റോഡ് നന്നാക്കാൻ ഇനി എത്ര പേർ കുഴിയിൽ വീണ് മരിക്കണം? സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
കൊച്ചി: പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. റോഡുകളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാത്ത സര്‍ക്കാര്‍ പരാജയമാണെന്ന് കോടതി കുറ്റപ്പെടുത്തി. റോഡുകള്‍ നന്നാക്കാന്‍ ഇനിയും എത്ര പേര്‍ കുഴിയില്‍ വീണ് മരിക്കണമെന്നും ഹൈക്കോടതി ചോദിച്ചു.
കുഴിയില്‍ വീണ് മരണപ്പെട്ട യദുലാലിന്റെ കുടുംബത്തോട്ട് ഹൈക്കോടതി മാപ്പ് ചോദിച്ചു. യദുലാലിന്റെ മരണം ദൗര്‍ഭാഗ്യകരമാണ്. എല്ലാവര്‍ക്കും വേണ്ടി ആ കുടുംബത്തോട് മാപ്പ് ചോദിക്കുകയാണ്. ഒരു കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായിരിക്കുന്നത്. നാണക്കേട് കൊണ്ട് തല കുനിഞ്ഞ് പോവുകയാണ് എന്നും ഹൈക്കോടതി പറഞ്ഞു.
വളരെ ചെറിയ പ്രായത്തിലാണ് ഒരു ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. കുഴികളില്‍ വീണ് ഇനിയും മരണങ്ങള്‍ സംഭവിക്കരുത് എന്നും കോടതി വ്യക്തമാക്കി. റോഡുകളിലെ കുഴി അടയ്ക്കും എന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാല്‍ ഒന്നും നടക്കുന്നില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. കോടതി പല തവണ ഉത്തരവിട്ടിട്ടുണ്ട്. എന്നിട്ടും ഒന്നും നടക്കുന്നില്ല.
ഇതാണ് അവസ്ഥയെങ്കില്‍ പിന്നെ എന്തിനാണ് കോടതി ഉത്തരവുകള്‍ എന്നും ഹൈക്കോടതി ചോദിച്ചു. കാറില്‍ യാത്ര ചെയ്യുന്നവ്ര്‍ക്ക് സാധാരണക്കാരന്റെ ബുദ്ധിമുട്ട് മനസ്സിലാകില്ല. ഒരു കുഴി മൂടാന്‍ വരെ പ്രോട്ടോകോള്‍ നോക്കുകയാണ്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അടക്കമുളള ബെഞ്ചാണ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്നും സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.