പാലാരിവട്ടം പാലം അഴിമതി: ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയിൽ!
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിര്‍ണായക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്. പാലം അഴിമതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. കരാറുകാരനായ ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയിലിന് ഈ നേതാക്കളുടെ പേര് അറിയാമെന്നും എന്നാല്‍ ഭയം കാരണം സുമിത് ഇത് വെളിപ്പെടുത്തുന്നില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ആരോപിക്കുന്നു.
സുമിത് ഗോയല്‍ അടക്കമുളള കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അഴിമതിയുടെ മുഖ്യസൂത്രധാരന്‍ സുമിത് ഗോയല്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ച് പ്രതികള്‍ പുറത്ത് ഇറങ്ങുന്നത് തെളിവ് ശേഖരണത്തിന് തടസ്സമാകുമെന്നും വിജിലന്‍സ് വാദിച്ചു. കരാര്‍ കമ്പനിക്ക് സര്‍ക്കാര്‍ മുന്‍കൂറായി നല്കിയ പണം പാലം നിര്‍മ്മാണത്തിന് ഉപയോഗിക്കാതെ കമ്പനിയുടെ കടബാധ്യത തീര്‍ക്കുന്നതിന് വേണ്ടിയാണ് ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ പാലാരിവട്ടം പാലം നിര്‍മ്മാണത്തെ അത് മോശമായി ബാധിച്ചുവെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.
സുമിത് ഗോയലിന്റെ ലാപ്ടോപ്പില്‍ നിന്ന് ലഭിച്ച വിവരങ്ങളും ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ കമ്പനി രാഷ്ട്രീയ നേതാക്കള്‍ അടക്കമുളളവര്‍ക്ക് കൈക്കൂലി നല്‍കിയതായി ലാപ്ടോപ്പില്‍ ഉളളതായും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് സര്‍ക്കാരിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രായായിരുന്ന വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ഈ ആഴ്ച കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും.