ശോഭയെ വീണ്ടും വെട്ടി ബിജെപി... പാലക്കാട് കൗൺസിലർമാരുടെ പിന്തുണയുണ്ടായിട്ടും ശോഭ അനുകൂലിയെ ഒഴിവാക്കി, ഇനി എന്ത്
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി നിലനിര്‍ത്തിയ മുനിസിപ്പാലിറ്റിയാണ് പാലക്കാട് മുനിസിപ്പാലിറ്റി. 52 സീറ്റില്‍ 28 ഉം സ്വന്തമാക്കി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപി ഇവിടെ അധികാരത്തിലെത്തിയത്.
'എന്നാല്‍ ശോഭാ സുരേന്ദ്രന് അധ്യക്ഷയാവട്ടെ'; കോര്‍ കമ്മിറ്റി യോഗത്തില്‍ കെ സുരേന്ദ്രന് തിരിച്ചടി
എന്നാല്‍ നഗരസഭ അധ്യക്ഷനേയും ഉപാധ്യക്ഷനേയും തിരഞ്ഞെടുക്കുന്നത് ഇവിടെ വലിയ കീറാമുട്ടിയായിരുന്നു. ഒടുവില്‍ കെ പ്രിയയെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കും ബിജെപി ജില്ല പ്രസിഡന്റ് ഇ കൃഷ്ണദാസിനെ വൈസ് ചെയര്മാന് സ്ഥാനത്തേക്കും തിരഞ്ഞെടുത്തു.
ശോഭ സുരേന്ദ്രന്റെ അടുത്ത അനുയായി ആയ സ്മിതേഷിനെ തള്ളിയാണ് ഇ കൃഷ്ണദാസിനെ വൈസ് ചെയര്മാന് ആക്കിയത്. വിശദാംശങ്ങള്‍...
ശോഭ സുരേന്ദ്രന്
ശോഭ സുരേന്ദ്രന് വലിയ സ്വാധീനമുള്ള ഇടമാണ് പാലക്കാട് നഗരസഭ ഉള്‍പ്പെടുന്ന പാലക്കാട് നിയമസഭ മണ്ഡലം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പിന്തള്ളി ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയതും ശോഭ സുരേന്ദ്രന് തന്നെ ആയിരുന്നു. ശോഭ സുരേന്ദ്രനോടുള്ള അവഗണനയില്‍ മേഖലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അതൃപ്തിയും ഉണ്ട്.
കൗണ്‍സിലര്‍മാരുടെ പിന്തുണ
നഗരസഭ വൈസ് ചെയര്മാന് സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രന് അനുകൂലിയായ സ്മിതേഷിനായിരുന്നു കൗണ്‍സിലര്‍മാരില്‍ കൂടുതല്‍ പേരുടെ പിന്തുണ എന്നാണ് വിവരം. എന്നാല്‍ എതിര്‍പക്ഷം ഇതിനെ എതിര്‍ക്കുകയായിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ ലഭിച്ച ടി ബേബിയേയും അംഗീകരിക്കാന്‍ ഇവര്‍ തയ്യാറായില്ല.
കേന്ദ്ര നേതൃത്വം ഇടപെട്ടു
സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാന്‍ ആയില്ല. ഇതേ തുടര്‍ന്ന് ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിനെ തീരുമാനമെടുക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് കെ പ്രിയയേയും ഇ കൃഷ്ണദാസിനേയും തിരഞ്ഞെടുക്കാന്‍ തീരുമാനമായത്.
ശോഭയ്ക്കെതിരെ പടയൊരുക്കം
തദ്ദേശ തിരഞ്ഞെടുപ്പില്‍ വേണ്ടത്ര നേട്ടമുണ്ടാക്കാന്‍ കഴിയാതെ പോയതിന് കാരണം ശോഭ സുരേന്ദ്രന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആണെന്നാണ് കെ സുരേന്ദ്രന് കോര്‍ കമ്മിറ്റിയില്‍ വാദിച്ചത്. പാര്‍ട്ടി യോഗങ്ങളിലും പരിപാടികളിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കെടുക്കാതെ മാറി നിന്ന ശോഭ സുരേന്ദ്രനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം എന്നും സുരേന്ദ്രന് ആവശ്യപ്പെട്ടിരുന്നു.
താത്കാലിക ശമനം, പക്ഷേ...
