പാലക്കാട് കൊലപാതകങ്ങള്‍: പ്രതികള്‍ രാഷ്ട്രീയ ബന്ധമുള്ളവര്‍, അറസ്റ്റ് ഉടനെന്നും വിജയ് സാഖറെ
പാലക്കാട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൊലപാതകങ്ങളിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് എഡിജിപി വിജയ് സാഖറെ. കേസിലെ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പ്രതികള്‍ എസ്.ഡി.പി.ഐ, ആര്.എസ്.എസ്, ബിജെപി ബന്ധമുള്ളവരാണെന്നും എഡിജിപി പറഞ്ഞു. കേസുകളില്‍ അഞ്ച് സംഘങ്ങളായാണ് അന്വേഷണം പുരോഗമിക്കുന്നത്.
സുബൈര്‍ കൊലപാതകത്തിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു. കേസില്‍ മൂന്ന് പേര്‍ക്കാണ് നേരിട്ട് പങ്കുള്ളത്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും എഡിജിപി വ്യക്തമാക്കി. ശ്രീനിവാസന് കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. പ്രതികളെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചനകള്‍ ഇതിനകം തന്നെ ലഭിച്ചിട്ടുണ്ടെന്നും രണ്ട് പേരുടെ വിവരങ്ങളില്‍ സ്ഥിരീകരണം ലഭിക്കാനുണ്ടെന്നും എഡിജിപി വ്യക്തമാക്കി.
ബാക്കിയുള്ളവരെ ഇതിനകം തിരിച്ചറിഞ്ഞുവെന്നും പ്രതികള്‍ നിലവില്‍ ഒളിവിലാകുമെന്നും ഇവരെ ഉടനെ പിടികൂടുമെന്നും വിജയ് സാഖറെ പറഞ്ഞു. സംഭവത്തില്‍ ഗൂഢാലോചന നടത്തിയവരെ ഉള്‍പ്പടെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിന്റെ ഉടമയായ യുവതിക്ക് കേസുമായി ബന്ധമില്ലെന്നും കുറേ ആളുകള്‍ കൈമാറിയാണ് പ്രതികളില്‍ വാഹനം എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്ന് ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേരള പൊലീസിന് പുറമെ തമിഴ്നാട് പൊലീസും പാലക്കാട്ടേക്ക് എത്തിയിരുന്നു. കോയമ്പത്തൂര്‍ സിറ്റി പൊലീസ് 3 കമ്പനിയിലെ 250 പൊലീസ് ഉദ്യോഗസ്ഥരും തമിഴ്നാട് സ്പെഷ്യല്‍ പൊലീസിലെ 150 പേരും ആംഡ് റിസര്‍വ് പൊലീസിലെ 500 ഉദ്യോഗസ്ഥരുമാണ് പാലക്കാടെത്തിയത്. കൊലപാതകക്കേസിലെ പ്രതികളെ പിടികൂടാനായി നടക്കുന്ന വാഹന പരിശോധന, ലോഡ്ജുകളില്‍ നടക്കുന്ന പരിശോധനകള്‍ എന്നിവയില്‍ തമിഴ്നാട് പൊലീസ് കേരള പൊലീസിനെ സഹായിക്കും.
ജില്ലയില്‍ രാത്രി തന്നെ വന്‍ പൊലീസ് സന്നാഹത്തെ ഒരുക്കി ജില്ലയില്‍ സുരക്ഷ ഉറപ്പുവരുത്തിയിരുന്നു. ജില്ലയിലെ കടകള്‍ നേരത്തെ അടക്കാനും സംശയം തോന്നുന്ന വാഹനങ്ങള്‍ വിശദമായി പരിശോധന നടത്തുകയും ചെയ്തിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങളുടെ സാഹചര്യത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ശ്രീനിവാസന്റെ കൊലപാതകത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. കേസ് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും വിദേശ സഹായം ലഭിച്ചിട്ടുണ്ടെന്നും കൊലപാതകത്തിന് പൊലീസ് സഹായം ചെയ്തെന്നും ബിജെപി ആരോപിച്ചു. കൊലപാതകത്തിനു മുമ്പായി പൊലീസ് പിക്കറ്റിംഗ് പിന്‍വലിച്ചത് ദുരൂഹമാണെന്ന് കൃഷ്ണകുമാര്‍ പ്രതികരിച്ചു.

