മോഹൻലാലിന് വേണ്ടി പരവതാനി വിരിച്ച് ബിജെപി, ഏത് മണ്ഡലത്തിൽ വേണമെങ്കിലും മത്സരിപ്പിക്കാൻ തയ്യാർ
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ മത്സരിക്കാനെത്തുമോ എന്ന കാര്യത്തില്‍ ആകാംഷയേറുകയാണ്. മോഹന്‍ലാലിനെ ബിജെപി ടിക്കറ്റില്‍ മത്സര രംഗത്തേക്ക് ഇറക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ട് എന്നത് ഒ രാജഗോപാല്‍ എംഎല്‍എ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ മത്സരിക്കണം എന്ന ആവശ്യത്തോട് മോഹന്‍ലാല്‍ ഇതുവരെ സമ്മതം മൂളിയിട്ടില്ല എന്നാണ് അറിയുന്നത്. ലാൽ തിരുവനന്തപുരത്ത് മത്സരിക്കാൻ ഇറങ്ങുകയാണ് എങ്കിൽ വിജയം ഉറപ്പാണെന്ന് ബിജെപി നേതൃത്വം വിലയിരുത്തുന്നു. ലാലിനെ രംഗത്ത് ഇറക്കുന്നതിന് വേണ്ടി പുതിയ വാഗ്ദാനം മുന്നോട്ട് വെച്ചിരിക്കുകയാണ് ബിജെപി.
ബിജെപിയോട് ചേർന്ന് മോഹൻലാൽ
വിശ്വഭാരതി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയതോടെയാണ് മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കും എന്നുളള വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയത്. ആര്‍എസ്എസ് സന്നദ്ധ സംഘടനയായ സേവാഭാരതിയുമായി ചേര്‍ന്ന് പ്രളയകാലത്ത് വിശ്വഭാരതി ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചിരുന്നു.
ലാലിന്റെ പ്രതികരണം
സംഘപരിവാറിനോട് നടന്‍ കാണിക്കുന്ന ചായ്വ് മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്നുമുളള പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍ അത്തരം വാര്‍ത്തകള്‍ പല ഘട്ടങ്ങളിലായി ലാല്‍ നിഷേധിച്ചു. തനിക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും അറിയാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമില്ലെന്നും ലാല്‍ പ്രതികരിച്ചു.
നേതൃത്വത്തിനും താൽപര്യം
അതേസമയം മോഹന്‍ലാല്‍ മത്സരിക്കണം എന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന് ആഗ്രഹമുണ്ട്. കേരളത്തില്‍ വലിയൊരും ഫാന്‍ ബേസുണ്ട് മോഹന്‍ലാലിന്. അക്കൂട്ടത്തില്‍ എല്ലാ രാഷട്രീയ പാര്‍ട്ടികളിലും പെടുന്ന ആളുകളുമുണ്ട്. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ മത്സരിക്കാന്‍ ഇറങ്ങിയാല്‍ പാര്‍ട്ടി നോക്കാതെ ആളുകള്‍ വോട്ട് ചെയ്യുമെന്നും ബിജെപി വിജയിക്കുമെന്നും നേതൃത്വം കണക്ക് കൂട്ടുന്നു.
സ്വാഗതം ചെയ്ത് പിളള
ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള നേരത്തെ തന്നെ മോഹന്‍ലാലിനെ സ്വാഗതം ചെയ്തിട്ടുളളതാണ്. മോഹന്‍ലാല്‍ സേവാഭാരതിയുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹത്തെ പോലൊരു വ്യക്തി വന്നാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നുമാണ് ശ്രീധരന്‍ പിളള ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ലാലിനെ സമീപിച്ചെന്ന് രാജഗോപാൽ
ബിജെപി പ്രവേശനം സംബന്ധിച്ച് ലാലുമായി ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നതിന് വേണ്ടി പാര്‍ട്ടി മോഹന്‍ലാലിനെ സമീപിച്ചിട്ടുണ്ട് എന്ന് ഒ രാജഗോപാല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ലാലിന്റെ നാട് കൂടിയായ തിരുവനന്തപുരത്താണ് മത്സരിപ്പിക്കാനുളള ശ്രമം.
ലാലിനെ നിർബന്ധിക്കുന്നു
തങ്ങള്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട് എന്നും അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ലെന്നും രാജഗോപാല്‍ പറഞ്ഞു. പൊതുകാര്യങ്ങളില്‍ തല്‍പരനായ അദ്ദേഹം ബിജെപിയോട് അനുഭാവം കാണിക്കുന്നുണ്ട് എന്നും രാജഗോപാല്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയുണ്ടായി. ഇതോടെ ചര്‍ച്ചകള്‍ വീണ്ടും സജീവമായി
എവിടെ വേണമെങ്കിലും മത്സരിക്കാം
മോഹന്‍ലാല്‍ മത്സരിക്കാന്‍ തയ്യാറാവുകയാണ് എങ്കില്‍ എവിടെ വേണമെങ്കിലും മത്സരിപ്പിക്കാന്‍ ബിജെപി തയ്യാറാണ് എന്നാണ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറയുന്നത്. എന്നാല്‍ ഇതുവരെ അത്തരത്തിലുളള ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. തിരുവനന്തപുരത്താണ് ബിജെപിക്ക് വിജയസാധ്യത കൂടുതലെന്നും രമേശ് പറഞ്ഞു.
ശുപാർശ വന്നിട്ടില്ല
മോഹന്‍ലാലിനെ മത്സരിപ്പിക്കണം എന്നുളള ശുപാര്‍ശകള്‍ ബിജെപി നേതൃത്വത്തിന് മുന്നില്‍ വന്നിട്ടില്ല. എന്നാല്‍ മോഹന്‍ലാല്‍ മത്സരിക്കാന്‍ തയ്യാറാണ് എങ്കില്‍ കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലെയും ബിജെപി പ്രവര്‍ത്തകരും ജനങ്ങളും അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തയ്യാറാണ് എന്നും എംടി രമേശ് തിരുവനന്തപുരത്ത് പറഞ്ഞു.
ലാൽ നിലപാട് വ്യക്തമാക്കണം
എന്നാല്‍ മത്സരിക്കാന്‍ തയ്യാറാണോ അല്ലയോ എന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് മോഹന്‍ലാല്‍ തന്നെയാണ്. കേന്ദ്ര സര്‍ക്കാരിനെ കുറിച്ച് നല്ല അഭിപ്രായം പ്രകടിപ്പിച്ചിട്ടുളള വ്യക്തിയാണ് മോഹന്‍ലാല്‍. മോദി സര്‍ക്കാരിന്റെ പല പദ്ധതികള്‍ക്കും അദ്ദേഹം പിന്തുണയേകിയിട്ടുണ്ട്. അതിനപ്പുറമുളള രാഷ്ട്രീയം മോഹന്‍ലാലിനുണ്ടോ എന്ന് അറിയില്ലെന്നും എംടി രമേശ് വ്യക്തമാക്കി.