പാലാരിവട്ടം സംഭവം; കാര്യ നിർവ്വഹണത്തിൽ വീഴ്ച, 4 എഞ്ചിനീയർമാർക്ക് സസ്പെൻഷൻ!
കൊച്ചി: പാലാരിവട്ടത്ത് കുഴിയില്‍ വീണു യുവാവ് മരിച്ച സംഭവത്തില്‍ നാല് എന്‍ജിനീയര്‍മാരെ പൊതുമരാമത്ത് വകുപ്പ് സസ്പെന്‍ഡ് ചെയ്തു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന്റെ പേരിലാണ് സസ്പെന്ഷന്. മന്ത്രി ജി. സുധാകരന്റെ നിര്‍ദേശപ്രകാരമാണ് നടപടി. നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സൂസന് തോമസ്, എറണാകുളം സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.എന്‍. സുര്‍ജിത്, നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഇ.പി. സൈനബ, അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.കെ. ദീപ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
അതേസമയം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് വ്യക്തിപരമായി നഷ്ടപരിഹാരം ഈടാക്കുമെന്ന മുന്നറിയിപ്പും ഹൈക്കോടതി നല്‍കിയിട്ടുണ്ട്. ഏഴ് തലമുറയുടെ സമ്പാദ്യം കൊണ്ട് തീര്‍ക്കാന്‍ കഴിയാത്ത തുക പിഴയായി ഈടാക്കും. കൊച്ചിയിലെ റോഡുകളുടെ സ്ഥിതി പരിശോധിക്കാന്‍ മൂന്നംഗ അഭിഭാഷക സമിതിയെയും കോടതി നിയോഗിച്ചിട്ടുണ്ട്. അമിക്കസ്ക്യൂറിമാര്‍ ഈ മാസം 20 നകം റിപ്പോര്‍ട്ട് നല്‍കണം.
ഇനി ഉദ്യോഗസ്ഥരെ വിശ്വസിക്കില്ലെന്ന് പറഞ്ഞ കോടതി മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തിക്കൊള്ളാമെന്നും വ്യക്തമാക്കി. ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയാത്തതിൽ കോടതിക്ക് നാണക്കേട് തോനുന്നു. വിവാദമുണ്ടാക്കാന്‍ ഉദ്ദേശമില്ല. എന്നാല്‍ സംവിധാനങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ ഇടപെടുമെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി ഈ മാസം 20ന് വീണ്ടും പരിഗണിക്കും.