ഗണേഷ് കുമാര്‍ യുഡിഎഫില്‍ നിന്ന് പുറത്താകാന്‍ കാരണം എന്ത്? വെളിപ്പെടുത്തൽ... തെളിവ് സഹിതം നൽകിയ പരാതി
തിരുവനന്തപുരം: കൊച്ചിയിലെ പാലാരിവട്ടം പാലത്തെ കുറിച്ചാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ച. വന്‍ അഴിമതിയാണ് പാലം നിര്‍മാണത്തില്‍ നടന്നിട്ടുള്ളത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആവശ്യത്തിന് സിമന്റ് പോലും ഉപയോഗിക്കാതെയാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു പാലത്തിന്റെ നിര്‍മാണം.
പാലാരിവട്ടം പാലമല്ല... ഒറ്റ രാത്രിയിൽ അപ്രത്യക്ഷമായത് 56 ടൺ ഭാരമുള്ള പാലം; തെളിവ് പോലും ബാക്കിയില്ല
ഇപ്പോഴിതാ, പാലാരിവട്ടം പാലം സംബന്ധിച്ച് മറ്റൊരു വെളിപ്പെടുത്തല്‍ കൂടി പുറത്ത് വന്നിരിക്കുകയാണ്. മുന്‍ മന്ത്രിയും എംഎല്‍എയും ആ കെബി ഗണേഷ് കുമാര്‍ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പാലാരിവട്ടം പാലം സംബന്ധിച്ച അഴിമതിയെ കുറിച്ച് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് തന്നെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയത് എന്നാണ് ഗണേഷിന്റെ ആരോപണം.
പാലാരിവട്ടം പാലം
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു പാലാരിവട്ടം പാലം നിര്‍മിച്ചത്. എന്നാല്‍ ഉദ്ഘാടനം ചെയ്തത് പിണറായി വിജയന് മുഖ്യമന്ത്രിയായതിന് ശേഷവും. പാലം നിര്‍മിച്ച് രണ്ട് വര്‍ഷം ആയപ്പോഴേക്കും ആറിടത്താണ് വിള്ളല്‍ കണ്ടെത്തിയത്. പാലത്തിന് ബലക്ഷയവും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വിശദപരിശോധനയില്‍, ആവശ്യത്തിന് സിമന്റ് പോലും ഉപയോഗിക്കാതെ ആണ് പാലം നിര്‍മിച്ചത് എന്ന് കണ്ടെത്തുകയും ചെയ്തു.
ഗണേഷ് കുമാര്‍ അന്നേ പറഞ്ഞു?
പാലം നിര്‍മാണത്തിലെ അഴിമതികളെ കുറിച്ച് അന്നേ സര്‍ക്കാരിനെ അറിയിച്ചിരുന്നു എന്നാണ് കെബി ഗണേഷ് കുമാര്‍ പറയുന്നത്. അഴിമതി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു എന്നാണ് ഗണേഷ് കുമാറിന്റെ അവകാശവാദം. പക്ഷേ, അതുകൊണ്ട് ഒരു കാര്യവും ഉണ്ടായില്ലെന്നാണ് ഗണേഷ് പറയുന്നത്.
അപമാനിതനായി പുറത്തേക്ക്
പാലാരിവട്ടം പാലം നിര്‍മാണം അടക്കമുള്ള അഴിമതികളെ കുറിച്ച് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടതാണ് തന്നെ യുഡിഎഫില്‍ നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ചത് എന്നാണ് ഗണേഷിന്റെ വാദം. തെളിവുസഹിതം ആയിരുന്നു പരാതി നല്‍കിയത്. പക്ഷേ, തനിക്ക് അപമാനിതനായി പുറത്ത് പോകേണ്ടി വന്നു എന്നും ഗണേഷ് പറയുന്നു.
മന്ത്രിയറിയാതെ ഒന്നും നടക്കില്ല
മുസ്ലീം ലീഗിന്റെ വികെ ഇബ്രാഹിംകുഞ്ഞായിരുന്നു അന്ന് പൊതുമരാമത്ത് മന്ത്രി. ഇബ്രാഹിംകുഞ്ഞ് അറിയാതെ പാലാരിവട്ടം പാലം നിര്‍മാണത്തില്‍ ഒരു അഴിമതിയും നടക്കില്ലെന്നും ഗണേഷ് കുമാര്‍ പറയുന്നുണ്ട്.
പാലം നിര്‍മാണം നടക്കുന്ന വേളയില്‍ യുഡിഎഫില്‍ ആയിരുന്നു ഗണേഷ് കുമാര്‍ ഉണ്ടായിരുന്നത്. യുഡിഎഫില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഇടതുപക്ഷത്തോടൊപ്പം ആണ് ഗണേഷും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നിലകൊള്ളുന്നത്.
അഴിമതി നടത്താന്‍ സംഘം
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മറ്റ് പല പൊതുമരാമത്ത് പദ്ധതികളിലും അഴിമതി നടന്നിട്ടുണ്ട് എന്നാണ് ഗണേഷ് കുമാറിന്റെ മറ്റൊരു ആരോപണം. പാലാരിവട്ടം പാലം നിര്‍മിച്ച കമ്പനി വയനാട്ടില്‍ ഏറ്റെടുത്ത പദ്ധതികളടക്കം പരിശോധിക്കണം എന്നാണ് ഗണേഷ് ആവശ്യപ്പെടുന്നത്.
അഴിമതി നടത്തുന്നതിനായി ഉദ്യോഗസ്ഥരും കരാറുകാരും അടങ്ങുന്ന ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും ഗണേഷ് ആരോപിച്ചു.
പരാതികിട്ടിയിരുന്നില്ലെന്ന് ഇബ്രാഹിംകുഞ്ഞ്
എന്നാല്‍ ഗണേഷ് കുമാറിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളുകയാണ് മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്. അക്കാലത്ത് ഗണേഷ് കുമാര്‍ ഇത്തരത്തിലുള്ള ഒരു പരാതിയും നല്‍കിയിരുന്നില്ലെന്നാണ് ഇബ്രാഹിംകുഞ്ഞ് പറയുന്നത്. പരാതി കിട്ടിയിരുന്നെങ്കില്‍ അന്വേഷിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.