പാലാരിവട്ടം അഴിമതി: മുൻ മന്ത്രിക്ക് കത്രിക പൂട്ടിടാൻ വിജലൻസ്, അറസ്റ്റിന് സാധ്യത! വിമർശനവുമായി കോടതി!
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് കുരുക്ക് മുറുകുന്നു. പൊതുമരാമത്ത് മുന്‍ സെക്രട്ടറിയായ ടിഒ സൂരജ് ഇബ്രാഹിം കുഞ്ഞിനെതിരെ ഹൈക്കോടതിയില്‍ നിർണായക വെളിപ്പെടുത്തൽ നടത്തിയതോടെ മുൻ മന്ത്രിയുടെ അറസ്റ്റിനുളള സാധ്യതയേറുകയാണ്. പാലാ ഉപതിരഞ്ഞെടുപ്പിന് മുൻപ് അറസ്റ്റുണ്ടാവുകയാണെങ്കിൽ അത് യുഡിഎഫിന് വൻ തിരിച്ചടിയാകും.
പാലാരിവട്ടം പാലം കേസില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. രാഷ്ട്രീയ ഉന്നതനാണ് ആരോപണ വിധേയന് എന്നതിനാല്‍ ശക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രമേ ഇബ്രാഹി കുഞ്ഞിന്റെ അറസ്റ്റുണ്ടാകാന്‍ സാധ്യതയുളളൂ എന്നാണ് സൂചന. അതേസമയം ഇബ്രാഹിം കുഞ്ഞിന് പിന്തുണയുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്ത് എത്തിയിട്ടുണ്ട്.
കുരുക്കിയ വെളിപ്പെടുത്തൽ
പാലാരിവട്ടം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് അടക്കം നാല് പേര് അറസ്റ്റിലാണ്. ജാമ്യം തേടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കുഞ്ഞാലിക്കുട്ടിയെ കുരുക്കുന്ന മൊഴി സൂരജ് നല്‍കിയത്. അഴിമതിയില്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ട് എന്നാണ് സൂരജിന്റെ ആരോപണം. കരാറുകാരന് പണം നല്‍കിയത് മന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് എന്നാണ് ടിഒ സൂരജ് പറയുന്നത്.
മന്ത്രിയുടെ ഉത്തരവ്
കരാറുകാരായ ആര്‍ഡിഎസ് കമ്പനിക്ക് നല്‍കിയത് 8 കോടി 25 ലക്ഷം രൂപയാണ്. പണം നല്കാന് മന്ത്രി രേഖാമൂലം ഉത്തരവ് നല്‍കിയിരുന്നു. മുന്‍കൂറായി പണം നല്‍കുന്നതിന് പലിശ ഈടാക്കാനുളള ഉത്തരവ് മന്ത്രി നല്‍കിയിരുന്നില്ല. അക്കാര്യം താനാണ് കുറിപ്പായി എഴുതിയതെന്നും ടിഒ സൂരജ് ഹൈക്കോടതിക്ക് മുന്നില്‍ വെളിപ്പെടുത്തി. ഇതോടെ ലീഗ് മന്ത്രിക്ക് മേല്‍ കൂടുതല്‍ കുരുക്ക് മുറുകുകയാണ്.
പണം നൽകിയത് തെറ്റല്ല
ടിഒ സൂരജിന്റെ ആരോപണത്തിന് മറുപടി പറയാനില്ല എന്നാണ് ഇബ്രാഹിം കുഞ്ഞിന്റെ നിലപാട്. പാലാരിവട്ടത്തുണ്ടായത് സാങ്കേതിക പിഴവ് മാത്രമാണെന്നും മുന്‍കൂറായി കരാര്‍ കമ്പനിക്ക് പണം നല്‍കിയതില്‍ തെറ്റില്ലെന്നും ഇബ്രാഹി കുഞ്ഞ് പ്രതികരിച്ചു. അതേസമയം ഇബ്രാഹിം കുഞ്ഞിനെതിരെ ഒരു രേഖയും തെളിവായി ഇല്ലെന്നും നിരപരാധിത്വം തെളിയിക്കാന്‍ മുന്നണി പൂര്‍ണ പിന്തുണ നല്‍കുമെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാലാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഴിമതിക്കേസിൽ മുൻ മന്ത്രി അറസ്റ്റിലായാൽ യുഡിഎഫിനത് വലിയ ക്ഷീണമാകും.
കത്രിക പൂട്ടിട്ട് പൂട്ടാൻ
അതേസമയം വികെ ഇബ്രാഹിം കുഞ്ഞിന് പാലാരിവട്ടം പാലം അഴിമതിയില്‍ പങ്കുണ്ട് എന്ന പ്രാഥമിക വിലയിരുത്തലിലാണ് അന്വേഷണ സംഘം എന്ന് സൂചനയുണ്ട്. എന്നാല്‍ ലീഗ് ഉന്നതനും മുന്‍ മന്ത്രിയുമാണ് എന്നതിനാല്‍ ശക്തമായ തെളിവുകള്‍ ശേഖരിച്ചതിന് ശേഷം മാത്രം അറസ്റ്റ് അടക്കമുളള കാര്യങ്ങളിലേക്ക് കടന്നാല്‍ മതിയെന്ന തീരുമാനത്തിലാണ് വിജിലന്‍സ്. ഇതുവരെ ലഭിച്ച രേഖകളെല്ലാം വിജിലന്‍സ് അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്.
പഞ്ചവടിപ്പാലം പോലെ
പാലാരിവട്ടം അഴിമതിക്കേസില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകും എന്നാണ് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരെ അടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കി. പാലാരിവട്ടം പാലം പഞ്ചവടിപ്പാലം സിനിമ പോലായല്ലോ എന്ന് ടിഒ സൂരജിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി വിമര്‍ശിച്ചു. പാലത്തിന്റെ ബലക്ഷയത്തിന് ആരാണ് ഉത്തരവാദി എന്ന കോടതിയുടെ ചോദ്യത്തിന്, പാലം നിര്‍മ്മിച്ചത് പൊതുജനത്തിന്റെ ജീവന് ഭീഷണിയാകും വിധമാണ് എന്ന് സര്‍ക്കാര്‍ മറുപടി നല്കി.