പുസ്തകം വില്‍ക്കണേല്‍ ഷാരൂഖ് ഖാന്‍ കടന്ന് പിടിച്ചെന്നെങ്കിലും പറയാം: നിഷയ്ക്കെതിരെ പാര്‍വ്വതി ഷോണ്‍
Recommended Video
'ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്'' എന്ന തന്‍റെ വരാനിരിക്കുന്ന പുസ്തകത്തില്‍ ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ തന്നെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ലൈംഗീകമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നായിരുന്നു നിഷ പറഞ്ഞത്. തന്‍റെ ഭര്‍ത്താവിന്‍റേയും അച്ഛന്‍റേയും രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന നേതാവാണ് അയാള്‍ എന്ന് പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും അയാളുടെ പേര് നിഷ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടില്ല.
അതേസമയം ആ രാഷ്ട്രീയക്കാരന്‍ അയാളുടെ ഭാര്യാ പിതാവിന് അപകടം സംഭവിച്ച വാര്‍ത്തയറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ പോകവേയായിരുന്നു തനിക്കെതിരെ ആക്രമം അഴിച്ചുവിട്ടതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. ഇതോടെ പിസി ജോര്‍ജ്ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ്ജാണ് സംഭവത്തിന് പിന്നിലെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതോടെ സംഭവത്തില്‍ ആഞ്ഞടിച്ച് പിസി ജോര്‍ജ്ജ് രംഗത്തെത്തി.
തന്‍റെ മകന്‍ ഷോണിന്‍റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ മാണിയും ജോസ് കെ മാണിയും ഭാര്യയും ചേര്‍ന്ന് കളിക്കുന്ന നാടകമാണിതെന്നായിരുന്നു ജോര്‍ജ്ജിന്‍റെ വിമര്‍ശനം. ഇതിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും ജോര്‍ജ്ജ് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് നിഷയെ വിമര്‍ശിച്ച് ഷോണ്‍ ജോര്‍ജ്ജിന്‍റെ ഭാര്യയായ പാര്‍വ്വതി ഷോണ്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
'എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണാവോ? ഷാരൂഖാന്‍ തോണ്ടി എന്നു പറഞ്ഞാലോ...അല്ലേല്‍ വേണ്ട, ടോം ക്രൂയിസ് കയറി പിടിച്ചു എന്നു പറയാം. എന്നാലേ മാര്‍ക്കറ്റിങ് പൊലിക്കുള്ളൂ...' എന്നാണ് പരിഹാസ രൂപേണ പാര്‍വതി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്.