മാണി സി കാപ്പന് പാലാ സീറ്റ് നൽകില്ലെന്ന് പിണറായി വിജയൻ, കാപ്പന് കുട്ടനാട് മത്സരിക്കാം
തിരുവനന്തപുരം: പാലാ സീറ്റിന്റെ കാര്യത്തില്‍ എന്‍സിപിയോട് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ സീറ്റ് എന്‍സിപിക്ക് നല്‍കില്ലെന്ന് പിണറായി വിജയന്‍ അറിയിച്ചു. എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. പാലാ സീറ്റിന് പകരമായി മാണി സി കാപ്പന് കുട്ടനാട് സീറ്റ് നല്‍കാമെന്നും ചര്‍ച്ചയില്‍ പിണറായി അറിയിച്ചു. ഇതോടെ മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടേക്കും എന്ന് ഉറപ്പായിരിക്കുകയാണ്.
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗമായിരിക്കും പാലാ സീറ്റില്‍ ഇടത് മുന്നണിയില്‍ നിന്ന് മത്സരിക്കുക. ജോസ് കെ മാണി തന്നെ ആയിരിക്കും പാലായിൽ സ്ഥാനാർത്ഥി. രാജ്യസഭാ അംഗത്വം അടുത്തിടെ ജോസ് രാജി വെച്ചിരുന്നു. ജോസ് കെ മാണി ഇടത് പക്ഷത്ത് എത്തിയതോടെ തന്നെ പാലാ സീറ്റ് എന്‍സിപിക്ക് കൈവിട്ട് പോകുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിരുന്നു. ഇതോടെ മാണി സി കാപ്പന്‍ ഇടഞ്ഞു. പാലാ സീറ്റ് നിലനിര്‍ത്താന്‍ മുന്നണിയില്‍ കാപ്പന്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തി വരികയുമായിരുന്നു.
പാലാ സീറ്റ് വിട്ട് കൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുളളതാണ്. യുഡിഎഫ് നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയ കാപ്പന്‍ ഇടത് മുന്നണി വിട്ടേക്കും എന്ന അഭ്യൂഹം നേരത്തെ മുതല്‍ക്കേ ശക്തവുമാണ്. എന്നാല്‍ പാലാ സീറ്റിന്റെ കാര്യത്തില്‍ ഇടത് മുന്നണി ഔദ്യോഗികമായി തീരുമാനം പറയാതെ എല്‍ഡിഎഫ് വിടുന്ന കാര്യം ആലോചിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ ടിപി പീതാംബരന്‍ അടക്കമുളളവര്‍ നിലപാട് വ്യക്തമാക്കിയിരുന്നത്.
പാർലമെന്റ് ബജറ്റ് സമ്മേളനം- ചിത്രങ്ങൾ കാണാം
എന്‍സിപിയില്‍ എകെ ശശീന്ദ്രന്‍ വിഭാഗത്തിന് ഇടതുപക്ഷത്ത് തന്നെ തുടരാനാണ് താല്‍പര്യം. അതുകൊണ്ട് തന്നെ മാണി സി കാപ്പനൊപ്പം എന്‍സിപിയില്‍ ഒരു വിഭാഗം മാത്രമേ ഇടത് മുന്നണി വിടാന്‍ സാധ്യതയുളളൂ. നേരത്തെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായടക്കം പാലാ വിഷയം കാപ്പന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇടത് മുന്നണിയില്‍ തന്നെ എന്‍സിപി തുടരും എന്നാണ് പവാര്‍ വ്യക്തമാക്കിയിരുന്നത്. പുതിയ സാഹചര്യത്തില്‍ കാപ്പനും കൂട്ടരും യുഡിഎഫിലേക്ക് എത്തിയേക്കും. ടിപി പീതാംബരനെ അടിയന്തരമായി എന്‍സിപി നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. നിര്‍ണായക തീരുമാനം വെള്ളിയാഴ്ച ഉണ്ടാവും എന്നാണ് മാണി സി കാപ്പന്‍ അറിയിച്ചിരിക്കുന്നത്.
Recommended Video