പാർവ്വതിയെ ബലാത്സംഗം ചെയ്യുമെന്ന് കോളേജ് വിദ്യാർത്ഥി! പൊലീസ് പൊക്കി അകത്തിട്ടു.. കടുത്ത നടപടി തുടരും
കൊച്ചി: സോഷ്യല്‍ മീഡിയ വഴി പാര്‍വ്വതിയെ തെറിവിളിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തവര്‍ക്കുള്ള ധൈര്യം നടി പരാതിപ്പെടില്ലെന്നും പിടിക്കപ്പെടില്ല എന്നുള്ളതുമായിരുന്നു. മറഞ്ഞിരുന്ന് തെറിവിളിച്ചവരെയെല്ലാം ഞെട്ടിച്ച് കൊണ്ടാണ് പാര്‍വ്വതി പോലീസിനെ സമീപിച്ചത്. പാര്‍വ്വതിയുടെ പരാതി ഗൗരവകരമായി കണ്ട പോലീസ് ഉടനെ നടപടിയും തുടങ്ങി.
പാര്‍വ്വതിയെ അസഭ്യം പറഞ്ഞതിന് തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രിന്റോ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഒരാളെക്കൂടി പോലീസ് പിടികൂടിയിരിക്കുകയാണ്. പ്രിന്റോയെക്കാളും കൂടിയ ഇനമാണ് ഇത്.
കേഡലിന് ശേഷം അക്ഷയ്!! തിരുവനന്തപുരത്ത് അമ്മയെ കൊന്ന് കത്തിച്ച മകൻ സാത്താൻ കൂട്ടായ്മയുടെ തലവൻ??
ഒരാൾ കൂടി അറസ്റ്റിൽ
കസബ വിവാദത്തിന്റെ പേരില്‍ പാര്‍വ്വതിയെ സോഷ്യല്‍ മീഡിയ വഴി അപമാനിച്ച കേസില്‍ കോളേജ് വിദ്യാര്‍ത്ഥിയായ റോജനാണ് പോലീസ് പിടിയിലായിരിക്കുന്നത്. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് റോജന്‍. എറണാകുളം സൗത്ത് പോലീസ് കൊല്ലത്ത് ചെന്നാണ് റോജനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പാര്‍വ്വതിയെ ഭീഷണിപ്പെടുത്തിയത്.
ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി
പാര്‍വ്വതിയെ ബലാത്സംഗം ചെയ്യുമെന്നാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ മെസ്സേജ് അയച്ചത്. ഐടി നിയമപ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഐപിസി പ്രകാരവുമാണ് റോജന് എതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. 23 പേര്‍ക്കെതിരെയാണ് പാര്‍വ്വതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തെറിവിളികളുടേയും അശ്ലീലകമന്റുകളുടേയും സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് പാര്‍വ്വതിയുടെ പരാതി.
124 പേര്‍ പോലീസിന്റെ നിരീക്ഷണത്തിൽ
കേസില്‍ എത്ര പ്രതികളുണ്ടെങ്കിലും അവരെയെല്ലാം പിടികൂടുമെന്നാണ് പോലീസിന്റെ നിലപാട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിശദമായ അന്വേഷണം നടക്കുന്നതായി സൗത്ത് സിഐ സിബി ടോം വ്യക്തമാക്കിയിട്ടുണ്ട്. പാര്‍വ്വതിയെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച 124 പേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ് എന്നാണ് അറിയുന്നത്. തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയുടേതാണ് കേസിലെ ആദ്യ അറസ്റ്റ്.
പ്രിന്റോയുടെ തെറിവിളി
പ്രിന്റോ ട്വിറ്ററില്‍ പാര്‍വ്വതിയെ അസഭ്യം പറയുകയാണ് ചെയ്തത്. ഒരു വട്ടപ്പൊട്ടും മൂക്കിലെ കയറും കണ്ണില്‍ 2 പൊട്ടിയ ചട്ടിയും വെച്ച് മമ്മൂക്കയെ ട്രോളുന്നോടീ നാറീ, ഏത് നേരത്താണ് നിന്നെ ഉണ്ടാക്കിയത് എന്ന തരത്തിലാണ് പ്രിന്റോയുടെ തെറിവിളി. ഇയാള്‍ കടുത്ത മമ്മൂട്ടി ആരാധകനാണ്. പ്രിന്റോയുടേത് അടക്കമുള്ള സോഷ്യല്‍ മീഡിയ ആക്രമണം പ്രത്യേകം തയ്യാറാക്കിയ പദ്ധതി പ്രകാരമാണോ എന്ന് പോലീസ് സംശയിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. പാര്‍വ്വതിക്കെതിരെ നടക്കുന്ന സംഘടിത സൈബര്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് മമ്മൂട്ടി ഫാന്‍സ് അസ്സോസ്സിയേഷന്‍ വ്യക്തമാക്കുന്നത്.
പറഞ്ഞതിൽ നിന്നും പിന്നോട്ടില്ല
ഐഎഫ്എഫ്‌കെയില്‍ നടന്ന ഓപ്പണ്‍ ഫോറത്തിലാണ് കസബയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് സംസാരിച്ചതിന്റെ പേരിലാണ് പാർവ്വതി സൈബർ ആക്രമണത്തിന് വിധേയയായിക്കൊണ്ടിരിക്കുന്നത്. നിയമപരമായി നീങ്ങുന്നു എന്നത് കൂടാതെ പറഞ്ഞതിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടും പാർവ്വതി വ്യക്തമാക്കിയിരുന്നതാണ്. സ്ത്രീകളെ അപമാനിക്കുന്ന വിധത്തിലുള്ള സിനിമകള്‍ വലിയ ഹിറ്റുകളാവുന്നത് അഭിമാനിക്കാവുന്ന കാര്യമല്ലെന്ന് പാര്‍വ്വതി പിന്നീട് ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.
ആ സംഭാഷണം ഗ്ലോറിഫൈ ചെയ്യാനാവില്ല
കസബ എന്ന സിനിമയില്‍ ഒരു സൂപ്പര്‍സ്റ്റാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം സ്ത്രീയോട് പറയുന്ന സംഭാഷണം ഒരു തരത്തിലും ഗ്ലോറിഫൈ ചെയ്യാന്‍ സാധിക്കാത്തതാണെന്ന് പാർവ്വതി ആവർത്തിക്കുകയുണ്ടായി. സ്ത്രീകളെ ലൈംഗിക അച്ചടക്കം പഠിപ്പിക്കുന്ന സംഭാഷണങ്ങള്‍ക്കെല്ലാം ഇപ്പോഴും നല്ല കയ്യടി കിട്ടുന്നുണ്ടെന്നതാണ് മറ്റൊരു കാര്യമെന്നും പാര്‍വ്വതി ചൂണ്ടിക്കാട്ടി.സിനിമാ രംഗത്ത് പൊതുവേ സ്ത്രീകളോട് ഉള്ള ബഹുമാനക്കുറവ് പ്രകടമാണ്. പ്രശസ്തരായവരോടും അല്ലാത്തവരോടുമുള്ള സമീപനം വ്യത്യസ്തമാണ്.
ഭീഷണികളെ അതിജീവിക്കും
പ്രതിലോമകരമായ നിലപാടുകളേയും ഭീഷണികളേയും അതിജീവിച്ച ചരിത്രമാണ് കലയ്ക്കുള്ളതെന്നും പാര്‍വ്വതി ചൂണ്ടിക്കാട്ടുകയുണ്ടായി.ഈ ഭീഷണികള്‍ക്ക് നമ്മെ പരുക്കേല്‍പ്പിക്കാനോ ഇല്ലാതാക്കാനോ സാധിച്ചേക്കും. പക്ഷേ നമ്മുടെ ശബ്ദം നിലയ്ക്കില്ലെന്ന് ഉറപ്പാണ്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അടക്കമുള്ളവര്‍ക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഉണ്ടാക്കണം. വിമന്‍ ഇന്‍ സിനിമ കളക്ടീവ് അടക്കമുള്ളവയുടെ പ്രവര്‍ത്തനം ആ ലക്ഷ്യത്തിന് വേണ്ടിയാവണം എന്നും പാര്‍വ്വതി പറഞ്ഞിരുന്നു.
