പി കെ ശശി വിഷയത്തിൽ പാർട്ടി തീരുമാനം വൈകുന്നു; പരാതി സിപിഎം സെക്രട്ടേറിയേറ്റ് ചർച്ച ചെയ്തില്ല
കൊച്ചി: ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരായ പീഡനപരാതിയിൽ പാർട്ടി തീരുമാനം വൈകുന്നു. വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലും വിഷയം ചർച്ച ചെയ്തിട്ടില്ല.
ഡിവൈഎഫ്ഐ വനിതാ നേതാവ് ഉന്നയിച്ച പരാതി അന്വേഷിക്കുന്ന കമ്മീഷൻ അംഗങ്ങളായ എകെ ബാലനും പികെ ശ്രീമതിയും അന്വേഷണ റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയേറ്റിൽ സമർപ്പിച്ചില്ലെന്നാണ് സൂചന. അന്വേഷണ പുരോഗതി ഇരുവരും അറിയിച്ചിട്ടുണ്ട്.
കൂടുതൽ പേരുടെ മൊഴികൾ രേഖപ്പെടുത്താനുള്ളതിനാൽ അന്തിമ റിപ്പോർട്ട് തയാറായിട്ടില്ലെന്നാണ് സൂചന. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് വാദിക്കുന്ന പികെ ശശി സാക്ഷികളെയും തെളിവുകളും കമ്മീഷന് മുമ്പിൽ കൊണ്ടുവന്നത് അന്വേഷണം സങ്കീർണമാക്കിയിട്ടുണ്ട്.
അതേസമയം ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിൽ വസ്തുത ഉണ്ടെന്നാണ് കമ്മീഷൻ അംഗങ്ങൾക്ക് ബോധ്യപ്പെട്ടതായും സൂചനയുണ്ട്. നിലവിലെ സാഹചര്യത്തിൽ ശശിയെ സംരക്ഷിക്കുന്നത് പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
കമ്മീഷൻ റിപ്പോർട്ട് ശശിക്കെതിരായാൽ സസ്പെൻഷൻ അടക്കമുള്ള നടപടിയിലേക്ക് നീങ്ങും. യുവതിയുടെ പരാതി ഒത്തുതീർപ്പാക്കാൻ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ ശ്രമം ഇടപെടൽ നടത്തിയിട്ടുണ്ടോയെന്നും കമ്മീഷൻ പരിശോധിക്കുന്നുണ്ട്.
ഞായറാഴ്ചയും തിങ്കളാഴ്ചയും സംസ്ഥാന കമ്മിറ്റി ചേരുന്നുണ്ട്. കമ്മിറ്റിക്കിടയിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് വിളിച്ച് റിപ്പോർട്ട് സമർപ്പിക്കാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഓഗസ്റ്റ് പതിനാലാം തീയിതിയാണ് യുവതി വനിതാ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറ ഉൾപ്പെടെയുള്ള നേതാക്കൾക്കും പരാതി നൽകിയത്.
ഇന്തോനേഷ്യയിൽ ആഞ്ഞടിച്ച സുനാമിയിൽ മരണസംഖ്യ ഉയരുന്നു; വിമാനത്താവളം അടച്ചു....
ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; എയിംസിന്റെ സഹായം തേടും, പ്രതീക്ഷയോടെ ഉറ്റവര്‍