ഡ്രൈവിംഗിനിടെ സീറ്റിലിരുന്ന് ജോമോന്റെ ഡാന്‍സ്, നിയന്ത്രണമില്ലാതെ നീങ്ങുന്ന വണ്ടി; വീഡിയോ പുറത്ത്
കേരളം ഞെട്ടലോടെ കേട്ട വാർത്തയാണ് പാലക്കാട് വടക്കാഞ്ചേരിയിലെ ബസ് അപകടം. അഞ്ച് വിദ്യാർത്ഥികളടക്കം ഒമ്പത് പേരാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഡ്രൈവർ ജോ മോനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ജോമോൻ അപകടരമായ രീതിയിൽ ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഡ്രൈവർ സീറ്റിനോട് ചേർന്ന് എഴുന്നേറ്റുനിന്ന് ഡാൻസ് ചെയ്ത് ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മറ്റൊരു വിദ്യാർഥി സംഘത്തോടൊപ്പം വിനോദയാത്രയ്ക്കു പോകുമ്പോഴായിരുന്നു ഈ സംഭവം വിദ്യാർഥികളിൽ ചിലർ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നാണ് വിവരം.
ടൂറിസ്റ്റ് ബസിൽ ഡാൻസ് കളിച്ച് അപകടകരമാം വിധം ബസ് ഓടിച്ചത് താൻ തന്നെ ആണെന്ന് അറസ്റ്റിലായ ജോമോൻ സമ്മതിച്ചിട്ടുണ്ട്. നേരത്തെ മറ്റൊരു ബസ് ഓടിച്ചപ്പോഴെടുത്ത ദൃശ്യങ്ങളാണ് ഇതെന്നാണ് ജോമോൻ പൊലീസിനോട് സമ്മതിച്ചിരിക്കുന്നത്.. ഡ്രൈവിംഗ് സീറ്റിൽ എഴുന്നേറ്റ് നിന്ന്, ഡാൻസ് ചെയ്ത് ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആലത്തൂർ ഡിവൈഎസ്പി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ജോമോനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഡ്രൈവിംഗ് സീറ്റിൽ ഡാൻസ് കളിച്ചത് പ്രതി തന്നെയെന്ന് സമ്മതിച്ചത്. ഡാൻസ് കളിക്കുന്ന ജോമോന്റെ തൊട്ടടുത്ത് ഒരു കോളേജ് വിദ്യാർത്ഥി എന്ന് തോന്നുന്ന ഒരാളും ഇരിക്കുന്നു
ണ്ട്. ജോ മോൻ ഡാൻസ് കളിക്കുമ്പോൾ ഡ്രൈവറുടെ നിയന്ത്രണത്തിലല്ലാതെയാണ് ബസ് ഓടുന്നത എന്നാണ് ദൃശ്യത്തിൽ നിന്ന മനസ്സിലാക്കാൻ പറ്റുന്നത്.

വടക്കഞ്ചേരിയിൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസാണോ ഇതെന്ന് പൊലീസിന് സംശയം ഉണ്ടായിരുന്നു. എന്നാൽ, നേരത്തെ വേറൊരു ബസ് ഓടിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് ഇതെന്നാണു ജോമോൻ പൊലീസിനോട് പറഞ്ഞത്. വളരെ ഗുരുതരമായ നിയമലംഘനമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു.

വടക്കഞ്ചേരിയിലെ അപകടത്തിന് കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധ തന്നെ ആണെന്നാണ് റിപ്പോർട്ട്. ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഗതാഗതമന്ത്രി ആന്‍റണി രാജുവിന് നല്‍കിയ പ്രാഥമിക റിപ്പോർട്ടിലാണ് അപകടകാരണം വ്യക്തമാക്കുന്നത്. പുലർച്ചെ വേളാങ്കണി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഡ്രൈവർ രാത്രി വീണ്ടും വാഹനം ഓടിച്ചതായും ഇടതുവശത്തു കൂടി കാറിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ കെ എസ് ആർ ടി സി പെട്ടെന്ന് ബ്രേക്കിട്ടത് കൊണ്ടാണ് പുറകിൽ ചെന്നെ ഇടിച്ചത് എന്നായുിരുന്നു ജോമോൻ പറഞ്ഞത്. ഡ്രൈവിംഗ് സമയത്ത് ഉറങ്ങിപ്പോയിട്ടില്ലെന്നും കെ എസ് ആർ ടി സി പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും ജോമോൻ പറഞ്ഞു.

ജോമോനെതിരെ നരഹത്യാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. ടൂർ ഓപ്പറേറ്റർ എന്നുപറഞ്ഞ് അപകട സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതും മദ്യപിച്ചിരുന്നോ എന്നതുൾപ്പെടെ പരിശോധിക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചിരുന്നു. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ചുമറിയുകയായിരുന്നു.

അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ അടക്കം ഒൻപത് പേരാണ് മരിച്ചത്. മരിച്ചവരിൽ സ്‌കൂളിലെ കായിക അധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരും ഉൾപ്പെടുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50000 രൂപയും നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications