'ഉമയെ അല്ല തൃക്കാക്കരയിൽ പാർട്ടി നേതാക്കളെ പരിഗണിക്കണം';കെപിസിസി നേതൃത്വത്തോട് നേതാക്കൾ
കൊച്ചി; അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ അടക്കമുള്ള നേതാക്കൾ കഴിഞ്ഞ ദിവസം വീട്ടിൽ എത്തി സന്ദർശിച്ചതോടെയായിരുന്നു തൃക്കാക്കര തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾ ചൂട് പിടിച്ചത്. തിരഞ്ഞെടുപ്പിൽ ഉമയെ സ്ഥാനാർത്ഥിയാക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ കൂടിക്കാഴ്ചയിൽ നടന്നുവെന്നാണ് സൂചന. എന്നാൽ കെ പി സി സി നേതൃത്വം ഇക്കാര്യം നിഷേധിച്ചിരുന്നു.
കോൺഗ്രസിന്റെ ഉറച്ച കോട്ടയായ തൃക്കാക്കരയിൽ ഉമ തോമസ് മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നാണ് കെ പി സി സി നേതൃത്വത്തിന്റെ വിലയിരുത്തൽ. ഉമയെ മത്സരിപ്പിക്കുന്നത് സഹതാപ തരംഗത്തിന് വഴിവെക്കും. ഒപ്പം സീറ്റ് സംബന്ധിച്ചുള്ള തർക്കങ്ങൾ ഒരുപിരിധി വരെ പരിഹാരം കാണാൻ കഴിയുമെന്നും നേതൃത്വം കരുതുന്നു. എന്നാൽ ഉമ തോമസ് ഇതുവരെ സ്ഥാനാർത്ഥിത്വത്തിന് സമ്മതം മൂളിയിട്ടില്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് കഴിഞ്ഞാലുടൻ കെ പി സി സി ഉമയ്ക്ക് മേൽ മത്സരിക്കാൻ ഉള്ള സമ്മർദ്ദം ശക്തമാക്കിയേക്കുമെന്നാണ് വിവരം.

അതിനിടെ നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ പാടെ തെറ്റിച്ച് കൊണ്ട് ഉമയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ എറണാകുളത്തെ മുതിർന്ന നേതാക്കളിൽ പലരും രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
തൃക്കാക്കരയിൽ പാർട്ടി നേതാക്കൾ തന്നെ മത്സരിക്കട്ടെയെന്നാണ് നേതാക്കളുടെ നിലപാട്. ശക്തരായ നേതാക്കൾ ഉണ്ടെന്നിരിക്കെ അത്തരത്തിലാകണം ചർച്ചയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എ ഗ്രൂപ്പിന്റെ കൈവശമാണ് തൃക്കാക്കര സീറ്റ്. ഈ നിലയ്ക്കുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.

കെ പി സി സി ജനറൽ സെക്രട്ടറിമാരായ അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗീസ്, കെ പി സി സി നിർവ്വാഹക സമിതി അംഗം ജയ്സൺ ജോസഫ്, ജഡി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് യു ഡി എഫ് ജില്ലാ ചെയർമാൻ മുഹ്മദ് ഷിയാസ് എന്നിവരുടെ പേരുകളാണ് പ്രധാനമായും ചർച്ചയാകുന്നത്. വി ഡി സതീശന്റെ നോമിനിയാണ് മുഹമ്മദ് ഷിയാസ്. പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പിന്തുണ ഉണ്ടെന്നാണ് ദീപ്തി മേരി വർഗീസ് അവകാശപ്പെടുന്നത്.

മുതിർന്ന നേതാവായ കെ വി തോമസ് നേതൃത്വത്തുവുമായി ഇടഞ്ഞ് നിൽക്കുന്ന ഈ സാഹചര്യത്തിൽ പരമാവധി തർക്കങ്ങൾ ഒഴിവാക്കിയാകണം സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകേണ്ടതെന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ക്രിസ്ത്യൻ സമുദായങ്ങൾക്ക് പ്രത്യേകിച്ച് ലത്തീൻ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലത്തിൽ ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും സ്ഥാനാർത്ഥി എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കിൽ ക്രിസ്ത്യൻ പേരിനുള്ള സാധ്യതയും തള്ളാനാകില്ല. എന്തായാലും വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ചുള്ള കൂടുതൽ ചർച്ചകൾ നടക്കും.

അതേസമയം ഉമയെ കോൺഗ്രസ് ഇറക്കുമെങ്കിൽ ശക്തരായ മത്സരാർത്ഥിയെ കളത്തിലിറക്കാനാണ് സി പി എമ്മിന്റേയും നീക്കം. കോൺഗ്രസ് കോട്ടയാണെങ്കിലും കഴിഞ്ഞ തവണ പി ടി തോമസിന്റെ വ്യക്തിപ്രഭാവം കൊണ്ട് മാത്രമാണ് യുഡിഎഫ് മണ്ഡലത്തിൽ വിജയിച്ചതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കെ വി തോമസ് വിഷയവും ഇക്കുറി തങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നും നേതൃത്വം കരുതുന്നു.

ഈ ഘട്ടത്തിൽ മുൻ തൃപ്പൂണിത്തുറ എം എൽ എകൂടുയായ എം സ്വരാജിന്റെ പേരുകൾ ഉൾപ്പെടെ സ്ഥാനാർത്ഥി ചർച്ചകളിൽ ഇടംപിടിച്ചതായി സൂചനയുണ്ട്. എന്നാൽ കെ വി തോമസിന്റെ മകൾ രേഖ തോമസിനേയും ഇവിടേക്ക് സി പി എം പരിഗണിച്ചേക്കുമെന്നാണ് ചർച്ചകൾ. തന്റെ രാഷ്ട്രീയ പിൻഗാമിയായി മകൾ രേഖയെ ഉയർത്തിക്കാട്ടാനുള്ള നീക്കങ്ങളാണ് തോമസ് നടത്തുന്നത്. വിലക്ക് ലംഘിച്ച് പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ വി തോമസിനെതിരെ കോൺഗ്രസ് എന്ത് നിലപാട് എടുക്കും എന്നത് സംബന്ധിച്ച് കൂടിയായിരിക്കും സി പി എമ്മിലെ അടുത്ത ഘട്ട ചർച്ചകൾ എന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications