ഇബ്രാഹിം കുഞ്ഞിനെ വിടാതെ വിജിലൻസ്; അന്വേഷണത്തിന് അനുമതി തേടി, സർക്കാരിന് കത്ത് നൽകിയെന്ന് വിജിലൻസ്!
കൊച്ചി: പാലാരിവട്ടം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അന്വേഷണം വേണമെന്ന് വിജിലൻസ്. മുൻമന്ത്രിക്കെതിരെ അന്വേഷണം നടത്താൻ അനുമതി തേടിയെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിജിലൻസ് വ്യക്തമാക്കി. എട്ടേകാൽ കോടി രൂപയുടെ മൊബിലൈസേഷൻ ഫണ്ട് കരാറുകാർക്ക് അനുവദിച്ചതിൽ മന്ത്രിക്ക് പങ്കുണ്ടെന്നാണ് സംശയമെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
അഴിമതി നിരോധനത്തിലെ ഭേദഗതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണത്തിന് അനുമതി തേടിയത്. കരാർ നൽകുന്നതുമായി ബന്ധപ്പെട്ട് ഗുരുതര നിയമ ലംഘനം നടന്നിട്ടുണ്ട്. ഇപ്പോൾ കസ്റ്റഡിയിലുള്ള മുൻ പൊതു മരാമത്ത് സെക്രട്ടറി ടിഒ സൂരജ് അടക്കമുള്ള പ്രതികൾക്കും ഇതിൽ പങ്കുണ്ട്. അതിൽ ഇവർക്ക് ജാമ്യം അനുവദിക്കരുതെന്നും വിജിലൻസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
മുൻമന്ത്രി അന്വേഷണ പരിധിയിൽ നിൽക്കുന്നതിനാൽ തന്നെ അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കും. ഇത് ആദ്യമായാണ് മുൻമന്ത്രിക്കെതിരെ അന്വേഷണം നടത്താൻ അനുമതി ചോദിച്ച കാര്യം വിജിലൻസ് വെളിപ്പെടുത്തുന്നത്. അതുകണ്ട് തന്നെ പാലാരിവട്ടം അഴിമതി കേസിൽ ഇബ്രാഹിംകുഞ്ഞ് പ്രതിയാകാനുള്ള സാധ്യതയുണ്ട്.
പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഇന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്, കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍, റോഡ്സ് ആന്‍ഡ് ബ്രഡ്ജസ് കോര്പറേഷന് മുന്‍ അസിസറ്റ്ന്റ് ജനറല്‍ മാനേജര്‍ എം.ടി തങ്കച്ചന് എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്.ഈ ജാമ്യാപേക്ഷകളെ എതിര്‍ത്തു നൽകിയ റിപ്പോർട്ടിലാണ് വിജിലൻസ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.