കോര്‍ കമ്മിറ്റിയില്‍ കെ സുരേന്ദ്രന്റെ ആവശ്യം നിരാകരിക്കപ്പെട്ടു. ശോഭയുമായി പുതിയ പ്രഭാരി തന്നെ നേരിട്ട് ചര്‍ച്ച ചെയ്ത് പ്രശ്നപരിഹാരത്തിന് വഴിയൊരുക്കാനും തീരുമാനമായി. ഇതിനിടയിലാണ് പാലക്കാട് ശോഭ അനുകൂലിയെ വൈസ് ചെയര്മാന് പദവിയില്‍ നിന്ന് കേന്ദ്ര നേതൃത്വം തന്നെ ഇടപെട്ട് വെട്ടിയിരിക്കുന്നത്.
കടുത്ത അവഗണന
കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പുതിയ ഭാരവാഹികള്‍ എത്തിയതോടെ ആണ് ശോഭ സുരേന്ദ്രന് കടുത്ത അവഗണന നേരിടേണ്ടി വന്നത്. ജില്ലാ, സംസ്ഥാന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് പേര് ഇത്തരത്തില്‍ വലിയ അവണന പാര്‍ട്ടിയില്‍ നിന്ന് നേരിടുകയാണെന്നും ആക്ഷേപമുണ്ട്. തുടര്‍ന്നാണ് ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപിയില്‍ മൂന്നാം ഗ്രൂപ്പ് ഉടലെടുത്തത്.
പാലക്കാട് നിന്ന് മാറ്റി
നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് മികച്ച നേട്ടമുണ്ടാക്കിയ നേതാവാണ് ശോഭ സുരേന്ദ്രന്. തുടര്‍ന്ന് പാലക്കാട് കേന്ദ്രീകരിച്ച് ശോഭ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിരുന്നു. എന്നാല്‍, ലോക്സഭ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ശോഭ സുരേന്ദ്രനെ പാലക്കാട് നിന്ന് മാറ്റി ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയാക്കി. ഒരു എതിര്‍പ്പും പ്രകടിപ്പിക്കാതെ ആറ്റിങ്ങലില്‍ മത്സരിച്ച ശോഭ സുരേന്ദ്രന് അവിടേയും മികച്ച മുന്നേറ്റമുണ്ടാക്കിയിരുന്നു.
പിന്തുണയേറുന്നു
കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആണ് ശോഭ സുരേന്ദ്രന് സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്ന ശോഭ സുരേന്ദ്രന് പുന:സംഘടനയില്‍ ഉപാധ്യക്ഷ സ്ഥാനം ആണ് നല്‍കിയത്. കോര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. അവഗണന സംബന്ധിച്ച് ശോഭ പലതവണ പരാതികള്‍ നല്‍കിയിരുന്നെങ്കിലും ഒന്നിലും നടപടിയുണ്ടായില്ല.
ഒടുവില്‍ പരസ്യ പ്രതികരണം
പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ ഒടുക്കം ശോഭ സുരേന്ദ്രന് പരസ്യ പ്രതികരണം നടത്തുകയും ചെയ്തിരുന്നു. പാര്‍ട്ടിയ്ക്കുള്ളില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ആവര്‍ത്തിക്കുകയാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ചെയ്തത്. ശോഭ സുരേന്ദ്രന് തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കുമെന്നും സുരേന്ദ്രന് പറഞ്ഞിരുന്നു. പ്രശ്നപരിഹാരത്തിന് കേന്ദ്ര നേതൃത്വം കര്‍ശന നിര്‍ദ്ദേശം വച്ചിട്ടും ശോഭ സുരേന്ദ്രനുമായി ആശയവിനിമയം നടത്താന്‍ പോലും സംസ്ഥാന നേതൃത്വം തയ്യാറായില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
ഇനി എന്ത്?
തന്നെ പിന്തുണയ്ക്കുന്നവര്‍ കൂടി ഇത്തരത്തില്‍ അവഗണന നേരിടുമ്പോള്‍ എന്തായിരിക്കും ശോഭ സുരേന്ദ്രന്റെ പ്രതികരണം എന്നാണ് ഇനി അറിയാനുള്ളത്. ബിജെപിയിലെ പ്രശ്നങ്ങള്‍ പാലക്കാട് സംഭവം കൂടുതല്‍ രൂക്ഷമാക്കുമെന്ന് ഉറപ്പാണ്. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലും ഈ വിഷയത്തില്‍ ചര്‍ച്ചയാകും.
'പിണറായിയുടെ ലക്ഷ്യം ഏകീകൃതമായി മതാടിസ്ഥാനത്തിൽ വോട്ട് രേഖപ്പെടുത്തുന്ന വിഭാഗങ്ങളുടെ മൊത്തകുത്തക'
Recommended Video