Palakkad Accident: ഡ്രൈവർ ചികിത്സക്കെത്തിയത് അധ്യാപകനെന്ന് പറഞ്ഞ്, പിന്നാലെ സ്ഥലംവിട്ടു
വടക്കാഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് ഡ്രൈവർ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടതായി ആരോപണം.ഡ്രൈവർ ജോമോനെ ഇതുവരെ പോലീസിന് കസ്റ്റഡിയിലെടുക്കാനായിട്ടില്ല.അധ്യാപകൻ ആണെന്ന് പറഞ്ഞാണ് ഇയാൾ ആശുപത്രിയിൽ ചികിത്സക്കെത്തിയ്ത്.
ജോജോ പത്രോസ് എന്ന പേരിലാണ് ഇയാൾ വടക്കഞ്ചേരി ഇ.കെ.നായനാര്‍ ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നാലെ ഇയാളെ ആരോ വന്ന് കൂട്ടിക്കൊണ്ട് പോയെന്നാണ് ആശുപത്രി ജീവനക്കാർ നൽകുന്ന വിവരം. പരിക്കേറ്റ ഇയാളെ പുലർച്ചയോടെ പോലീസുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

കൈക്കും കാലിലെയും ചെറിയ മുറിവുകൾ ഒഴിച്ചാൽ ഇയാൾക്ക് കാര്യമായ പരിക്കുകൾ ഇല്ലായിരുന്നെന്നും ആശുപത്രി ജീവനക്കാർ പറയുന്നു. ഇയാളുടെ എക്സ്റെ എടുത്തിരുന്നു. കൈയിലോ , കാലിലോ ഒന്നും പൊട്ടലുകളോ ഉണ്ടായിരുന്നില്ല. പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ബസിന്റെ ഉടമസ്ഥരെന്ന് കരുതുന്ന ആളുകൾക്കൊപ്പം ഇയാൾ പോയെന്നും ആശുപത്രി ജീവനക്കാർ പറയുന്നു.

'ഡ്രൈവർ ആണോ അധ്യാപകനാണോ എന്ന് ഇയാൾ ആദ്യം പറഞ്ഞിരുന്നില്ല. നഴ്സിനോട് അധ്യാപകൻ എന്നാണ് പറഞ്ഞിരുന്നത്. കൂറേ ചോദിച്ചു. അപ്പോഴാണ് ഡ്രൈവറെന്ന് സമ്മതിച്ചത്'. ജോമോനെ ചികിത്സിച്ച ഡോക്ടർ പറയുന്നു. വൈറ്റലമുതൽ കെഎസ്ആർടിസി മുന്നിലുണ്ടായിരുന്നെന്നും ഹോണടിച്ച് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി പെട്ടന്ന് വെട്ടിച്ചതോടെയാണ് അപകടം ഉണ്ടായതെന്നും ഇയാൾ പറഞ്ഞതായി ഡോക്ടർ പറയുന്നു.

അതേസമയം അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട വാഹനമാണെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ രേഖകളിൽ വ്യക്തമാകുന്നത്. വാഹത്തിനെതിരെ രണ്ട് കേസുകളും നിലവിലുണ്ട്. നിയമ വിരുദ്ധമായ കളേർഡ് ലൈറ്റുകളുടെ ഉപയോഗം, നിയമവിരുദ്ധമായ എയർ ഹോൺ,നിയമം ലംഘനം നടത്തി വാഹനം ഓടിച്ചു എന്നി കുറ്റങ്ങൾക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്ന് പുലർച്ചയോടെയാണ് ദേശീയപാത വടക്കഞ്ചേരി ദേശിയപാതയിൽ അപകടം ഉണ്ടായത്. കെഎസ്ആർടി ബസിലേക്ക് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ഇടിച്ച് കയറുകയായിരുന്നു. 42 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും ബസിൽ ഉണ്ടായിരുന്നു.ഇരുബസുകളിലുമായി ഒൻപതുപേർ മരിച്ചു. ബസ് അമിത വേഗതയിലായിരുന്നെന്ന് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളുമായി സഞ്ചരിച്ച ബസ് മറ്റ് യാത്രക്കാർക്കും ഭീഷണിയുണ്ടാക്കിയെന്ന് ദൃക്സാക്ഷികളും പറയുന്നു.

അതേസമയം അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് അമിത വേഗതയിലാണ് സഞ്ചരിച്ചതെന്ന് ഗതാഗതാമന്ത്രി ആന്റണി രാജുവും വ്യക്തമാക്കി. ബസ് മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടെ അപകടം സംഭവിച്ചു. ബസ് 97.2 കിലോമീറ്റർ വേഗതയിലാണ് അപകടസമയത്ത് ബസ് ഓടിയിരുന്നത്. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഇനി മുതൽ യാത്ര പോകുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസുകളുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിനെ മുൻകൂറായി അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.ഇതിലൂടെ മോട്ടോർ വാഹന വകുപ്പിന് വിവരങ്ങൾ പരിശോധിക്കാൽ സാധിക്കും. ഡ്രൈവറുടെ അനുഭവ പരിചയം, പശ്ചാത്തലം ഉൾപ്പടെയുള്ള കാര്യങ്ങൾ മനസിലാകും. വടക്കഞ്ചേരിയിൽ ഉണ്ടായ ഉപകടം നൽകുന്ന പാഠം ഇതാണെന്നും ആന്റണി രാജു പറഞ്ഞു.












Click it and Unblock the Notifications