പാലായിൽ അങ്കച്ചൂട്; നിഷയോ ജോസ് കെ മാണിയോ? പല പേരുകൾ.... ചൂടേറി സ്ഥാനാർത്ഥി ചർച്ചകൾ!!
കോട്ടയം: കെഎം മാണിയുടെ മരണത്തോടെ ഒഴിവു വന്ന പാലാ മണ്ഡലത്തിൽ ആരായിരിക്കും സ്ഥാനാർത്ഥി എന്ന ചർച്ചയാണ് രാഷ്ട്രീയ കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്നത്. കേരള കോൺഗ്രസ് ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങള്‍ പോരാടി നിൽക്കുന്ന സാഹചര്യത്തിൽ സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പെടെ യുഡിഎഫ് നേരിടേണ്ടി വരിക വൻ വെല്ലുവിളികളാണ്.
ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി യുഡിഎഫ് ആരെ നിർത്തിയാലും പിന്തുണയ്ക്കുമെന്നാണ് ജോസഫ് പറഞ്ഞത്. ജയസാധ്യതയുള്ള സ്ഥാനാർഥിയാണെങ്കിൽ നിഷാ ജോസ് കെ മാണിയെ പിന്തുണയ്ക്കുമെന്നും ജോസഫ് പറഞ്ഞു. എന്നാൽ ജോസ് കെ.മാണി വിഭാഗം ചെയർമാൻ പാർട്ടിക്കു ബാധ്യതയാണെന്നു വാർത്താസമ്മേളനത്തിൽ പറഞ്ഞുവച്ചതിലൂടെ ' എല്ലാ കാര്യങ്ങളും അംഗീകരിക്കാനാകില്ലെന്ന് പറയാതെ പറയുന്നുണ്ട്.

മണി സി കാപ്പൻ എൽഡിഎഫ് സ്ഥാനാർത്ഥി
സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്ന സമയത്തായിരിക്കും പാർട്ടിക്കുള്ളിൽ കൂട്ടത്തല്ല് നടക്കുക എന്നത് വ്യക്തമാണ്. എൻസിപി നേതാവ് മാണി സി. കാപ്പൻ തന്നെ പാലായിൽ മത്സരിക്കുമെന്നാണ് എൽഡിഎഫിലെ ധാരണ. മൂന്നു മുന്നണികളും ആദ്യ പ്രചാരണ പരിപാടികൽ ആരംഭിച്ചിരുന്നു. എന്നാൽ പ്രളയം വന്നതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പാർട്ടികൾ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

ചിഹ്നം ജോസഫിന്റെ കൈയ്യിലോ?
സ്ഥാനാർഥി ചർച്ചയ്ക്കായി യുഡിഎഫ് ഒരുങ്ങുമ്പോഴാണ് ജോസ് കെ മാണി വിഭാഗത്തിലെ 21 നേതാക്കളെ ജോസഫ് വിഭാഗം പുറത്താക്കിയത്. കെഎം മാണി 54 വർഷം വിജയിച്ചു നിന്ന പാലായിലെ സ്ഥാനാർഥിത്വം തീരുമാനിക്കാനുള്ള ചുമതല ജോസഫ് ഗ്രൂപ്പിന് വിട്ടു നൽകില്ലെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. എന്നാൽ സ്ഥാനാർത്ഥിയെ യുഡിഎഫ് തീരുമനിക്കട്ടേയെന്നും ചിഹ്നം പിജെ ജോസഫ് അനുവദിക്കുമെന്നതാണു ജോസഫ് വിഭാഗം നിലപാട്.

മകൻ മത്സരിക്കണം
നിഷ ജോസ് കെ മാണി പാലായിൽ മത്സരിക്കുമെന്നു പാർട്ടിയിലും പുറത്തും സംസാരമുണ്ട്. പാലായിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും നിഷ സജീവമാണ്. അതേസമയം പ്രൊഫ. ഇജെ ആഗസ്തിയുടെ പേരും ചർച്ചകളിലുണ്ട്. കെഎം മാണിയെ 5 പതിറ്റാണ്ടിലേറെ വിജയിപ്പിച്ച പാലായിൽ മകൻ തന്നെ മത്സരിക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. ഇത് തന്നെയാണ് പാർട്ടിക്കുള്ളിലെ തർക്കത്തിന്റെ കാരണമെന്നും സൂചനകളുണ്ട്.

സാധ്യത നിഷ ജോസ് കെ മാണിക്ക്
എന്നാൽ സജീവമായി കേൾക്കുന്നത് നിഷയുടെ പേര് തന്നെയാണ്. കെഎം മാണി മന്ത്രിയായിരുന്നപ്പോഴും പാലായിലെ വികസന കാര്യങ്ങളിലടക്കം നിര്‍ണ്ണായക സാന്നിദ്ധ്യമായി നിഷ ജോസ് കെ മാണി ഉണ്ടായിരുന്നു താനും. കെഎം മാണിയുടെ വിയോഗ ശേഷം ഉപതെരഞ്ഞെടുപ്പ് ചര്‍ച്ച വന്നപ്പോഴൊക്കെ നിഷ ജോസ് കെ മാണിയുടെ പേരാണ് ഉയര്‍ന്ന് വന്നിരുന്നത്. തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇല്ലെന്ന് നിഷ ജോസ് കെ മാണി പ്രതികരിച്ചിരുന്നു എങ്കിലും പാര്‍ട്ടി തീരുമാനം എടുത്താൽ മത്സര രംഗത്ത് ഉണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രബലനായ സ്ഥാനാർത്ഥി വരും
ജോസഫ് വിഭാഗം ഇടഞ്ഞു നിൽക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചപ്പോൾ എല്ലാവരേയും രമ്യമായി കൊണ്ടുപോകാൻ കഴിയുന്ന സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. അതേസമയം പാലായിൽ ഏറ്റവും പ്രബലനായ സ്ഥാനാർത്ഥി തന്നെ മത്സര രംഗത്തുണ്ടാകുമെന്നാണ് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചത്. തങ്ങളെ എതിർക്കേണ്ട മാർകിസ്റ്റ് പാർട്ടി ഇപ്പോൾ വീടുവീടാന്തരം ക്ഷമാപണം പറഞ്ഞ് നടക്കുകയാണെന്നും പ്രതികരിച്ചു. പാലായിൽ മാത്രം ഉപതിരഞ്ഞെടുപ്പ് സെപ്തംബർ മാസം പ്രഖ്യാപിച്ചത് ദുരുദേശപരമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.












Click it and Unblock the Notifications