' ഞാൻ 916 വോട്ടറാണ്, പാലക്കാട് വീട് വാങ്ങിയത് 2018ൽ'; ഇരട്ട വോട്ട് ആരോപണത്തിൽ മറുപടിയുമായി സരിനും സൗമ്യയും
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ. 2017 ൽ തന്നെ താൻ പാലക്കാട് വീട് വാങ്ങിയതാണെന്നും ആ വീട്ടിൽ കുടുംബസുഹൃത്താണ് ഇപ്പോൾ കഴിയുന്നതെന്നും സരിൻ പറഞ്ഞു. വാടക വീട് തന്റെ വീടാണെന്ന് പ്രതിപക്ഷ നേതാവ് തെറ്റിധരിച്ചതാകാം.അദ്ദേഹത്തിന് നേരിട്ട് തന്റെ വീട്ടിലെത്തി കാര്യങ്ങൾ മസിലാക്കാമെന്നും സരിൻ പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. ഭാര്യ ഡോ സൗമ്യയും സരിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
'പ്രതിപക്ഷ നേതാവിനെ ഞാൻ വെല്ലുവിളിക്കുകയാണ്. വീട്ടിൽ വന്നാൽ അദ്ദേഹത്തിന് കാര്യം ബോധ്യമാകുമെന്ന് കരുതുകയാണ്. ഞങ്ങളുടെ വീട്ടിൽ കുടുംബ സുഹൃത്താണ് കഴിയുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവർക്കൊരു ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതിയാണ് ഇപ്പോൾ താമസിക്കുന്ന വാടക വീട്ടിലേക്ക് താമസം മാറിയത്. 2018 ലാണ് ഞങ്ങൾ പാലക്കാട് വീട് വാങ്ങിയത്. ഞങ്ങൾ ലോക്സഭ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്താണ് വോട്ട് ചെയ്തത് എന്നത് ശരിയാണ്. ഞാൻ ആസമയത്ത് അവിടെ വാടകയ്ക്കാണ് കഴിഞ്ഞിരുന്നത്. അവിടെ ആറ് മാസത്തിന് മുകളിൽ സ്ഥിരതാമസക്കാരനായിരുന്നു. ഞാൻ എവിടെയൊക്കെ ജീവിക്കുന്നു അവിടെയൊക്കെ വോട്ട് മാറ്റുന്ന രീതി എനിക്കുണ്ട്. നിയമത്തിനെതിരായി ഞാൻ ഒന്നും ചെയ്തിട്ടില്ല. എന്റെ സ്വന്തം എന്റെ സ്വന്തം വീടിന്റെ മേൽവിലാസത്തിൽ പാലക്കാട് വോട്ടർ ഐഡിക്ക് അപേക്ഷിച്ചത് എങ്ങനെയാണ് തെറ്റാണെന്ന് മനസിലാകുന്നില്ല', പി സരിൻ പറഞ്ഞു.

അതേസമയം പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തരമൊരു പത്രസമ്മേളനം നടത്തേണ്ടി വരുമെന്ന് താൻ കരുതിയതല്ലെന്ന് ഡോ സൗമ്യയും പ്രതികരിച്ചു. തനിക്കെതിരെ വ്യാജ ആരോപണം വന്ന സാഹചര്യത്തിലാണ് പ്രതികരിക്കാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. 'കഴിഞ്ഞ ഒന്നരവർഷമായി ഷാർജയിൽ ജോലി ചെയ്യുകയാണ്. എന്റെ വഴി രാഷ്ട്രീയമല്ല. രാഷ്ട്രീയം സംസാരിക്കാറില്ല. എന്റെ ഭർത്താവിന് വോട്ട് തേടിയിട്ട് പോലുമില്ലാത്തൊരാളാണ് ഞാൻ. ഈ തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ തന്റെ പേര് വലിച്ചിഴക്കുന്ന സാഹചര്യം ഉണ്ടായി. കടുത്ത സൈബർ ആക്രമണമാണ് ഞാൻ നേരിട്ടത്. അന്ന് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചപ്പോൾ ഇരവാദം നടത്തി ഭർത്താവിന് വേണ്ടി വോട്ട് പിടിക്കുന്നുവെന്ന ആരോപണമാണ് ഞാൻ കേട്ടത്. ആ വിഷയത്തിലൊന്നും പ്രതികരണം അർഹിക്കുന്നില്ലെന്ന് തോന്നിയത് കൊണ്ടാണ് മറുപടി നൽകാതിരുന്നത്.
ഇപ്പോൾ പ്രതികരിക്കുന്നത് തനിക്കെതിരെ വ്യാജ വോട്ടറെന്ന നിലയിൽ പ്രചരണം ഉണ്ടായ സാഹചര്യത്തിലാണ്. ഒരു കള്ളി എന്ന നിലയ്ക്കുള്ള പ്രചരണമാണ് നടക്കുന്നത്. പ്രതിപക്ഷ നേതാവ് അടക്കമാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചത്. വസ്തുതകൾ പരിശോധിക്കാതെ വീട്ടിലിരിക്കുന്നവരെ മോശം പറയുന്നത് ശരിയായ കാര്യമല്ല. വ്യാജവോട്ടറാണെന്ന് കേട്ട് മിണ്ടാതിരിക്കേണ്ട കാര്യം എനിക്കില്ല. ഞാൻ ഒറിജിനൽ വോട്ടർ തന്നെയാണ്.
ഈ വീട് എന്റെ പേരിൽ വാങ്ങിയത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നും ഭർത്താവ് ഇവിടെ സ്ഥാനാർത്ഥിയാകുമെന്നും ഊഹിച്ചല്ല വീട് വാങ്ങിയത്. പാലക്കാട് ജില്ലയിൽ ജനിച്ച് വളർന്ന ആളാണ്. സ്വന്തം ജില്ലയിൽ ഒരു വീട് വേണം എന്ന നിലയ്ക്കാണ് വീട് വാങ്ങിയത്. ഭർത്താക്കന്മാരുടെ വാലായി ഭാര്യയെ കാണുന്നത് പിന്തിരിപ്പൻ നിലപാട് ആണ് . ഞാൻ എവിടെ വോട്ട് ചെയ്യണമെന്നതൊക്കെ ഞാനല്ലേ തീരുമാനിക്കേണ്ടത്. അതിൽ ആർക്കാണ് പ്രശ്നം', സൗമ്യ ചോദിച്ചു.












Click it and Unblock the Notifications