കസബ വിടാതെ പാർവ്വതി, തനിക്ക് നേരെയുണ്ടായ ആക്രമണം സത്യം തുറന്ന് പറയുന്ന സ്ത്രീക്ക് നേരെയുളളത്!
കൊച്ചി: കസബ സിനിമയുടെ പേരിലുണ്ടായ ആക്രമണം സത്യം പറയുന്ന സ്ത്രീകള്‍ക്ക് നേരെയുളളതാണെന്ന് നടി പാര്‍വ്വതി തിരുവോത്ത്. മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചത് കാരണം പാര്‍വ്വതിക്ക് രൂക്ഷമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. കസബയെ കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന ആക്രമണം പാര്‍വ്വതി എന്ന വ്യക്തിക്ക് നേരെയല്ലെന്ന് പാര്‍വ്വതി ചൂണ്ടിക്കാട്ടി. ആ ആക്രമണങ്ങള്‍ സത്യം തുറന്ന് പറയുന്ന സ്ത്രീക്ക് നേരെയുളളതായിരുന്നുവെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.
തനിക്ക് നേരിടേണ്ടി വന്നത് ഒറ്റപ്പെട്ട സംഭവം അല്ലെന്ന് വ്യക്തമായിരുന്നു. തനിക്ക് നേരെ സൈബര്‍ ആക്രമണങ്ങളുണ്ടായി ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ അക്കാര്യം മനസ്സിലാക്കാനായി. തനിക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായതിന് പിന്നാലെ നിരവധി സ്ത്രീകള്‍ സമാനമായ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് കൊണ്ട് മുന്നോട്ട് വന്നുവെന്നും പാര്‍വ്വതി ചൂണ്ടിക്കാട്ടി.
തേവര എസ് എച്ച് കോളേജില്‍ സംഘടിപ്പിച്ച രാജ്യാന്തര സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാര്‍വ്വതി. ഇംഗ്ലണ്ടില്‍ നിന്നുളള സിനിമാ നിരൂപക ലോറ മള്‍വേയും ഡബ്ല്യൂസിസിയും തമ്മിലാണ് സിനിമയും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംവാദം നടത്തിയത്. ബീന പോളും സംവാദത്തില്‍ പങ്കെടുത്തു. ഹേമ കമ്മീഷന് റിപ്പോര്‍ട്ടിലൂടെ മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പല ഞെട്ടിക്കുന്ന കാര്യങ്ങളും വ്യക്തമായെന്ന് ബീന പോള്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കവേ ആയിരുന്നു പാര്‍വ്വതി കസബയ്ക്ക് നേരെ വിമര്‍ശനം ഉന്നയിച്ചത്. താന്‍ അടുത്ത കാലത്തായി കണ്ട ഒരു മലയാള സിനിമയില്‍ ഒരു മഹാനടന് സ്ത്രീകളോട് മോശം ഡയലോഗുകള്‍ പറയുന്നതിനെ കുറിച്ചായിരുന്നു പാര്‍വ്വതി പറഞ്ഞത്. പിന്നാലെ മമ്മൂട്ടി ആരാധകര്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പാര്‍വ്വതിയെ തെറി വിളിച്ചും അശ്ലീലം പറഞ്ഞും രംഗത്ത്് വരികയായിരുന്നു.