്നം കെഎം മാണി
പാലായിലെ വലിയ ചിഹ്നം കെഎം മാണിയാണെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പ്രതികരിച്ചത്. കെഎം മാണിയുടെ ചിത്രം മാത്രം മതി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍. ചിഹ്നത്തിന്‍റെ കാര്യത്തില്‍ ജോസഫിന്‍റെ ഔദാര്യത്തിന് കാത്ത് നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപ്രശ്നങ്ങള്‍ പരിശോധിച്ച ശേഷം ചിഹ്നം തീരുമാനിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.
വിജയം നേടിയത്
പാലായില്‍ മത്സരിക്കുന്നത് സ്വന്തം സ്ഥാനാര്‍ത്ഥിയാണെന്ന് ജോസ് കെ മാണിക്ക് തത്കാലം ആശ്വസിക്കാമെങ്കിലും നിഷയെ സ്ഥാനാര്‍ത്ഥിയാക്കാതെയും പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്ക് രണ്ടില നല്‍കാനാവില്ലെന്ന നിലപാട് സ്വീകരിക്കുന്നതിലൂടേയും രാഷ്ട്രീയ വിജയം നേടാന്‍ തങ്ങള്‍ക്ക് കഴിഞ്ഞെന്നും ജോസഫ് വിഭാഗം കണക്ക് കൂട്ടുന്നു.
ഇടത് സാധ്യത വര്‍ധിച്ചു
അതേസമയം പാലായില്‍ ഇത്തവണ തനിക്ക് വിജയം ഉറപ്പാണെന്നാണ് ഇടത് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ അവകാശപ്പെടുന്നത്. ജോസ് ടോമിനേക്കാൾ പാലാക്കാർക്ക് സുപരിചിതനായ സ്ഥാനാർത്ഥി താനാണെന്നും ജോസ് കെ മാണിയും ജോസഫും തമ്മിൽ മാനസികമായി അകന്നത് എൽ ഡി എഫിന്‍റെ സാധ്യത കൂട്ടിയെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
പാലാ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിത്വത്തിനായി തന്റെ പേര് നിർദേശിച്ചിരുന്നില്ലെന്ന് നിഷ ജോസ് കെ മാണി