മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് കുടുങ്ങും; സൂരജിനെതിരെ തെളിവ് നിരത്തി വിജിലൻസ്, കരുക്ക് മുറുകുന്നു!
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ് തയ്യാറെടുക്കുന്നു. ഇതിനായി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ജയിലിൽവെച്ച് ചോദ്യം ചെയ്യാനാണ് അപേക്ഷ നൽകിയിരിക്കുന്നത്. നേരത്തെ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ സൂരജ് മൊഴിനല്‍കിയിരുന്നു.
കരാര്‍ കമ്പനിക്കു വേണ്ടി സൂരജ് ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. സൂരജിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും പദവി ദുരുപയോഗം ചെയ്ത് സൂരജ് പണം സമ്പാദിച്ചെന്നതും ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ വിജിലന്‍സ് കോടതിയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് മന്ത്രിയായ ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണ് നടന്നതെന്നായിരുന്നു സൂരജ് വെളിപ്പെടുത്തിയിരുന്നത്.

ഇനിയും കൂടുതൽ പേർ അറസ്റ്റിലാകും
പാലം നിര്‍മ്മാണം നടന്ന സമയത്ത് കിറ്റ്കോയിലും, റോഡ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലും ചുമതലയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസഥരേയും ചോദ്യം ചെയ്തേക്കും. ഗൂഡാലോചനയില്‍ പങ്കെടുത്തവര്‍ പലരും ഇനി അറസ്റ്റിലാകാനുണ്ടെന്ന് വിജലന്‍സ് അറിയിച്ചു. പാലം നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് മുന്‍കൂര്‍ പണം നൽകാൻ ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞായിരുന്നുവെന്ന് ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ അപേക്ഷ നൽകിയത്.

അന്വേഷണം തടസ്സപ്പെടുത്തരുത്
അതേസമയം പാലാരിവട്ടം പാലം അഴിമതിക്കേസിലെ അന്വേഷണം തടസപ്പെടരുതെന്ന് ഹൈക്കോടതി. ആരെന്തു പറഞ്ഞാലും പാലത്തിന് ബലക്ഷയം ഉണ്ടായെന്നത് സത്യമാണ്. അത് പൊളിക്കേണ്ട അവസ്ഥയിലാണ്. കേസിലെ പ്രതികളായ ടി ഒ സൂരജ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. കേസിൽ പ്രതികൾക്കെതിരെയുള്ള തെളിവുകൾ സീൽ ചെയ്ത കവറിൽ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

18 കോടി നിർമ്മാതാക്കളിൽ നിന്ന് ഈടാക്കും
പാലാരിവട്ടം മേൽപാലം പുതുക്കിപ്പണിയാൻ ചെലവു വരുന്ന 18 കോടി രൂപ നിർമാതാക്കളായ ആർഡിഎസ് പ്രോജക്ടിൽ നിന്ന് ഈടാക്കുമെന്നാണ് റിപ്പോർട്ട്. ഭാവിയിൽ സംസ്ഥാന സർക്കാർ പദ്ധതികളുടെ നിർമാണത്തിൽ നിന്നു തടയാൻ ആർഡിഎസിനു മരാമത്ത് വകുപ്പ് വിലക്കേർപ്പെടുത്തും. എന്നാൽ നിലവിൽ ആർഡിഎസിന്റെ നേതൃത്വത്തിൽ നടക്കുന്ന ആലപ്പുഴ ബൈപാസ് നിർമാണം, കഴക്കൂട്ടം മേൽപാല നിർമാണം എന്നിവ തടസ്സപ്പെടില്ല.

കമ്പനി ഗുരുതര വീഴ്ച വരുത്തി
മേൽപാല നിർമാണത്തിൽ കമ്പനി നേരിട്ടറിഞ്ഞോ അല്ലാതെയോ ഗുരുതര വീഴ്ച വരുത്തിയെന്നാണു വിദഗ്ധ റിപ്പോർട്ടുകളിൽ വ്യക്തമായിരിക്കുന്നത്. പാലങ്ങളുടെ കോൺക്രീറ്റ് മിക്സ് നിലവാരം എം 35 ആകണമെന്നാണ് ഇന്ത്യൻ റോഡ് കോൺഗ്രസ് നിബന്ധന. ഇതു പരമാവധി 32 വരെ മാത്രമേ താഴാൻ പാടുള്ളൂ. എന്നാൽ പാലാരിവട്ടം പാലത്തിന്റേത് എം 22 ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കോൺക്രീറ്റ് മിക്സ്
സ്വകാര്യ കമ്പനികളിൽ നിന്നു നിലവാര പരിശോധനയില്ലാതെ കോൺക്രീറ്റ് മിക്സ് വാങ്ങി ഉപയോഗിച്ചതാണു പ്രശ്നമായതെന്നും സൂചനകളുണ്ട്. കമ്പി ആവശ്യത്തിനില്ലെന്നും ബെയറിങ് ഘടിപ്പിച്ചപ്പോൾ പരസ്പരം മാറിയെന്നും കണ്ടെത്തിയിട്ടുണ്ട്. ആർഡിഎസിന്റെ കേരളത്തിലെ മറ്റു നിർമാണങ്ങൾക്കൊന്നും അപാകതയില്ലെന്നും മരാമത്ത് വകുപ്പ് പറഞ്ഞു.












Click it and Unblock the Notifications