ഗർഭിണിക്ക് സീറ്റ് ചോദിച്ചു; മധ്യവയസ്കനെ ബസ്സിൽ നിന്ന് മർദ്ദിച്ച് താഴെയിട്ടു... നമ്മുടെ കേരളത്തിൽ
കണ്ണൂര്‍: ഗര്‍ഭിണിയായ സ്ത്രീ ബസ്സില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണ സംഭവം നടന്നിട്ട് മാസം ഒന്ന് തികഞ്ഞിട്ടില്ല. അന്ന് സംഭവം നടന്നത് ഇടുക്കി ജില്ലയിലെ ഈരാട്ടുപേട്ടയില്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ നടന്ന സംഭവം കണ്ണൂരില്‍ ആണ്.
ഗര്‍ഭിണി ബസ്സില്‍ നിന്ന് വീണതൊന്നും അല്ല സംഭവം. ഗര്‍ഭിണിയായ സ്ത്രീക്ക് വേണ്ടി സീറ്റ് ചോദിച്ച മധ്യവയസ്കനെ ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് വാര്‍ത്ത. അതിന് ശേഷം ബസ്സില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയും ചെയ്തു. ഇയാള്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ആണിപ്പോള്‍.
ആദികടലായി കാഞ്ഞിര അവേരപ്പറമ്പിലെ പാണ്ഡ്യാല വളപ്പില്‍ രാജന് എന്ന 55 കരാനാണ് ഇങ്ങനെ ഒരു ദുര്‍വിധിയുണ്ടായത്. ഫെബ്രുവരി 5, തിങ്കളാഴ്ച രാത്രിയില്‍ ആയിരുന്നു സംഭവം. ഭാര്യക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു രാജന്. ബസ്സില്‍ കയറിയ ഗര്‍ഭിണിയായ സ്ത്രീക്ക് വേണ്ടി രണ്ട് പെണ്‍കുട്ടികളോട് രാജന് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ബസ്സില്‍ ഉണ്ടായിരുന്ന മൂന്ന് പേര് ചേര്‍ന്ന് രാജനെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സ്റ്റേഡിയം കോര്‍ണറില്‍ ഇറങ്ങാന്‍ ഭാര്യ നിര്‍ബന്ധിച്ചു. ബസ്സില്‍ നിന്ന് ഇറങ്ങുമ്പോഴേക്കും രാജനെ തള്ളി താഴെയിടുകയായിരുന്നു.
സ്ലാബില്‍ തലയിടിച്ചാണ് രാജന് വീണത്. അവിടെ വച്ച് വീണ്ടും മര്‍ദ്ദനമേറ്റു എന്നും റിപ്പോര്‍ട്ടുകളുണ്ട്. അവിടെയുണ്ടായിരുന്ന ചില നാട്ടുകാരാണ് രാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കി എന്നായിരുന്നു ഇവര്‍ ആശുപത്രി അധികൃതരെ ധരിപ്പിച്ചത്. എന്നാല്‍, ഭാര്യ എത്തിയപ്പോഴാണ് യഥാര്‍ത്ഥ സംഭവം വെളിച്ചത്ത് വന്നത്.
ആദ്യം മാധവറാവു സിന്ധ്യ ആശുപത്രിയിലും പിന്നീട് എകെ ആശുപത്രിയിലും ആയിരുന്നു രാജനെ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.