പാലാ ഉപതിരഞ്ഞെടുപ്പ്; മാണി സി കാപ്പനെതിരെ എന്‍സിപിയില്‍ പടയൊരുക്കം.. എല്‍ഡിഎഫ് യോഗം ഇന്ന്
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേരുന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷമാകും പ്രഖ്യാപനം.മാണി സി കാപ്പന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത.

എതിരാളി കെഎം മാണി ആയിരുന്നിട്ടും ശ്രദ്ധേയമായ മത്സരമായിരുന്നു കഴിഞ്ഞ തവണ പാലാ മണ്ഡലത്തിൽ മാണി സി കാപ്പൻ കാഴ്ചവെച്ചത്. 55 വർഷം തുടർച്ചയായി പാലായെ പ്രതിനിധീകരിച്ച കെഎം മാണിയെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തളയ്ക്കാന്‍ ഇടത് സ്ഥാനാര്‍ത്ഥിയായ മാണി സി കാപ്പന് സാധിച്ചിരുന്നു. മാണിയില്ലാത്ത സാഹചര്യത്തില്‍ മാണി സി കാപ്പന് തന്നെയാണ് വിജയസാധ്യതയെന്നാണ് ഇടതുമുന്നണി വിലിയിരുത്തല്‍.
അതേസമയം മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ എന്‍സിപിയിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ കേസുകള്‍ നേരിടുന്നയാളെ സ്ഥാനാര്‍ത്ഥിയാക്കുന്നത് തിരിച്ചടിയാവുമെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്. മാണി സി കാപ്പന്‍ ഇടതുമുന്നണിയുടെ പരിപാടികളില്‍ പങ്കെടുക്കാറില്ലെന്നും നേരത്തേ കെഎം മാണിക്ക് എതിരെ ഫയല്‍ ചെയ്ത തിരഞ്ഞെടുപ്പ് കേസ് പാര്‍ട്ടിയോട് ആലോചിക്കാതെയാണ് പിന്നീട് പിന്‍വലിച്ചതെന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്.
പാലാ നിയോജക മണ്ഡലത്തില്‍ അടുത്തമാസം 23 ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം. ആഗസ്ത് 28 ന് ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കമ്മീഷന്‍ പുറത്തിറക്കും. സെപ്തബര്‍ നാലാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. പത്രികയുടെ സൂഷ്മപരിശോധന സെപ്തംബര്‍ അഞ്ചിന് നടക്കും. സെപ്തംബര്‍ ഏഴ് വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം. 23 ന് വോട്ടെടുപ്പ് കഴിഞ്ഞ് 27 ന് ഫല പ്രഖ്യാപനം നടക്കും.












Click it and Unblock the Notifications