പ്രതികരിച്ചതിന് കാരണം
സോഷ്യല്‍ മീഡിയ ആക്രമണം സംബന്ധിച്ച് അപ്പോള്‍ തന്നെ പോലീസിലെ ഉന്നതരെ അറിയിച്ചിരുന്നുവെന്ന് പാര്‍വ്വതി മനോരമ ന്യൂസിലെ ഒന്‍പത് മണി ചര്‍ച്ചയില്‍ പറയുകയുണ്ടായി. വലിയ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ഒഴിവാക്കാം എന്നാണ് കരുതിയിരുന്നതെന്നും പാര്‍വ്വതി പറഞ്ഞു. വിമര്‍ശനങ്ങള്‍ വ്യക്തിഹത്യയിലേക്ക് കടന്നതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്. തനിക്കെതിരെ വന്ന ഓരോ കമന്റും വായിച്ചിട്ടുണ്ടെന്നും പാര്‍വ്വതി പറഞ്ഞു. വ്യക്തിഹത്യ നടത്തിയത് തെളിയിക്കാനുള്ള തെളിവുകളും തന്റെ പക്കലുണ്ട്.
ആക്രമിക്കപ്പെടുന്നത് സ്ത്രീയായത് കൊണ്ട്
ഒരു വ്യക്തിയേയും ആക്രമിക്കാനല്ല താന്‍ ശ്രമം നടത്തിയത്. തനിക്കെതിരെ ഇത്രമാത്രം ആക്രമണം നടക്കാനുള്ള കാരണം താനൊരു സ്ത്രീയായത് കൊണ്ടാണ് എന്നും പാര്‍വ്വതി പ്രതികരിച്ചു. പോസിറ്റീവ് ചര്‍ച്ചകള്‍ക്ക് വഴി തുറക്കുക എന്ന ഉദ്ദേശത്തോടെയാണ് കസബയെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞത്. എന്നാല്‍ സംഭവിച്ചത് അതല്ല. സിനിമാരംഗത്തിനകത്ത് നിന്നും തനിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ അതില്‍ പരസ്പര ബഹുമാനം വേണമെന്നും പാര്‍വ്വതി പറഞ്ഞു.
ഞെട്ടിക്കുന്ന ഭീഷണികൾ
തന്റെ വ്യക്തിപരമായ വിഷയങ്ങള്‍ പോലും കുത്തിപ്പൊക്കിയുള്ള ഗോസിപ്പും വ്യക്തിഹത്യയുമാണ് ഇവിടെ നടക്കുന്നത്. തന്റെ സുഹൃത്തിന് സംഭവിച്ചതും അതാണെന്ന് ആക്രമിക്കപ്പെട്ട നടിയെ ഉദ്ദേശിച്ച് പാര്‍വ്വതി പറഞ്ഞു. ഗോസിപ്പുകള്‍ ഇറക്കി ഒരാളെ മാനസികമായി തകര്‍ക്കുന്ന പ്രവണത ഇല്ലാതാകണമെന്നും പാര്‍വ്വതി പറഞ്ഞു. ഇത്തരമൊരു അനുഭവം ആര്‍ക്കും ഉണ്ടാവാന്‍ പാടില്ലെന്നും പാർവ്വതി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളത്തില്‍ നടി ആക്രമിക്കപ്പെട്ടത് എങ്ങനെയാണോ അതുപോലെ തന്നെയും ആക്രമിക്കുമെന്ന തരത്തിലുള്ള ഭീഷണികളുമുണ്ടായതായും പാര്‍വ്വതി പറയുന്നു.