വേനൽ മഴയും കനിഞ്ഞില്ല.. പാലക്കാട് ഉരുകുന്നു.. 40 ഡിഗ്രിക്ക് മുകളിൽ താപനില
പാലക്കാട്: ഇടയ്ക്കിടെ ശക്തമായി പെയ്യുന്ന വേനൽമഴകളെ നിഷ്പ്രഭമാക്കി കൊടുംചൂട് പാലക്കാടിനുമേൽ പിടിമുറുക്കുന്നു. ഫെബ്രുവരി അവസാനവാരവും മാർച്ച് ആദ്യവാരവും 40 ഡിഗ്രിക്ക് മുകളിൽനിന്ന ഉഷ്ണമാപിനി സൂചി ഒരിടവേളയ്ക്കുശേഷം 39 ഡിഗ്രിയിലെത്തി. ഞായറാഴ്ച പാലക്കാട്ട് 39 ഡിഗ്രി ചൂട് രേഖപ്പെടുത്തി.
പാലക്കാടിന്റെ കിഴക്കൻമേഖലയിലെ ചൂട് ഇതിനും മേലെയാണ്. കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം ഏറ്റവും ശക്തമായി പിടിമുറുക്കിയ ജില്ലയായി സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചെയിഞ്ച് കണക്കാക്കിയ ജില്ലയുടെ കാർഷിക സമൃദ്ധിയേയും പരിസ്ഥിതി സന്തുലനത്തെയും കൊടുംചൂട് ദോഷകരമായി ബാധിക്കും.
തൊണ്ണൂറുകളുടെ അവസാനത്തിലുണ്ടായ 'എൽനിനോ' പ്രതിഭാസം കാലാവസ്ഥയിൽ ദൂരവ്യാപക ദോഷഫലങ്ങളുണ്ടാക്കിയിട്ടുണ്ട്. അതിനുശേഷം താപനില ക്രമേണ കൂടുകയും മഴ കുറയുകയും ചെയ്തു. വരണ്ട പ്രദേശങ്ങളിൽ അധികമായി കണ്ടുവരുന്ന മയിലുകൾ ഇന്ന് ജില്ലയിലെ മിക്ക പ്രദേശങ്ങളിലുമുണ്ട്. പ്രകൃതിയിൽ ഋതുക്കളുടെ ഇടപെടലുകളിൽ സാരമായ മാറ്റം വന്നു.
ഫെബ്രുവരി മുതൽ പിടിമുറുക്കുന്ന കൊടുംചൂട് ജില്ലയിലെ സസ്യജന്തുജാലത്തിന് വലിയ നാശമുണ്ടാക്കുന്നു. ഇക്കൊല്ലം മാർച്ച് മൂന്നിന് മലമ്പുഴയിൽ ചൂട് 41 ഡിഗ്രി സെൽഷ്യസായി ഉയർന്നിരുന്നു.
2016 ഏപ്രിലിൽ പാലക്കാട്ടെ താപനില 41.9 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോഡിലെത്തി. 1959ലും 1983ലും 41.4 ഡിഗ്രി സെൽഷ്യസ് എന്ന ഉയർന്ന താപനിലയുടെ റെക്കോഡാണ് 2016ൽ മാറ്റിയെഴുതപ്പെട്ടത്. 2008ൽ 38.3 ഡിഗ്രി, 2009ൽ 39.7 ഡിഗ്രി, 2010ൽ 39 ഡിഗ്രി, 2011ൽ 40.7 ഡിഗ്രി, 2012ൽ 39.6 ഡിഗ്രി എന്നിങ്ങനെ ഉയർന്ന താപനിലയുണ്ടായി. 2050 ആകുമ്പോൾ കേരളത്തിന്റെ ശരാശരി താപനിലയിൽ ഒരു ഡിഗ്രിയുടെ വർധനയുണ്ടാകുമെന്ന് ശാസ്ത്രജ്ഞർ കണക്കാക്കിയിട്ടുണ്ട്.
താപനില ഉയരുന്നത് കൃഷി, മീൻപിടിത്തം, വനം, ആദിവാസികളുടെ ജീവിതം, മനുഷ്യ വികസന സൂചിക എന്നിവയിലെ ഫലങ്ങൾ താഴേക്കെത്തിക്കും. ശരാശരി താപനിലയിൽ ഒരു ഡിഗ്രിയുടെ വർധനയുണ്ടായാൽ നെല്ലുൽപ്പാദനത്തിൽ ആറ് ശതമാനത്തിന്റെ കുറവുണ്ടാകും. കന്നുകാലികളെ ബാധിക്കുന്ന രോഗങ്ങൾ വ്യാപകമാകാനും കാരണമാകും. ഇത് ക്ഷീര വികസന മേഖലയിൽ ഉൽപ്പാദനം കുറയ്ക്കും.
വനങ്ങളുടെ നാശം വന്യജീവികൾ കൂടുതലായി ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങാൻ കാരണമാകുന്നു. ആദിവാസി ജീവിതത്തിനും കാലാവസ്ഥാ വ്യതിയാനം ദോഷമുണ്ടാക്കും. നെല്ലറയെന്നവകാശപ്പെടുന്ന പാലക്കാടിന്റെ പ്രഭാവത്തിന് മങ്ങലേൽപ്പിക്കുംവിധമാണ് താപനിലയിലെ വൻവർധനയും കാലാവസ്ഥാ വ്യതിയാനവും അതിന്റെ ഉഗ്രത പ്രദർശിപ്പിക്കുന്നത്.