'പാലക്കാട് കണക്കിൽപ്പെടാത്ത പണം എത്തിയിട്ടുണ്ട്, എവിടെ നിന്ന് പണം എത്തിയെന്ന് കണ്ടെത്തണം'; പി സരിൻ
പാലക്കാട് പണം എത്തിയിട്ടുണ്ടെന്നും കണക്കിൽപെടാത്ത പണം എവിടെ നിന്ന് വരുന്നുവെന്ന് ജനങ്ങൾ അറിയണമെന്നും എൽ ഡി എഫ് സ്ഥാനാർത്ഥി പി സരിൻ. ഇന്നോവ കാറോ പെട്ടിയോ അല്ല പ്രശ്നം, പണം എത്തിയതാണ് കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തെ പണം കൊടുത്തു വാങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിൽ എതിർക്കപ്പെടണം.ഒരു വിഭാഗം പ്രവർത്തകർ ഇപ്പോഴും വിട്ടു നിൽക്കുകയാണ്. അവർക്കായി ഒരു ബൂത്തിൽ 30000 രൂപ നൽകുകയാണെന്നാണ് വിവരമെന്നും പ്രവർത്തകരുടെ ആവേശത്തെ പണം കൊടുത്ത് വാങ്ങാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്ടെ കള്ളപ്പണ ആരോപണവും പാതിരാ റെയ്ഡുമെല്ലാം കോൺഗ്രസിന്റെ തന്നെ തിരക്കഥയാണോയെന്ന് സംശയിക്കുന്നുണ്ടെന്നായിരുന്നു ആദ്യം സരിൻ പ്രതികരിച്ചത്. മുൻ എം എൽ എ ഷാഫി പറമ്പിലിന്റെ ബുദ്ധിയാണോ ഇതിന് പിന്നിലെന്നും ബി ജെ പി-സി പി എം ബന്ധം ഉണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണോ നടന്നതെന്ന സംശയവും സരിൻ പങ്കുവെച്ചിരുന്നു. കള്ളപ്പണ ഒഴുക്കി എന്ന ആരോപണം സി പി എം ശക്തമാക്കുന്നതിനിടയിലായിരുന്നു ഈ ഭിന്ന നിലപാട് സരിൻ പങ്കുവെച്ചത്. ഇത് സി പി എമ്മിൽ അതൃപ്തിക്ക് കാരണമായിരുന്നു. പാർട്ടിയുടെ നിലപാടല്ല അദ്ദേഹം പങ്കുവെച്ചതെന്നും മുൻപ് കോൺഗ്രസിൽ പ്രവർത്തിച്ചയാൾ എന്ന നിലയിൽ തന്റെ അനുഭവം പങ്കുവെച്ചതായിരിക്കാം എന്നുമായിരുന്ന ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പറഞ്ഞത്.
അതേസമയം കള്ളപ്പണ വിവാദം ചർച്ചയാക്കുന്നതിനെ ചൊല്ലി സി പി എമ്മിൽ ഇപ്പോഴും ഭിന്നത നിലനിൽക്കുകയാണ്. റെയ്ഡ് വിവാദത്തിൽ തലവെച്ച് കൊടുക്കരുതെന്നാണ് മുതിർന്ന നേതാവ് എൻഎൻ കൃഷ്ണദാസ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. 'തെരഞ്ഞെടുപ്പിൽ മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളാണ് ചർച്ച ചെയ്യേണ്ടത്. അവർ വെക്കുന്ന കെണിയിൽ വീഴരുത്', എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അദ്ദേഹത്തെ തള്ളി രംഗത്തെത്തി. പെട്ടി വിഷയം അടക്കം പല ജനകീയ വിഷയങ്ങളും തിരഞ്ഞെടുപ്പിൽ ചർച്ചയാകും എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
'പെട്ടി വിഷയം അടഞ്ഞ അധ്യായമേയല്ല. നിയോജകമണ്ഡലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിലെ വളരെ പ്രധാന വിഷയമാണ്. എന്നാല്‍ അതാണ് എല്ലാം എന്ന് കാണേണ്ടതില്ല. അതുൾപ്പെടെയുള്ള എല്ലാ വിഷയങ്ങളും ചർച്ച ചെയ്യും എന്നതാണ്. ഈ വിഷയം യുഡിഎഫിനെയാണ് തിരിച്ചടിക്കുക. അതിശതക്തമായ തിരിച്ചടി രാഹുലിന് ലഭിക്കും', എംവി ഗോവിന്ദൻ പറഞ്ഞു.












Click it and Unblock the Notifications