ഒടുവിൽ പോലീസിനെ പറ്റിച്ച് വിദഗ്ദമായി മുങ്ങിയ പറക്കുംതളികയെ പൊക്കി
തിരുവനന്തപുരം: പൊലീസിനെ പറ്റിച്ച് വിദഗ്ദമായി മുങ്ങിയ കൊടുംകുറ്റവാളി പറക്കും കളിക ബൈജുവിനെ ഒടുവിൽ പോലീസ് പൊക്കി.കഞ്ചാവ് വില്പനയ്‌ക്ക് നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിലെത്തിയ പൂവച്ചൽ കൊണ്ണിയൂർ കോവൂർമേലെ പുത്തൻവീട്ടിൽ പറക്കുംതളിക ബൈജുവെന്ന ജെയിൻ വിക്ടറിനെ (39) പൊലീസ് പിടികൂടുകയായിരുന്നു. ഒന്നരക്കിലോ കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
നെയ്യാറ്റിൻകര കോടതിയിൽ കൊണ്ടു വന്ന കുപ്രസിദ്ധ കുറ്റവാളി എറണാകുളം ബിജുവിനെ ബൈക്കിലെത്തി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുത്തിയത് ഇയാളായിരുന്നു.
ബന്ധുക്കൾ തമ്മിലുണ്ടായ അടിപിടിയെ തുടർന്ന് തലയ്‌ക്ക് വെട്ടേറ്റ നിലയിൽ ഉറിയാക്കോട് അരശുംമൂട് ജംഗ്ഷനിൽ കണ്ടെത്തിയ ബൈജുവിനെ ഇക്കഴിഞ്ഞ എട്ടിന് വിളപ്പിൽശാല പൊലീസ് ജനറൽ ആശുപത്രിയിലെത്തിച്ചിരുന്നു. തുടർന്ന് ഇയാൾ മുങ്ങിയതോടെ സംഭവം വിവാദമായി. ഇതേത്തുടർന്ന് വിശദമായ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയിരുന്നു.
വിളപ്പിൽശാല എസ്.ഐ കണ്ണനെയും പറക്കുംതളിക ബൈജുവിനെ ആശുപത്രിയിലെത്തിച്ച പൊലീസുകാരെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ പറക്കുംതളിക ബൈജുവിനെ കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ചത് തങ്ങളുടെ ജീവനെ ഭയന്നാണെന്ന് പൊലീസുകാർ മൊഴിയും നൽകിയിരുന്നു. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ശ്യാംലാൽ അന്വേഷണം നടത്തുന്നതിനിടയിലാണ് നെയ്യാറ്റിൻകര പൊലീസ് ഇന്നലെ ബൈജുവിനെ പിടികൂടിയത്.കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം ബിജുവിനെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി മടങ്ങുന്നതിനിടെ ബൈക്കിലെത്തി രക്ഷപ്പെടുത്തിയ കേസിൽ നേരത്തെ ബൈജു ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ ബൈജുവിനെ റിമാന്റു ചെയ്തു.