വികെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യും, അറസ്റ്റിന് സാധ്യത; ശക്തമായ തെളിവുകളുണ്ടെന്ന് വിജിലൻസ്
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിണ്ടുണ്ട് എന്നാണ് കേസന്വേഷിക്കുന്ന വിജിലന്‍സ് സംഘം വ്യക്തമാക്കിയിരിക്കുന്നത്. ഇബ്രാഹിംകുഞ്ഞിനെ ഉടന്‍ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യും. മുന്‍ പൊതുമരാമത്ത് സെക്രട്ടറിയും കേസിലെ പ്രതിയുമായ ടിഒ സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നടപടി.
തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ ആയിരുന്നു വികെ ഇബ്രാഹിം കുഞ്ഞ് കഴിഞ്ഞ ദിവസം വരെ. എന്നാല്‍ ഇപ്പോള്‍ എംഎല്‍എ ഹോസ്റ്റലില്‍ ഇബ്രാഹിം കുഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലെ വീട്ടിലോ ഓഫീസിലോ ഇദ്ദേഹം എത്തിയിട്ടില്ല. മൊബൈല്‍ ഫോണ്‍ ഓഫാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പാലാരിവട്ടം പാലം അഴിമതിയില്‍ വികെ ബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് ടിഒ സൂരജ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കരാറുകാരായ ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂറായി പലിശ കൂടാതെ 8. കോടി 25 ലക്ഷം രൂപ നല്കാന് രേഖാമൂലം ഉത്തരവിട്ടത് മന്ത്രിയാണ് എന്നാണ് ടിഒ സൂരജ് വെളിപ്പെടുത്തിയത്.
നിര്‍ണായക ഫയലുകള്‍ മന്ത്രിയായിരുന്ന വികെ ഇബ്രാഹിംകുഞ്ഞ് കണ്ടിരുന്നു എന്നത് അടക്കമുളള വിവരങ്ങള്‍ വിജിലന്‍സ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. നേരത്തെ പാലാരിവട്ടം കേസില്‍ വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഒരു തവണ ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നു. ടിഒ സൂരജിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കം.
ചോദ്യം ചെയ്യലില്‍ തൃപ്തികരമായ ഉത്തരങ്ങളല്ല മുന്‍ മന്ത്രിയില്‍ നിന്ന് ലഭിക്കുന്നത് എങ്കില്‍ അറസ്റ്റിലേക്ക് കടക്കും എന്നാണ് സൂചന. മുന്‍ മന്ത്രിയെ ചോദ്യം ചെയ്യേണ്ടി വരും എന്ന വിവരം അന്വേഷണ സംഘം സ്പീക്കറെ ധരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതിന് സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് പി ശ്രീരാമകൃഷ്ണന് വ്യക്തമാക്കി. അതിനിടെ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിജിലന്‍സ് ഡയറക്ടര്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്.