കോണ്‍ഗ്രസ് അനുഭവിക്കുന്നത് ഒതുക്കല്‍ വൈറസിന്റെ തിരിച്ചടി....ആന്റണി ഇടപെടണമെന്ന് പന്തളം സുധാകരന്‍!!
രാജ്യസഭാ സീറ്റ് വിവാദത്തില്‍ പന്തളം സുധാകരന്റെ വിമര്‍ശനം
കോട്ടയം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ കോണ്‍ഗ്രസിനകത്ത് ഉണ്ടായ പൊട്ടിത്തെറികള്‍ കൈവിട്ടു പോകുന്നു. പിജെ കുര്യനും കെവി തോമസും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഉമ്മന്‍ചാണ്ടിയും ഹസനും അടക്കമുള്ള നേതാക്കളുടെ പിടിപ്പുകേടിനെ കടന്നാക്രമിക്കുകയാണ്. ഇതിന് പുറമേ പന്തളം സുധാകരന്‍ നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച് കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തു. ഇതിപ്പോള്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഒതുക്കല്‍ വൈറസിന്റെ തിരിച്ചടിയാണ് ഇപ്പോള്‍ കിട്ടികൊണ്ടിരിക്കുന്നതെന്നാണ് പന്തളത്തിന്റെ വിമര്‍ശനം.
അതേസമയം കോണ്‍ഗ്രസിനെ സഖ്യകക്ഷികള്‍ ചതിച്ചതാണെന്ന സൂചനയുമായി പിടി തോമസ് പ്രസ്താവന നടത്തുകയും ചെയ്തു. മൂന്ന് നേതാക്കള്‍ നടത്തിയ രഹസ്യ ചര്‍ച്ചയിലാണ് സീറ്റ് ധാരണയുണ്ടായതെന്നും ഇത് എവിടത്തെ ജനാധിപത്യമാണെന്നും പിടി തോമസ് ചോദിക്കുന്നു. ഇതേ രീതിയിലുള്ള അഭിപ്രായമാണ് പന്തളം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. എന്തായാലും വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടില്ലെന്ന് ഉറപ്പായതോടെ ഇപ്പോഴത്തെ അടി വീണ്ടും തുടരുമെന്നാണ് സൂചന.
ഒതുക്കല്‍ വൈറസ്
ഒരാളെ ഉന്നം വെച്ച് കടത്തിവിട്ട 'ഒ'തുക്കല്‍ വൈറസ് ബൂമറാങ് ആയതിന്റെ കെടുതികളാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് പന്തളം സുധാകരന്‍ പറയുന്നു. ഇത് പിജെ കുര്യനെ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം യുവനേതാക്കള്‍ ഒതുക്കിയതിനെ സൂചിപ്പിക്കുന്നതാണ്. കുര്യനെ വീഴ്ത്തി പകരം ആ സീറ്റ് കെഎം മാണിക്ക് നല്‍കിയതോടെ സ്വന്തം തന്ത്രം കോണ്‍ഗ്രസിനും സീറ്റ് മോഹിച്ച് നടന്ന യുവ നേതാക്കള്‍ക്കും തന്നെ തിരിച്ചടിയായിരിക്കുകയാണെന്നാണ് പന്തളം പറയാതെ പറഞ്ഞിരിക്കുന്നത്. അതേസമയം രാഷ്ട്രീയ വൃത്തങ്ങളില്‍ ഈ പോസ്റ്റ് ചര്‍ച്ചയായിട്ടുണ്ട്.
മാറ്റം നല്ലത്......
