ഇപ്പോള്‍ നടക്കുന്നത് കശ്മീരൈസേഷന്‍ ഓഫ് ഇന്ത്യ! പൗരത്വ നിയമത്തിന് എതിരെ പാർവ്വതി വീണ്ടും!
കൊച്ചി: പൗരത്വ നിയമത്തിന് എതിരെയുളള വിമര്‍ശനം ശക്തമാക്കി നടി പാര്‍വ്വതി തിരുവോത്ത്. പൗരത്വ ഭേദഗതി നിയമം ശരിയല്ല എന്ന് പറയാന്‍ ഇനിയും ആളുകള്‍ മുന്നോട്ട് വരണമെന്ന് പാര്‍വ്വതി അഭിപ്രായപ്പെട്ടു. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതിയുടെ പ്രതികരണം. അക്രമങ്ങള്‍ക്ക് പകരം പൗരത്വ വിഷയത്തില്‍ സംവാദങ്ങള്‍ നടക്കണം. ഇന്ന് ജെഎന്‍യുവിലും ജാമിയയിലും ആണെങ്കില്‍ നാളെ കേരള യൂണിവേഴ്‌സിറ്റിയിലേക്ക് എത്തില്ല എന്ന് ഉറപ്പൊന്നും ഇല്ലെന്നും പാര്‍വ്വതി പറഞ്ഞു.
ഫാസിസ്റ്റ് ആക്രമണങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ തുടക്കം ഇങ്ങനെ ആയിരുന്നു എന്ന് കാണാമെന്നും പാര്‍വ്വതി പറഞ്ഞു. സിഎഎ, എന്‍ആര്‍സി എന്നിവയിലെ വകുപ്പുകളെ കുറിച്ച് നമുക്ക് വാദിക്കാം. എന്തുകൊണ്ട് ഇപ്പോള്‍ എന്‍ആര്‍സിയും സിഎഎയും എന്നൊരു ചോദ്യമുണ്ട്. രാജ്യത്തെ സമ്പത്ത് വ്യവസ്ഥ ഇത്ര മോശം അവസ്ഥയിലൂടെ കടന്ന് പോകുമ്പോഴാണ് ഇതൊക്കെയെന്നും പാര്‍വ്വതി ചൂണ്ടിക്കാട്ടി.
ഇത്രയും പ്രിവിലേജ്ഡ് ആയ തനിക്ക് പോലും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ സാധിക്കാതിരിക്കുന്ന സമയമാണ്. അപ്പോള്‍ ഒട്ടും പ്രിവിലേജ്ഡ് അല്ലാത്ത ന്യൂനപക്ഷങ്ങള്‍ എങ്ങനെ അതിജീവിക്കും എന്നും പാര്‍വ്വതി ചോദിക്കുന്നു. വിത് കശ്മീര്‍ എന്ന് പറഞ്ഞ് താനും നടന്നിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത് കശ്മീരൈസേഷന്‍ ഓഫ് ഇന്ത്യയാണ്. കശ്മീരിലെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും എടുത്തു കളഞ്ഞിരിക്കുകയാണ്.
സമാധാനപരമായ എത്രയോ സമരങ്ങള്‍ ഇതിന് മുന്‍പ് ഇന്ത്യയില്‍ നടന്നിട്ടുണ്ട്. എന്നാല്‍ അവയുടെ നേര്‍ക്കൊന്നും അക്രമങ്ങളോ ലാത്തിച്ചാര്‍ജ്ജോ ഉണ്ടായിട്ടില്ല. സായുധരല്ലാത്ത ഒരു ജനതയെ അക്രമത്തിലൂടെ നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണ്. മുംബൈയില്‍ സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോയ തനിക്കെതിരെ പല അഭ്യൂഹങ്ങളും പരന്നു. അത്തരം ആരോപണങ്ങള്‍ ഉയര്‍ത്തി, തന്റെ കുടുംബത്തെ ബ്ലാക്ക് മെയില്‍ ചെയ്ത് തന്നെ നിശബ്ദയാക്കാം എന്നാണ് അവര്‍ കരുതുന്നതെന്നും പാര്‍വ്വതി പറഞ്ഞു.