പാലക്കാട് ശക്തികേന്ദ്രങ്ങളിൽ കാലിടറി ബിജെപി, ചോദ്യമുനകൾ സുരേന്ദ്രന് നേർക്ക്
വോട്ടെണ്ണൽ തുടങ്ങുമ്പോൾ ബിജെപി സന്തോഷത്തിലായിരുന്നു. പ്രതീക്ഷിച്ച പോലെ ഫലം അറിയാൻ നാടും നാട്ടാരും തുറന്നുവെച്ച എല്ലാ സ്ക്രീനുകളിലും വൺ ഇന്ത്യ മലയാളത്തിന്റേതുൾപെടെ വെബ് സൈറ്റുകളിലും ആദ്യം വന്നത് ബിജെപി മുന്നിലെന്ന കാർഡ്. സി.കൃഷ്ണകുമാറെന്നെ നാട്ടുകാരൻ സ്ഥാനാർത്ഥിയുടെ മികച്ച പ്രകടനത്തിൽ പാർട്ടിക്കാർ ആത്മവിശ്വാസത്തോടെ ഇരുന്നു. പക്ഷേ മൂന്നാം റൗണ്ട് എത്തിയപ്പോൾ തന്നെ ബിജെപി ക്യാമ്പുകളിലെ ചിരിയുടെ തിളക്കം കുറഞ്ഞു. നഗരസഭയുടെ അതിർത്തി മാറും മുമ്പ് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തി.
പാർട്ടിയുടെ ശക്തികേന്ദ്രമായ നഗരസഭയിൽ പാർട്ടിക്ക് അടി പതറുമെന്ന് നേതാക്കളോ പ്രവർത്തകരോ കരുതിയിരുന്നില്ല. ഇടക്കൊന്ന് തിരിച്ചെത്തിയപ്പോഴും നഗരസഭയിലെ കരുത്ത് ലീഡിൽ പ്രതിഫലിച്ചിരുന്നില്ല. യുഡിഎഫിന് ആധിപത്യമുള്ള പിരായിരിയിലേക്ക് കടക്കുംമുമ്പ് തന്നെ കൃഷ്ണകുമാർ പിന്നിലായിരുന്നു. പിന്നെ രാഹുലിന്റെ ലീഡ് കൂടിക്കൊണ്ടേയിരുന്നു. ഒടുവിൽ ഷാഫിയുടെ ലീഡിനേക്കാൾ പല മടങ്ങ് കൂടുതൽ ഭൂരിപക്ഷത്തോടെ രാഹുൽ പാലക്കാട് സീറ്റ് യുഡിഎഫ് പക്ഷത്ത് തന്നെ ഉറപ്പിച്ചിരുത്തി. 3859 എന്ന ഭൂരിപക്ഷം ഇപ്പോൾ 18840 ആയിരിക്കുന്നു.

നേമത്തിന് ശേഷം പാലക്കാട് നിന്നൊരു എംഎൽഎ എന്ന ലക്ഷ്യത്തിലേക്കുള്ള ദൂരം ഏറിയ വേളയിൽ ആ പാർട്ടിക്ക് നേരിടേണ്ട ചോദ്യങ്ങൾ നിരവധിയാണ്. തെരഞ്ഞെടുപ്പിന് മുമ്പുള്ളതിനേക്കാൾ കൂടുതൽ ചോദ്യങ്ങളും പ്രശ്നങ്ങളും. മെട്രോമാൻ എന്ന ആഗോളതാരപരിവേഷം വലിയൊരളവ് വരെ ഗുണം ചെയ്തു എന്ന് പറയുമ്പോഴും ഇ ശ്രീധരന് കഴിഞ്ഞ കുറി അര ലക്ഷത്തിലധികം വോട്ട് നേടാനായി. ഇക്കുറി സി കൃഷ്ണകുമാറിന് കിട്ടിയത് 39549 വോട്ടാണ്. ശക്തികേന്ദ്രങ്ങളിലാണ് ചോർച്ച എന്നതാണ് ശ്രദ്ധിക്കേണ്ടത്.
ബിജെപിയുടെ വക്താവായിരുന്ന, സാമൂഹികമാധ്യമങ്ങളിലെ താരമായിരുന്ന സന്ദീപ് വാര്യർ പ്രചാരണം ആവേശകലാശക്കൊട്ടിലേക്ക് നീങ്ങുന്നതിനിടെ ചേരി മാറിയപ്പോൾ കളിയാക്കി വിട്ടതല്ലാതെ അതിന്റെ പേരിലൊരു വാശിയോ മത്സരവീര്യമോ അണികളിലുണർത്താൻ കഴിഞ്ഞില്ല എന്നത് അടുത്ത വിഷയം. സംഘടനാസംവിധാനം ഉയർത്തെഴുന്നേറ്റു എന്നത് വെറുതെ ഒരു സാമൂഹിക മാധ്യമങ്ങളിലെ വാക് പോരാട്ടങ്ങളുടെ തലവാചകം മാത്രമായിരുന്നു എന്നത് വ്യക്തം. ആ മത്സരവീര്യം എവിടെ പോയി എന്നത് അന്വേഷിക്കേണ്ടി വരും.
പാലക്കാട് സഹകരണസമിതിയിലേക്കായാലും നഗരസഭയിലേക്കായും നിയമസഭയിലേക്കായാലും വേറെ ഒരു സ്ഥാനാർത്ഥിയുമില്ലേ എന്ന ചോദ്യം ഉയർത്തിയ സന്ദീപ് വാര്യർ ഇപ്പോൾ മറുചേരിയിലാണെങ്കിലും ആ ചോദ്യം മനസ്സിൽ കൊണ്ടുനടക്കുന്നവർ പാർട്ടിയിൽ ഉണ്ടെന്ന കാര്യത്തിൽ തർക്കമില്ല. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇനിയും പാർട്ടിക്കകത്ത് ഉത്തരം പറയേണ്ടി വരും. സുരേന്ദ്രന് എതിരെ അഭിപ്രായമുള്ളവർ പരസ്യമായി വിമർശനങ്ങൾ ഉന്നയിക്കുമെന്നും ഉറപ്പ്. കൽപാത്തി രഥോത്സവം ഉന്നയിച്ച് പോളിങ് തീയതി നീട്ടാനായത് പ്രത്യേകിച്ച് ഗുണമൊന്നും ചെയ്തില്ല എന്നതും ബിജെപിയെ സ്വയം വിമർശനത്തിനും വിലയിരുത്തലിനും പ്രേരിപ്പിക്കും.
ചുരുക്കി പറഞ്ഞാൽ എന്താണ് വിഷയം, എന്താണ് പ്രധാനം എന്ന കാര്യത്തിൽ ഗൗരവതരമായ ആത്മവിമർശനമാണ് ബിജെപിക്ക് മുന്നിലുള്ളത്. താമരക്കോട്ടയിലെ വിള്ളലുകൾ അത്രമേൽ വലുതാണ്. തട്ടിമുട്ടിയുള്ള ന്യായീകരണങ്ങളാൽ മറച്ചുവെക്കാവുന്നതോ, തത്കാലത്തേക്ക് തുന്നിക്കെട്ടി വെക്കാവുന്നതോ അല്ല ആ വിള്ളലുകൾ.












Click it and Unblock the Notifications