സീറ്റ് മാണിക്ക് കൊടുത്തതിനെ തുടര്‍ന്ന് പ്രതിഷേധം നല്ലതാണെന്നാണ് പന്തളത്തിന്റെ അഭിപ്രായം. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മാത്രം പ്രതികരണം നടന്നുകൊണ്ടിരുന്ന അവസ്ഥയില്‍ നിന്നും വിഭിന്നമായി കോണ്‍ഗ്രസിന്റെ മാനം കാക്കാന്‍ ഗ്രൂപ്പ് മറന്ന് പ്രതികരിക്കാന്‍ കാണിച്ച മാറ്റം നേതൃത്വം ഉള്‍ക്കൊള്ളുമെന്ന് കരുതാമെന്നും പന്തളം പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് ഗ്രൂപ്പുകളായി തിരിഞ്ഞതിനാല്‍ സ്വന്തം നേതാക്കളുടെ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രം പ്രതികരിക്കുന്ന സ്വഭാവമാണെന്നാണ് പന്തളം പറയുന്നത്. എന്നാല്‍ രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഈ രീതി മാറിയെന്നും എല്ലാവരും സ്വന്തം പ്രശ്‌നം പോലെ കണ്ട് പ്രതികരിച്ചത് നേതൃത്വത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സാമൂഹ്യധ്രുവീകരണം
നേതാക്കള്‍ പ്രതികരിക്കാന്‍ തയ്യാറായി എന്ന മാറ്റം ഉള്‍ക്കൊള്ളാന്‍ നേതൃത്വത്തിന് സാധിച്ചില്ലെങ്കിലും ഒതുക്കല്‍ വൈറസ് വരുത്തുന്ന നാശം പ്രവചിക്കാനാവില്ലെന്നും പന്തളം പറയുന്നു. വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടാത്ത സാഹചര്യത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ എകെ ആന്റണി മൗനം വെടിഞ്ഞ് ഇക്കാര്യത്തില്‍ ഇടപെടണമെന്ന് പന്തളം വ്യക്തമാക്കി. ഇപ്പോഴുണ്ടാവാന്‍ പോകുന്ന അപകടകരമായ സാമൂഹ്യ ധ്രുവീകരണമാണ്. ഇത് ഒഴിവാക്കാന്‍ ആന്റണി ഇടപെടണം. ഇത് കോണ്‍ഗ്രസിനെ വിശ്വസിക്കുന്നവരുടെ ആഗ്രഹമാണെന്നും പന്തളം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ആന്റണിക്ക് അതൃപ്തി
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ എകെ ആന്റണിക്ക് കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യത്തില്‍ തന്നോട് ചര്‍ച്ച നടത്താത്തതിലാണ് അദ്ദേഹത്തിന് അതൃപ്തിയുള്ളത്. മുതിര്‍ന്ന മൂന്നു നേതാക്കള്‍ തീരുമാനം എടുത്ത ശേഷമാണ് ആന്റണിയെ കാര്യങ്ങള്‍ അറിയിച്ചത്. നിര്‍ണായകമായ രാഷ്ട്രീയ കാര്യ സമിതിയില്‍ ഇക്കാര്യം ചര്‍ച്ചയാവുമെന്നാണ് റിപ്പോര്‍ട്ട്. ആന്റണിയുടെ അതൃപ്തിയെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് മുകുള്‍ വാസ്‌നിക്കില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടത്. അതേസമയം സംസ്ഥാന കോണ്‍ഗ്രസില്‍ സീറ്റിനെ തുടര്‍ന്ന് ഇത്ര വലിയ പൊട്ടിത്തെറി ഉണ്ടാവുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
പ്രതിഷേധം സ്വാഭാവികം
സീറ്റ് വിവാദത്തില്‍ അവസാനമായി വിമര്‍ശനവുമായി രംഗത്തെത്തിയത് കെവി തോമസാണ്. പ്രവര്‍ത്തകരുടെ പ്രതിഷേധം സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് നേതാക്കള്‍ ചേര്‍ന്ന് രഹസ്യമായി തീരുമാനിക്കേണ്ടതല്ല സീറ്റിനെ കുറിച്ചുള്ള കാര്യങ്ങളെന്നും പാര്‍ട്ടിയില്‍ ജനാധിപത്യ സ്വഭാവമുണ്ടായിരുന്നെന്ന് ഓര്‍ക്കണമായിരുന്നെന്നും കെവി തോമസ് പറഞ്ഞു. തന്റെ അഭിപ്രായം പാര്‍ട്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ മുന്‍ കാലങ്ങളിലും ഉണ്ടായിട്ടുണ്ട്. മുന്നണി സംവിധാനത്തില്‍ എല്ലാവരെയും ഒന്നിപ്പിച്ച് കൊണ്ടുപോവാന്‍ സാധിക്കറണം. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ മുന്‍കാലങ്ങളിലെ പോലെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടോർച്ച് കൊണ്ട് തലയടിച്ച് പൊട്ടിച്ചു.. ആന്റിനയുടെ കമ്പി ചൂടാക്കി പൊള്ളിച്ചു!നീനു വെളിപ്പെടുത്തുന്നു!
പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമം; ജമ്മു കശ്മീരിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു...