ബോളിവുഡിലേതുപോലെ മലയാളത്തിലും സംഭവിച്ചിരുന്നെങ്കിൽ; അഞ്ജലി മേനോന് പിന്നാലെ പാർവതിയും പത്മപ്രിയയും
തിരുവനന്തപുരം: രാജ്യത്ത് മീ ടു ക്യംപെയിൻ തരംഗമാവുകയാണ്. നാനാ പടേക്കറിനെതിരെ ആരോപണം ഉന്നയിച്ച് നടി തനുശ്രീ ദത്തയാണ് ആദ്യം എത്തിയത്. പിന്നാലെ പല ചാരം മൂടിക്കിടന്ന പല ലൈംഗികാതിക്രമകഥകളും പുറത്തുവന്നു. സംവിധായകരും ഗായകരും നടന്മാരും ഉൾപ്പെടെ പല പ്രമുഖരും മീ ടുവിൽ കുടുങ്ങി.
ആരോപണം ഉന്നയിച്ചവർക്കും അതിജീവിച്ചവർക്കുമൊപ്പമാണ് ബോളിവുഡിലെ സിനിമാ സംഘടനകൾ നിലനിൽക്കുന്നത്. മുംബൈ സിനിമാ ഇൻഡസ്ട്രിയുടെ നിലപാടിനെ പ്രശംസിച്ച് സംവിധായിക അഞ്ജലി മോനോൻ ബ്ലോഗ് എഴുതിയിരുന്നു. ഇതിന് പിന്നാലെ മലയാളത്തിലേതുപോലെ കേരളത്തിലും സംഭവിച്ചിരുന്നെങ്കിലെന്ന ആഗ്രഹം നടിമാരായ പത്മപ്രിയയും പാർവ്വതിയും പങ്കുവയ്ക്കുന്നത്.
അതിജീവിച്ചവർക്കൊപ്പം
അതിജീവിച്ചവർക്കൊപ്പം നിന്ന നിലപാടാണ് ബോളിവുഡിലെ സംഘടനകൾ ചെയ്തത്. ആരോപണ വിധേയവരായവർക്കെതിരെ അഭിനയിക്കില്ലെന്ന നിലപാടാണ് ആമിർ ഖാൻ ഉൾപ്പെടെയുള്ള നടന്മാർ സ്വീകരിച്ചത്. ആരോപണവിധേയർ ഉൾപ്പെട്ട ടെലിവിഷൻ ഷോകൾ വേണ്ടെന്ന് വയ്ക്കാൻ ഹോട്ട് സ്റ്റാർ തീരുമാനിച്ചു. പരാതിക്കാരി അംഗമല്ലാതിരുന്നിട്ടു കൂടി അഭിനേതാക്കളുടെ സംഘടനയായ സിന്റ ആരോപണം ഉന്നയിക്കപ്പെട്ട നടനെതിരെ കാരണം കാണിക്കൽ നോട്ടീസയച്ചുവെന്നും അഞ്ജലി മേനോൻ പറയുന്നു.
ആർക്കൊപ്പം?
അതേ സമയം 15 വർഷമായി സിനിമയിൽ സജീവമായിരുന്ന നടി ആക്രമിക്കപ്പെട്ടിട്ടു അവർ ദുരനുഭവം തുറന്നു പറഞ്ഞിട്ടും കൃത്യമായ നിലപാടെടുക്കാത്ത മലയാളത്തിലെ സിനിമാ സംഘടനകളുടെ നിലപാടിനെ അഞ്ജലി മോനോൻ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അതീജീവിച്ചവർക്കു വേണ്ടി സംഘടനകൾ എന്തു ചെയ്തു? ഈ നിലപാട് അസ്വസ്ഥതയുളവാക്കുന്ന ഒന്നായിരുന്നുവെന്ന് അഞ്ജലി പറയുന്നു.
കേരളത്തിലും
അഞ്ജലി മേനോന്റെ അഭിപ്രായ പ്രകടനങ്ങളെ പിന്താങ്ങിയാണ് പാർവതിയുടെ ട്വീറ്റ്. തന്റെ ട്വീറ്റിനൊപ്പം പാർവതി അഞ്ജലിയുടെ പ്രതികരണവും ചേർത്തിട്ടുണ്ട്. ബോളിവുഡിലേതുപോലെ കേരളത്തിലും സംഭവിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണെന്ന് പാർവതി ട്വീററ് ചെയ്യുന്നു.
പത്മപ്രിയയും
പാർവതിക്ക് പിന്നാലെ പത്മപ്രിയയും തന്റെ നിലപാട് വ്യക്തമാക്കി രംഗത്തുവന്നു. സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കും മറ്റുള്ളവരെ പോലെ നാട്ടിൽ നിലവിലുള്ള പൗരാവകാശങ്ങൾ ബാധകമല്ലേയെന്നാണ് പത്മപ്രിയയുടെ ചോദ്യം. നിലപാടെടുക്കുന്നതിനെ കുറിച്ച് അഞ്ജലി മേനോൻ ഭംഗിയായി പറഞ്ഞിട്ടുണ്ടെന്നും പത്മപ്രിയ ട്വീറ്റ് ചെയ്യുന്നു.
നടിമാരുടെ കത്ത്
സിനിമാ മേഖലയിലെ സ്ത്രീകള് നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി പ്രത്യേക കമ്മിറ്റി വേണമെന്ന് നടിമാരായ പത്ദമപ്രിയ, പാർവ്വതി, രേവതി എന്നിവർ സിനിമാ സംഘടനയായ എ എംഎംഎയ്ക്ക് കത്തയച്ചിരുന്നു. തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാനായ വിശാഖ മാർഗരേഖകൾ അടിസ്ഥാനമാക്കിയുള്ള കമ്മിറ്റി വേണമെന്നായിരുന്നു നടിമാർ കത്തിൽ ആവശ്യപ്പെട്ടിരുന്നത്.
മൗനം വെടിയാതെ അമ്മ
നടിമാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാതെയാണ് എക്സ്ക്യൂട്ടിവ് കമ്മിറ്റി പിരിഞ്ഞത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് നടിമാരുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. നടിമാരുടെ ആവശ്യങ്ങൾ എഎംഎംഎ പരിഗണിക്കുന്നില്ലെന്നും ഇരയ്ക്കൊപ്പം നിൽക്കുന്ന സമീപനമാണ് സംഘടന സ്വീകരിക്കുന്നതെന്നും നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.
ബോളിവുഡിൽ
ബോളിവുഡ് നടന്മാരും സംവിധായകരുമുൾപ്പെടെയുള്ള പ്രമുഖർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ശക്തമായ നിലപാടാണ് സിനിമാ സംഘടനകൾ സ്വീകരിച്ചത്. പരാതികൾ പഠിച്ച് കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രെഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, സിനി ആന്റ് ടി വി ആർട്ടിസ്റ്റ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ ഉറപ്പ് നൽകിയിരുന്നു.
അഞ്ജലിക്ക് വിമർശനം
ബോളിവുഡിനെ പ്രശംസിച്ച് മലയാളത്തിലെ സിനിമാ സംഘടനകളെ വിമർശിച്ച അഞ്ജലി മേനോനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര രംഗത്തെത്തിയിരുന്നു. സ്വന്തം സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ മൗനം പാലിച്ച അഞ്ജലി മീ ടു വിനെ പിന്തുണയ്ക്കുന്നതെന്തിനാണെന്നായിരുന്നു ബൈജു കൊട്ടാരക്കരയുടെ ചോദ്യം. സിനിമയിൽ വിലക്ക് ഭയന്നോ താരങ്ങളുടെ ഡേറ്റ് കിട്ടില്ലെന്ന ഭയമാണോ ഇതിന് പിന്നിലെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.
സംസ്ഥാനത്ത് രണ്ടിടങ്ങളിൽ എടിഎം കൗണ്ടറുകൾ തകർത്ത് കവർച്ച; 35 ലക്ഷം കവർന്നു
അഞ്ജലി മേനോനെതിരെ വിമർശനവുമായി സംവിധായകൻ; സഹപ്രവർത്തകയ്ക്ക് വേണ്ടി ഒരു വാക്ക് മിണ്ടിയില്ല!!!