രോഗിയായ വൃദ്ധനെ ബസ്സിൽ നിന്ന് വലിച്ചിറക്കി വിട്ടു, പ്രദേശിക കോൺഗ്രസ് നേതാവിന് ദാരുണാന്ത്യം!
കൊച്ചി: ബസ് ജീവനക്കാര്‍ നിര്‍ബന്ധിച്ച് ഇറക്കി വിട്ട രോഗിയായ യാത്രക്കാരന് ദാരുണാന്ത്യം. ബസ്സില്‍ യാത്ര ചെയ്യവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എഇ സേവ്യര്‍ എന്ന യാത്രക്കാരനെ ആശുപത്രിയില്‍ എത്തിക്കാതെ ജീവനക്കാര്‍ വഴിയില്‍ ഇറക്കി വിട്ടു എന്നാണ് ആരോപണം. അറുപത്തെട്ടുകാരനായ സേവ്യര്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ്. മൂവാറ്റുപുഴയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സേവ്യറിന് ബസ്സില്‍ വെച്ച് അവശത അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു.
സേവ്യറെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കാതെ ബസ്സ് ജീവനക്കാര്‍ വഴിയില്‍ വലിച്ചറക്കി വിട്ടു എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കുഴഞ്ഞ് വീണതിന് ശേഷം ബസ് 5 കിലോമീറ്ററോളം യാത്ര ചെയ്ത് ഞാറക്കാട് എന്ന സ്ഥലത്താണ് സേവ്യറെ ഇറക്കി വിട്ടത്. സ്ഥലത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് സേവ്യറെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചത്.
ആശുപത്രിയില്‍ വെച്ച് സേവ്യര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. കാളിയാര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. നാട്ടുകാര്‍ പ്രതിഷേധവുമായി റോഡുപരോധിച്ചതിന് പിന്നാലെയാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത് എന്ന് ആക്ഷേപമുണ്ട്.
ശ്രീലക്ഷ്മി എന്ന ബസ്സിന് എതിരെയാണ് പരാതി. കുഴഞ്ഞ് വീണ സേവ്യറിന് പ്രാഥമിക ചികിത്സ പോലും നല്‍കാന്‍ ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. അതേസമയം സേവ്യറെ വലിച്ചിഴച്ച് ഇറക്കി വിട്ടു എന്നതടക്കമുളള ആരോപണങ്ങള്‍ നിഷേധിച്ച് ബസ്സുടമ ബിനോ പോള്‍ രംഗത്ത് വന്നു. സേവ്യറെ ബസ് ജീവനക്കാരാണ് ഓട്ടോയില്‍ കയറ്റി വിട്ടത് എന്നും അതിനുളള പണവും നല്‍കിയെന്നും ബിനോ പോള്‍ അവകാശപ്പെടുന്നു.