മമ്മൂട്ടിയുടെ വാക്കുകൾക്ക് ഫാൻസിന് പുല്ലുവില; പാർവ്വതിയെ വെറുതേവിടാതെ വെട്ടുകിളിക്കൂട്ടം പിന്നേയും
തിരുവനന്തപുരം: കസബയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെ സ്ത്രീ വിരുദ്ധതയുടെ പേരില്‍ വിമര്‍ശിച്ചതിന് ഫാന്‍സിന്റെ തെറിവിളി കേട്ട ആളാണ് നടി പാര്‍വ്വതി. ഈ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലാവുകയും ചെയ്തു.
തനിക്ക് വേണ്ടി പ്രതികരിക്കാന്‍ താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി പോലും വിഷയത്തില്‍ പ്രതികരിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യം എന്നും അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു.
എന്നാല്‍ മമ്മൂട്ടിയുടെ വാക്കുകള്‍ക്ക് ഫാന്‍സ് നല്‍കുന്നത് പുല്ലുവില ആണെന്ന് പറയേണ്ടി വരും. കാരണം, പാര്‍വ്വതി അഭിനയിക്കുന്ന 'മൈ സ്റ്റോറി' എന്ന സിനിമയുടെ മേക്കിങ് വീഡിയോ പുറത്ത് വന്നപ്പോള്‍ കണ്ടത് അതാണ്. വെട്ടുകിളിക്കൂട്ടത്തിന്റെ ആക്രമണം ഇപ്പോള്‍ യൂട്യൂബിലാണ്. അതില്‍ കേസ് എടുക്കാനും കഴിയില്ലെന്ന ആത്മവിശ്വാസത്തിലാണ് അവര്‍.
മൈ സ്‌റ്റോറി
കഴിഞ്ഞ ദിവസം ആയിരുന്നു 'മൈ സ്‌റ്റോറിയുടെ' മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. സംഗതി അത്യാവശ്യം ആളുകള്‍ ആ വീഡിയോ കണ്ടിട്ടും ഉണ്ട്. എന്നാല്‍ സംഗതി അതല്ല.
ഡിസ് ലൈക്ക് ആക്രമണം
ആ വീഡിയോ കാണാന്‍ പാടില്ല എന്നൊന്നും ഫാന്‍സ് വെട്ടുകിളിക്കൂട്ടം പറയുന്നില്ല. എന്നാല്‍ ആ വീഡിയോ കണ്ടിട്ട് ഡിസ് ലൈക്ക് ബട്ടണ്‍ അമര്‍ത്തിയാണ് ഇപ്പോഴത്തെ പ്രതിഷേധം. അത് വലിയ രീതിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയും ആണ്.
അയ്യായിരം ലൈക്ക്, അമ്പതിനായിരം ഡിസ് ലൈക്ക്
ഈ വാര്‍ത്ത തയ്യാറാക്കുന്ന സമയത്ത് ആ മേക്കിങ് വീഡിയോക്ക് ലഭിച്ചിട്ടുള്ളത് അയ്യായിരം ലൈക്കുകള്‍ ആണ്. ഡിസ് ലൈക്കുകളുടെ എണ്ണം കണ്ടാല്‍ ആരായാലും അത്ഭുതപ്പെടും. അത് അമ്പതിനായിരം കവിഞ്ഞിരിക്കുന്നു.
കണ്ടംവഴി ഓടിയവര്‍
പാര്‍വ്വതിയെ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുന്ന രീതിയില്‍ കമന്റുകളും പോസ്റ്റുകളും ഇട്ടവര്‍ ആദ്യം നെട്ടോട്ടത്തില്‍ ആയിരുന്നു. പോലീസ് കേസ് എടുത്ത് ഒരാളെ അറസ്റ്റ് ചെയ്തപ്പോള്‍ ആയിരുന്നു ഇത്. പലരും തങ്ങളുടെ കമന്റുകളും പോസ്റ്റുകളും ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇതിപ്പോള്‍ പേടിയില്ല
യൂട്യൂബില്‍ ഡിസ് ലൈക്ക് ചെയ്തു എന്നതിന്റെ പേരില്‍ കേസൊന്നും വരില്ലല്ലോ എന്നാണ് ഇപ്പോള്‍ ഫാന്‍സിന്റെ ബോധം. അതുകൊണ്ട് തന്നെ വ്യാപകമായി വീഡിയോയെ ഡിസ് ലൈക്ക് ബട്ടണ്‍ അമര്‍ത്തി ഡീഗ്രേഡ് ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ട്രോളുകളും കുറവല്ല
ഇങ്ങനെ ചെയ്യുന്ന കാര്യങ്ങള്‍ ട്രോള്‍ ആക്കി ഇറക്കുന്നവരും ഉണ്ട്. പല ട്രോള്‍ ഗ്രൂപ്പുകളിലും ഇപ്പോള്‍ ഇത്തരം ട്രോളുകള്‍ സജീവമാണ്. എന്നാല്‍ അവയൊന്നും പരസ്യമായി അവരുടെ പേജുകളില്‍ പ്രസിദ്ധീകരിക്കാറില്ലെന്ന് മാത്രം.
ഇങ്ങനേയും ഒന്ന്
എത്ര പേര്‍ക്കെതിരെയാണ് കേസ് എന്നാണ് ചോദ്യം. 12,000 പേര്‍ക്കെതിരെയെന്ന്. സംഗതി എന്താണ് എന്ന് പോലും മനസ്സിലാകാത്തവരാണ് ഇത്തരം ട്രോളുകള്‍ പോലും സൃഷ്ടിക്കുന്നത്. അല്ലെങ്കില്‍ അത്രയധികം സ്ത്രീ വിരുദ്ധത കൊണ്ടുനടക്കുന്നവര്‍.
അമര്‍ത്തി തളര്‍ന്നുവെന്ന്
മലയാളികള്‍ ഇപ്പോള്‍ ആ വീഡിയോക്ക് ഡിസ് ലൈക്ക് ബട്ടണ്‍ അമര്‍ത്തി തളര്‍ന്നിരിക്കുന്നവരാണ് എന്നാണ് മറ്റൊരാള്‍ പറയുന്നത്. മലയാളികള്‍ക്കെല്ലാം ഇതാണോ പണി എന്ന മറുചോദ്യം ശരിക്കും നിലനില്‍ക്കുന്നുണ്ട്. എത്ര മലയാളികള്‍ക്ക് ഈ ഡിസ് ലൈക്ക് ബട്ടണെ കുറിച്ച് അറിയും?
ഡാൻസ് കണ്ടിട്ടാണത്രെ
വീഡിയോയ്ക്ക് ലൈക്ക് ചെയ്യാന്‍ വന്നവര്‍ പോലും ഡിസ് ലൈക്ക് അടിക്കുകയാണ് എന്നാണ് മറ്റൊരാള്‍ പറയുന്നത്. അതിന് കാരണം, പാര്‍വ്വതിയുടെ ഡാന്‍സ് കണ്ടതാണത്രെ. ദുരന്തം എന്നല്ലാതെ എന്താണ് ഇതിനെ പറ്റി പറയുക.
ഈ ഫോട്ടോ
പാര്‍വ്വതിയെ നേരിട്ട് അപമാനിക്കുന്നതിന് പകരം ഇപ്പോള്‍ ഈ ഫോട്ടോ ആണ് ഉപയോഗിക്കുന്നത്.