കൊല്ലപ്പെട്ട ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടെന്ന് കണ്ടെത്തി. ശരീരത്തില്‍ പത്തോളം മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തിയത്. മൂന്ന് വെട്ടാണ് തലയില്‍ കണ്ടെത്തിയത്. അതേ സമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച ബിജെപി പ്രകടനത്തിലേക്ക് കാര്‍ പാഞ്ഞുകയറി. തൃശൂരിലാണ് ഈ സംഭവം നടന്നത്. സംഭവത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു ശ്രീനിവാസന് ആക്രമിക്കപ്പെട്ടത്. മേലാമുറിയില്‍ ശ്രീനിവാസന് നടത്തിയിരുന്ന എസ് കെ എസ്. ഓട്ടോസ് എന്ന ഓട്ടോ കണ്‍സള്‍ട്ടിങ് സ്ഥാപനത്തില്‍ വെച്ചാണ് കൊലപാതകം നടന്നത്. ശ്രീനിവാസന് ആക്രമിക്കപ്പെട്ട സ്ഥലത്ത് ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തി. അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കടയില്‍ വെച്ചാണ് ശ്രീനിവാസന് ആക്രമിക്കപ്പെട്ടത്. ആറംഗ സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയത്. ഒരു സ്കൂട്ടറിലും രണ്ട് ബൈക്കിലുമാണ് കൊലയാളി സംഘം എത്തിയത്. ഈ വാഹനങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മൂന്ന് പേരാണ് മാരകമായ ആയുധങ്ങളുമായി ശ്രീനിവാസനെ ആക്രമിച്ചത്. മൂന്ന് പേര് വാഹനങ്ങളില്‍ തന്നെ ഇരിക്കുകയായിരുന്നു. ശ്രീനിവാസനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം മൂന്ന് അക്രമികളും തിരികെ വാഹനത്തില്‍ കയറിയതോടെ നേരത്തെ കാത്ത് നിന്ന മൂന്ന് പേരും അതിവേഗം വാഹനമോടിച്ച് മടങ്ങി. ജനങ്ങള്‍ ആക്രമണത്തിന്റെ ഞെട്ടലില്‍ പരിഭ്രാന്തിയോടെ നില്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെള്ളിയാഴ്ച എസ് ഡി പി ഐ പ്രവര്ത്തകന് സുബൈര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രത്യാക്രമണം എന്ന നിലയില്‍ ശ്രീനിവാസനും ആക്രമിക്കപ്പെട്ടത്.
ബിജെപിക്കെതിരെ കടുത്ത ആരോപണങ്ങളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ജില്ലയില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ആദ്യത്തെ കൊലപാതകം ഉണ്ടായതെന്ന് സുരേഷ് ബാബു ആരോപിച്ചു. കെ സുരേന്ദ്രന്റെ സന്ദര്‍ശനത്തിന് ശേഷമാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവായ സുബൈറിന്റെ കൊലപാതകം നടക്കുന്നത്. ഇതില്‍ നേതൃത്വത്തിന്റെ പങ്കിലേക്ക് വിരല്‍ ചൂണ്ടുന്ന വസ്തുത ആണെന്നും ബിജെപി നേതൃത്വം അറിയാതെ അക്രമ സംഭവം ഉണ്ടാകില്ലെന്നും സിപിഎം ആരോപിച്ചു.

കെ സുരേന്ദ്രന്റെ സന്ദര്‍ശനത്തിലും കൊലപാതകത്തിലുമുള്ള പങ്കിലും അന്വേഷണം വേണമെന്നും സുരേഷ് ബാബു ആവശ്യപ്പെട്ടു. കൊലയാളി സംഘം പദ്ധതിയിട്ടിരുന്നതായും ഇരു സംഘടനകളുടെയും നേതൃത്വത്തിന്റെ അറിവോടെയുമാണ് കൊലപാതകം നടന്നതെന്നും സുരേഷ് ബാബു ആരോപിച്ചു. അതേ സമയം സുരേഷ് ബാബുവിന്റെ ആരോപണങ്ങളെ തള്ളി കെ സുരേന്ദ്രന് രംഗത്തെത്തി. ആഭ്യന്തര വകുപ്പിനെതിരെയായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം.
കൈയ്യില്‍ ആഭ്യന്തരവകുപ്പ് കൈയ്യിലുള്ളവരാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.ബിജെപി സംസ്ഥാന അധ്യക്ഷനെന്ന നിലയിലാണ് എല്ലാ ജില്ലകളിലും സന്ദര്‍ശനം നടത്തുന്നതെന്നും അങ്ങനെയല്ലെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യട്ടെയെന്നും കെ സുരേന്ദ്രന് വെല്ലുവിളിച്ചു. അടിസ്ഥാനമില്ലാത്ത ഇത്തരം സിപിഎം ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു

ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. പൊലീസിന് ലഭിച്ച മുന്നറിയിപ്പുകള്‍ പൊലീസ് അവഗണിച്ചു. കൊലപാതകങ്ങള്‍ തടയാനാകുമായിരുന്നെങ്കിലും പൊലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും പരാജയമാണ് ഈ സംഭവങ്ങളോടെ പുറത്തുവരുന്നതെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പ്രതികരിച്ചു. നേതൃത്വങ്ങള്‍ തീരുമാനിച്ചാല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസവും ഷാഫി പറമ്പില്‍ പ്രതികരണം നടത്തിയിരുന്നു.
ആര്‍എസ്എസും -എസ്ഡിപിഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകര്‍ക്കുകയാണെന്നും വര്‍ഗ്ഗീയ കോമരങ്ങള്‍ ഒരു ജനതയുടെ സൈ്വര ജീവിതത്തെ വെല്ലുവിളിക്കുമ്പോള്‍ ഒരു ചുക്കും ചെയ്യാന്‍ കഴിയാത്ത പൊലീസിന്റെ ദയനീയ പരാജയം കൂടി ചേര്‍ന്ന് പാലക്കാടിനെ വലിയ ആശങ്കയിലാഴ്ത്തുകയാണ്. ആഭ്യന്തര വകുപ്പും മന്ത്രിയും മഞ്ഞ കുറ്റിക്ക് കാവല്‍ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി മാറിയെന്നും ഷാഫി വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications